Connect with us

Food

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്‍ ഉപഭോക്തൃകമ്മീഷൻ ഉത്തരവ്

Published

on

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്‍. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്‍ 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല.

പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്‍വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമെന്നും ഇല്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും അറിയിച്ചുള്ള നോട്ടീസാണ് പരാതിക്കാരന് കിട്ടിയത്. മാത്രമല്ല അക്കൗണ്ടിൽ നിന്നും 89,160 രൂപ പിടിച്ചെടുക്കുകയും ചെയ്തു. പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും പണമോ ലോൺ സമയത്ത് ബാങ്കിൽ നൽകിയ ആധാരമോ തിരിച്ചു നൽകാൻ തയ്യാറായില്ല.

തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആധാരം കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും പരാതിക്കാരന് കൈമാറുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ബാങ്കിന്റെ നടപടി അനുചിതവ്യാപാരമാണെന്നും സേവനത്തിൽ വീഴ്ചയുണ്ടെന്നും കണ്ടെത്തി. അനധികൃതമായി ഈടാക്കിയ 89,160 രൂപയും പിഴയായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്കണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിധിസംഖ്യ ഒരു മാസത്തിനകം നൽകാത്തപക്ഷം വിധി തിയ്യതി മുതൽ 9% പലിശയും നല്കണമെന്നും വിധിയിൽ പറഞ്ഞു.

Food

വാടക കുടിശ്ശിക നൽകിയില്ല; മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോര്‍ അടപ്പിച്ച് കെട്ടിട ഉടമ

വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്‍ മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Published

on

വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരിയിൽ സപ്ലൈകോ മാവേലി സ്റ്റോർ കെട്ടിട ഉടമ അടപ്പിച്ചു. 3 മാസത്തെ കുടിശ്ശികയാണ് സപ്ലൈകോക്ക് നൽകാൻ ഉള്ളത്. പ്രതിഷേധത്തെ തുടർന്ന് ഉടൻ കുടിശ്ശിക തീർക്കാമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

മട്ടാഞ്ചേരി പാലസ് റോഡിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ രാവിലെ ജീവനക്കാര്‍ തുറക്കാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി ഉടമ രാജേന്ദ്ര കുമാര്‍ സ്ഥലത്തെത്തിയത്.

പിന്നാലെ പൊലീസെത്തി പ്രശ്നപരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. സപ്ലൈകോ അധികൃതരുമായി ബന്ധപ്പെട്ടു. ഉടന്‍ കുടിശ്ശിക തീര്‍ക്കാമെന്ന ഉറപ്പിന്‍മേലാണ് പിന്നീട് സ്റ്റോര്‍ തുറക്കാന്‍ കെട്ടിട ഉടമ സമ്മതിച്ചത്.

വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്‍ മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 2 ദിവസത്തിനകം പ്രശ്നപരിഹാരം കാണുമെന്നാണ് സപ്ലൈകോ അധികൃതര്‍ നല്‍കിയ ഉറപ്പ്. ഒരാഴ്ച വരെ താന്‍ സമയം അനുവദിക്കുമെന്നും അനിശ്ചിതത്വം തുടര്‍ന്നാല്‍ സ്റ്റോര്‍ അടപ്പിക്കുമെന്ന നിലപാടിലാണ് രാജേന്ദ്ര കുമാര്‍.

Continue Reading

Food

വെളുത്തുള്ളി വില സർവകാല റെക്കോഡിൽ; പാടത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് കർഷകർ

കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില.

Published

on

മധ്യപ്രദേശിലെ ചിന്ത്വാരയില്‍ വെളുത്തുള്ളിയുടെ വില കുതിക്കവേ പാടത്തെ വിളകള്‍ സംരക്ഷിക്കുവാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് കര്‍ഷകര്‍.കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില. ഈ സാഹചര്യത്തില്‍ പാടങ്ങളില്‍ നിന്ന് വെളുത്തുള്ളി മോഷണം പോയ നിരവധി സംഭവങ്ങളുണ്ടായി.

തുടര്‍ന്ന് വിളകള്‍ സംരക്ഷിക്കുവാന്‍ പുതിയ വഴികള്‍ തേടുകയാണ് കര്‍ഷകര്‍. ക്യാമറകള്‍ സ്വന്തമായി വാങ്ങിയും വാടകക്കെടുത്തുമൊക്കെ കര്‍ഷകര്‍ ഭൂമി സംരക്ഷിക്കുകയാണ്. ‘നേരത്തെ എന്റെ പാടത്ത് നിന്ന് ഒരു കള്ളന്‍ എട്ട് മുതല്‍ 10 കിലോ വരെ വെളുത്തുള്ളി മോഷ്ടിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ഇപ്പോള്‍ ഞാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് എന്റെ നിലം സംരക്ഷിക്കുകയാണ്,’ മോഖേഡിലെ വെളുത്തുള്ളി കര്‍ഷകനായ രാഹുല്‍ ദേശ്മുഖ് പറഞ്ഞു.

25 ലക്ഷം രൂപ നിക്ഷേപിച്ച് 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി നടത്തിയ രാഹുല്‍ വിപണിയില്‍ നിന്ന് ഒരു കോടിയോളം രൂപയാണ് തിരിച്ചുപിടിച്ചത്. വെളുത്തുള്ളിയുടെ വാര്‍ഷിക നിരക്ക് പൊതുവേ കിലോഗ്രാമിന് 80 രൂപ വരെ എത്താറുണ്ടെങ്കിലും ഈ പ്രാവശ്യം വലിയ കുതിപ്പ് നടത്തി കിലോഗ്രാമിന് 300 രൂപയും കടന്നിരിക്കുകയാണ്. വെളുത്തുള്ളിക്ക് ഇത്രയും വില വര്‍ധനവ് ഉണ്ടാകുന്നത് ആദ്യമായാണ്.

 

Continue Reading

Food

നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കും

തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്.

Published

on

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നല്‍കി.

കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഫുഡ് സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ പദ്ധതിയിലൂടെ കൂടുതല്‍ മികവുറ്റതാക്കും. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ കുറച്ച് പൊതുജനാരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയില്‍ക്കൂടി പദ്ധതി മുതല്‍ക്കൂട്ടാകും.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണച്ചുമതല. എറണാകുളത്ത് കസ്തൂര്‍ബ നഗറില്‍ ജി.സി.ഡി.എ. സഹകരണത്തോടെയും ഇടുക്കിയിലെ മൂന്നാറില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയുമാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കും. കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനവും കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ തന്നെ നവീകരണം പൂര്‍ത്തിയാക്കി ഫുഡ് സ്ട്രീറ്റുകള്‍ തുറക്കാനാണ് ശ്രമം. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

Continue Reading

Trending