Connect with us

Video Stories

പാരമ്പര്യ ഇനം കൈവിട്ടില്ല; കാര്‍കൂന്തല്‍ സമൃദ്ധിയില്‍ രാജന്‍

Published

on

കെ.എ ഹര്‍ഷാദ്

താമരശ്ശേരി: ഒരുകൂട്ടം കര്‍ഷകര്‍ ഹൈബ്രിഡ് ഇനങ്ങള്‍ക്ക് പിന്നാലെ പോവുമ്പോള്‍, പാരമ്പര്യ ഇനം പയര്‍ കൃഷി ചെയ്ത് മികച്ച വിളവുനേടി മറ്റുള്ളവര്‍ക്ക് വിസ്മയമാവുകയാണ് രാജന്‍ തേക്കിന്‍കാട് എന്ന കര്‍ഷകന്‍. വയനാട്ടിലെ കുറിച്യ വിഭാഗത്തിനിടയില്‍ പാരമ്പര്യമായി കൃഷി ചെയ്തു വരുന്ന കാര്‍കൂന്തല്‍ ഇനം പയര്‍ താമരശ്ശേരി ചുരത്തിലെ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന മരുതിലാവില്‍ കൃഷിയിറക്കിയാണ് രാജന്‍ പൊന്നുവിളയിച്ചത്. പത്തുവര്‍ഷമായി പച്ചക്കറി കൃഷി ഉപജീവനമാക്കിയ രാജന്‍ പയര്‍കൃഷിയിലാണ് കൂടുതലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അരയേക്കറില്‍ ആരംഭിച്ച കൃഷി പിന്നീട് വ്യാപിപ്പിച്ചു.
ചെങ്കുത്തായ മലഞ്ചെരുവിലെ രണ്ടേക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് കളകള്‍ നീക്കം ചെയ്തു. തട്ട് തട്ടാക്കി കുമ്മായം ചേര്‍ത്ത് മണ്ണൊരുക്കി രണ്ടാഴ്ചക്ക് ശേഷം വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി ചേര്‍ത്ത് തടമെടുത്തു. മഴക്കാലത്ത് തടത്തില്‍ വിത്തിട്ടും അല്ലാത്ത സമയങ്ങളില്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചുമാണ് പയര്‍ നടുന്നത്. വയനാട്ടിലെ പാരമ്പര്യ കര്‍ഷകനില്‍ നിന്നും വാങ്ങിയ കാര്‍കൂന്തല്‍ ഇനം പയര്‍വിത്താണ് ഉപയോഗിച്ചത്.
രണ്ടില പ്രായമാകുമ്പോഴേക്കും താങ്ങായി പന്തലൊരുക്കും. രണ്ട് വശത്തും കമ്പ്‌നാട്ടി അതിനു താഴെയും മുകളിലും കയര്‍വലിച്ചുകെട്ടി പയര്‍വള്ളി പടര്‍ന്നുകയറാന്‍ സൗകര്യമൊരുക്കും. നാല്‍പത് ദിവസത്തിനു ശേഷം പൂവിടുന്ന പയര്‍ചെടി അറുപതാം ദിവസം മുതല്‍ വിളവെടുത്ത് തുടങ്ങും. മൂന്ന് ദിവസം കൂടുന്തോറും വിളവെടുക്കും. മൂന്നു വിളവെടുപ്പ് കഴിഞ്ഞാല്‍ വിത്തിനുള്ള പയര്‍ പറിക്കാതെ തോട്ടത്തില്‍ സൂക്ഷിക്കും. മൂത്തു പഴുത്ത പയര്‍ മഞ്ഞും ഇളംവെയിലും കൊള്ളിച്ച് ഉണക്കി സൂക്ഷിക്കും. ഇതാണ് പിന്നീടുള്ള ക്യഷിക്ക് ഉപയോഗിക്കുന്നത്.
നാടന്‍ പയര്‍ ഇനങ്ങളില്‍ വലിപ്പത്തില്‍ മുമ്പിലുള്ള ഇതിന് ഏതാണ്ട് മുക്കാല്‍ മീറ്ററോളം നീളം വരും. ഒരു പയറില്‍ ഇരുപത്തഞ്ച് മണികള്‍ വരെയുണ്ടാകും. കൂടുതല്‍ കാലം (രണ്ടര മാസം) വിളവെടുക്കാമെന്നതും രോഗകീടങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണെന്നതും കാര്‍കൂന്തല്‍ ഇനത്തിന്റെ പ്രത്യേകതയാണ്. സ്വാദേറിയതും പച്ചകലര്‍ന്ന വെള്ള നിറത്തോടു കൂടിയ കലര്‍പ്പില്ലാത്ത ഈ ഇനം ‘കേളു പയര്‍’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രണ്ടേക്കറില്‍ നിന്ന് ഒറ്റതവണയുള്ള കൃഷിയില്‍ ശരാശരി 20-25 ക്വിന്റലോളം വിളവ് ലഭിക്കുന്നുണ്ട്. ഇങ്ങാപ്പുഴ, താമരശ്ശേരി, നരിക്കുനി എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കിയാണ് വില്‍പ്പന നടത്തുന്നത്. കോടഞ്ചേരി കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള കൃഷിവകുപ്പ് ഉദ്യോസ്ഥരുടെ സഹായം രാജന് ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending