Connect with us

Sports

യൊഹാന്‍ ക്രൈഫും ഐ.എം വിജയനും തമ്മിലുള്ള ബന്ധം

Published

on

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്
********************
അമ്പതുകളുടെ അവസാനത്തിലാണ്.
ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി.
ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി. ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന
******************
എഴുപതുകളിൽ തൃശൂരിൽ അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്.
ഐ എം വിജയൻ സ്‌പോർട്സ് കോംപ്ലക്സ്.

ഒരു ഇന്റർവ്യൂവിൽ രവി മേനോനാണ് യൊഹാൻ ക്രൈഫിന്റെയും ഐ എം വിജയന്റെയും സമാനതകൾ പറയുന്നത്. അമ്മക്ക് ഗോളുകൾ സമർപ്പിക്കുന്നവർ. അമ്മ വളർത്തിയുണ്ടാക്കിയ ഫുട്ബോൾ ഇതിഹാസങ്ങൾ.
സമീകരിക്കുന്നില്ല.
ക്രൈഫിനെ പോലെയല്ല ഐ എം വിജയൻ.
ക്രൈഫ് മൈതാനത്ത് സോഡ വിൽക്കാൻ പോയിട്ടില്ല.
ക്രൈഫ് പട്ടിണി കിടന്നിട്ടില്ല.
ക്രൈഫ് കഴിക്കാനില്ലാത്തത് കൊണ്ട് സ്കൂളിൽ വൈകിയെത്തിയിട്ടില്ല.
ക്രൈഫ് ക്ലാസ് പൂർത്തിയാക്കും മുമ്പ് ടീച്ചറുടെ സമ്മതം വാങ്ങി സെവൻസ് കളിക്കാൻ പോയിട്ടില്ല.
ക്രൈഫ് സെലക്ഷന് വേണ്ടി വെയിലത്ത് പിന്നെയും പിന്നെയും കളിച്ചിട്ടില്ല.
പ്രായമാകും മുമ്പ് ടീമിലെത്തി കാത്തിരുന്നിട്ടില്ല.
ക്രൈഫ് ഇന്ത്യയിൽ ജനിച്ചിട്ടില്ല, കളിച്ചിട്ടില്ല

കഷ്ടപ്പാടുകളുടെ കഥ പറഞ്ഞ് പറഞ്ഞ് പരന്നൊഴുകിയെന്ന് വിജയേട്ടൻ തന്നെ ഇപ്പോ എല്ലായിടത്തും പറയാറുണ്ട്. അപ്പോ നമുക്ക് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാം.

250 ആഭ്യന്തര ഗോളുകൾ !
ഇന്നാട്ടിൽ അത് അത്ഭുതമാണ്.
338 മത്സരങ്ങളിൽ നിന്ന് ഐ എം വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ . 
സെവൻസ് ചേർത്തിട്ടല്ല.
ഔദ്യോഗികം മാത്രം.
ശരാശരി 0.739.
വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്. 
ബൂട്ടിയയും ഛേത്രിയും.
ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ.
ശരാശരി -0.384
ഛേത്രി ഇതുവരെ 124 ഗോളുകൾ
252 മത്സരങ്ങൾ
ശരാശരി – 0.49
ഛേത്രി എങ്ങനെ ഓടിയാലും വിജയന്റെ 250 ഗോളുകൾ എന്ന ദൂരത്തെത്തില്ല.
അന്താരാഷ്ട്ര ഗോളുകളോ?
ഐ എം – 40 ഗോൾ 79 മത്സരം
ബൂട്ടിയ – 40 ഗോൾ 104 മത്സരം 
ഛേത്രി – 67 ഗോൾ 107 മത്സരം
വിജയൻ കളിച്ചിരുന്നത് ബൂട്ടിയക്കൊപ്പമാണെന്ന ഓർമകളും ഈ സ്റ്റാറ്റിൽ മറഞ്ഞ് കിടക്കുന്നുണ്ട്.
ഇതൊക്കെ കണക്ക്.
ഇനി കളിയഴകിലേക്ക് വന്നാൽ,

ഒ ആർ രാമചന്ദ്രൻ ഒരനുഭവം എഴുതിട്ടുണ്ട്.
“എയര്‍ ക്ലബ്ബാണ്‌ എരുമപ്പെട്ടിയിലെ വലിയ ടീം. തൃശ്ശൂരില്‍ നിന്നൊരു നേതാജി ക്ലബ്ബ്‌ വരുന്നു, അവരോടു കളിക്കാന്‍. ജോബ്‌ മാസ്റ്റര്‍ ട്രോഫി സെവന്‍സ്‌, ലോകകപ്പ്‌ ഫുട്ബോളിനേക്കാളൊക്കെ വലുതായി തോന്നിയിരുന്ന കാലത്തെ കാര്യമാണ്‌.

ഏതു ടീം കളിച്ചാലുമുണ്ടാകും കുമ്മായവര മറഞ്ഞു കാണികള്‍. ഗ്രൗണ്ടില്‍ നേരത്തെ എത്തണം. ഇല്ലെങ്കില്‍ സ്ഥലം കിട്ടില്ല. കളിക്കു പോകാന്‍ അനുമതി കിട്ടല്‍ തന്നെ ലോകകപ്പു കാണാന്‍ അവസരം കിട്ടുന്നതു പോലെയാണ്‌. അപൂര്‍വഭാഗ്യം.

നേരത്തെ എത്തിയാല്‍ കളിക്കാര്‍ ബൂട്ടു കെട്ടുന്നതും കാണാം. രഹസ്യഭാഗങ്ങളില്‍ കൈകടത്തി അവര്‍ എന്താണ്‌ തിരുകി വെക്കുന്നത്‌? കളിക്കിടെ മൂത്രമൊഴിക്കാന്‍ വെക്കുന്ന ബൗളാണെന്ന്‌ ദാസന്‍ പറഞ്ഞത്‌ കളിയായോ കാര്യമായോ എന്നോര്‍മ്മയില്ല. അബ്്ഡൊമന്‍ ഗാര്‍ഡെന്ന വാക്കു പോലും അന്നു കേട്ടിട്ടില്ല.

എതിര്‍ടീം എത്തിയിരിക്കുന്നു. നിരാശ തോന്നി: 13 വയസ്സു തികയാത്ത കുറെ ചെക്കന്മാര്‍. മെലിഞ്ഞുണങ്ങിയ കറുത്ത ചെക്കന്‌ ഏറിയാല്‍ 12 വയസ്സുണ്ടാവും. അതിലും കുറവേ തോന്നിക്കൂ. കളിക്കിറങ്ങും മുമ്പ്‌ അവനിത്തിരി കഞ്ഞി വെള്ളം പാര്‍ന്നു കൊടുക്കടാ എന്നാരോ പറഞ്ഞപ്പോള്‍ ടീം ബൂട്ടു കെട്ടുന്നതു കാണാന്‍ വട്ടം കൂടി നിന്ന കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.

എയര്‍ ക്ലബ്ബ്‌ കത്തി നില്‍ക്കുന്ന കാലമാണ്‌. എവിടെപ്പോയാലും ജയം. സാലി എന്ന ഞങ്ങളുടെ റൊണാള്‍ഡോ മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നടിച്ചാലും ഗോളാണ്‌. ഇടവേളക്കു മുമ്പു തന്നെ അഞ്ചു ഗോളടിച്ച്‌ എയര്‍ക്ലബ്ബിന്റെ വമ്പന്മാരൊക്കെ ബൂട്ടഴിച്ചു. കാണികളും കുറെ പിരിഞ്ഞു. പന്തുരുളാന്‍ തുടങ്ങിയാല്‍ അതു നിലയ്ക്കും വരെ നിന്നിടത്തു നിന്നനങ്ങില്ലെന്നുള്ള ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ബാക്കിയായി. ദാസന്‍ പറഞ്ഞു. കളി തുടങ്ങിയാല്‍ കഴിഞ്ഞേ പോകാവൂ.

ഇടവേളക്ക്‌ കഞ്ഞിവെള്ളം പോലും കുടിക്കാത്ത കറുമ്പന്‍ ചെക്കന്‍ ഇറങ്ങി. ഊര്‍ന്നു പോകുന്ന ട്രൗസര്‍ വലിച്ചു കയറ്റണം. ബനിയന്‍ ഇടയ്ക്കിടെ വലിച്ചുയര്‍ത്തി മുഖം തുടയ്ക്കണം. പാകമല്ലാത്തആരുടെയോ വാങ്ങിക്കെട്ടിയ ബൂട്ട്‌ ഇടയ്ക്കിടെ ലേസ്‌ കെട്ടണം. കാണികള്‍ ചിരിച്ചു മറിയുന്നു.

എയര്‍ ക്ലബ്ബ്‌ തലക്കനത്തിലാണ്‌ കളി. ഡ്രിബ്ല് ചെയ്ത്‌ ഗോളിയെയും കടന്ന്‌ ഗോളടിക്കാതെ മടങ്ങുന്നു. ബാക്‌ പാസ്‌ ചെയ്യുന്നു. പകരമിറങ്ങിയവര്‍ക്ക്‌ പന്തു നല്‍കി കളിപ്പിക്കുന്നു. ഒരു പരിശീലന മാച്ചിന്റെ ലാഘവം.

ദാസന്‍ പറഞ്ഞു. ചെക്കന്‍മാര്‍ക്ക്‌ കയ്യടിക്കടാ. നാട്ടുകാര്‍ക്ക്‌ തലക്കനമിത്തിരി കൂടുതലാ.

ഒറ്റക്കു തുടങ്ങിയ ദാസന്‌ കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്തു പേരെക്കൂടി കൂട്ടു കിട്ടി. കറുമ്പന്‍ ചെക്കന്‌ അവര്‍ പ്രത്യേകം നല്‍കി കയ്യടി. ഒരു ബാക്പാസ്‌ ഗോളി സത്താറില്‍ നിന്നു റാഞ്ചി ചെക്കന്‍ ആദ്യഗോളടിച്ചതോടെ ഗ്രൗണ്ട്‌ മുഴുവന്‍ അവര്‍ക്കൊപ്പമായി.

പിന്നീടുള്ള 20 മിനുട്ട്‌ കണ്ട ഫുട്്ബോളാണ്‌ ഫുട്ബോള്‍. കറുമ്പന്‍ എലുമ്പന്‍ വമ്പന്മാരെയൊക്കെ മൂക്കു കൊണ്ട്‌ നിലത്തെഴുതിച്ചു. ഇടത്തു കൂടിയും വലത്തു കൂടിയും പാഞ്ഞു. ‘സെന്റര്‍ ഔട്ട’്‌ എന്നു കുട്ടികള്‍ തര്‍ക്കിക്കുന്ന, മധ്യവരക്കപ്പുറത്തു നിന്നുള്ള ഗോളുകള്‍ ഉതിര്‍ത്തു. ഓരോ അഞ്ചു മിനുട്ടിടവേളക്കും വന്നു ഓരോ ഗോള്‍. കളി തീരുമ്പോള്‍ സ്കോര്‍ 5-5. പരിഭ്രമിച്ച സംഘാടകര്‍ എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉപേക്ഷിച്ച്‌ അടുത്ത ഞായറാഴ്ച വീണ്ടും കളിക്കുമെന്ന്‌ പ്രഖ്യാപിച്ചു തടിതപ്പി.

വിസില്‍ മുഴങ്ങിയപ്പോള്‍ ഷര്‍ട്ടൊക്കെ വലിച്ചൂരി, ആര്‍ത്തുവിളിച്ച്‌ ദാസന്‍ ഗ്രൗണ്ടിലേക്കു പാഞ്ഞു. പൂഴി വാരി മേലേക്കെറിഞ്ഞു. ചെരുപ്പൂരി തലക്കു മേലേ പൊക്കി ക്ലാപ്പടിച്ചു. കറുമ്പനെ എടുത്തുയര്‍ത്തി വട്ടം ചുറ്റി. ഗ്രൗണ്ടിനു പുറത്തുള്ള ഐസ്ക്രീംകാരന്റെ പെട്ടിയില്‍ നിന്ന്‌ രണ്ടു കയ്യിലും രണ്ടു നിറമുളള ഐസ്ക്രീമുകള്‍ വാങ്ങിത്തന്നു. രണ്ടു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു പെയ്ത മഴ നനഞ്ഞു കൊണ്ടു തന്നെ നടന്നു. കളിയില്‍ വലിയവരും ചെറിയവരുമില്ലെടാ. കളി തീരും വരെ എന്തും നടക്കുമെടാ.. മദ്യപിച്ച പോലെയും സ്വപ്നത്തിലെന്ന പോലെയും കളിയെക്കുറിച്ചുതന്നെ അവന്‍ പുലമ്പിക്കൊണ്ടിരുന്നു.”
നിസംശയം
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനി വളപ്പിൽ മണി വിജയനാണ്.

കടപ്പാട്:. WhatsApp Forward

Sports

ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത

ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.

ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Continue Reading

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം

കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

Published

on

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

 

Continue Reading

Sports

രഞ്ജി ട്രോഫിയില്‍ സ്മരണ്‍ രവിചന്ദ്രന്റെ ഡബിള്‍ സെഞ്ച്വറി; കര്‍ണാടകയുടെ യുവതാരം തിളങ്ങി

ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി.

Published

on

ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിള്‍ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ ക്രിക്കറ്റ് പ്രതിഭ സ്മരണ്‍ രവി ചന്ദ്രന്‍ തകര്‍പ്പന്‍ പ്രകടനം. ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്ന ഇന്നിംഗ്‌സാണ് താരം കളിച്ചത്.

ഈ സീസണില്‍ കേരളത്തിനെതിരെയും സ്മരണ്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തിലും ഇരട്ടയക്ക ശതകത്തോടെ താരം ശ്രദ്ധനേടി. 2024-25 വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കായി താരം നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി (101 റണ്‍സ്) ഏറെ ചര്‍ച്ചയായിരുന്നു.

വെറും 22 വയസ്സുള്ള സ്മരണ്‍ ഇതിനകം തന്നെ 3 ഡബിള്‍ സെഞ്ച്വറികള്‍, 1 സെഞ്ച്വറി, നിരവധി ഹാഫ് സെഞ്ച്വറികള്‍ എന്നിവ സ്വന്തമാക്കി.
13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു.

ഐപിഎലില്‍ സ്മരണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ താരമാണ്. 2025 സീസണില്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്ക് എസ്ആര്‍എച്ച് താരത്തെ ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. സ്മരണ്‍ പുറത്തായതോടെ ഹര്‍ഷ് ദുബെ ടീമിലേക്കെത്തി.

എങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2026 സീസണിലേക്കുള്ള നിലനിര്‍ത്തല്‍ പട്ടികയില്‍ സ്മരണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതോടെ മടങ്ങിവരവിന് വാതില്‍ തുറന്നു.

 

Continue Reading

Trending