News
യുഎസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി, നേരിടാൻ ഞങ്ങൾ തയ്യാറാണ്;- ഇറാൻ പാർലമെൻ്റ് സ്‌പീക്കർ
അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഒരുവശത്ത് ചർച്ചകൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് രഹസ്യമായി സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തെഹ്റാൻ: യുഎസ് സൈന്യം ഇറാൻ മണ്ണിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഒരുവശത്ത് ചർച്ചകൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് രഹസ്യമായി സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“യുഎസ് സൈനികർ ഇറാൻ മണ്ണിൽ കാലുകുത്താൻ കാത്തിരിക്കുകയാണ് ഞങ്ങൾ. അവരെ നേരിടാൻ സൈന്യം പൂർണ സജ്ജമാണ്,” എന്നാണ് ഗാലിബാഫ് പറഞ്ഞത്. ചർച്ചകൾക്കുള്ള തയ്യാറെടുപ്പിനെ കുറിച്ച് സംസാരിക്കുന്ന ഡൊണാൾഡ് ട്രംപ് ഭരണകൂടം അണിയറയിൽ ആക്രമണത്തിനുള്ള നീക്കങ്ങൾ നടത്തുന്നതായും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ, ഇറാനിൽ ദീർഘകാല കരയുദ്ധത്തിനുള്ള സാധ്യതകൾ പരിഗണിച്ച് പെന്റഗൺ പദ്ധതികൾ തയ്യാറാക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് 3,500 സൈനികരടങ്ങുന്ന 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റ് മിഡിൽ ഈസ്റ്റിൽ എത്തിച്ചതായി അമേരിക്കൻ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. കപ്പൽ മാർഗ്ഗമാണ് ഇവരെ മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്.
നിലവിൽ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ, യുഎസ് സൈന്യം നേരിട്ട് ഇറാനിലേക്ക് കടക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. ഇതിനെ പ്രതിരോധിക്കാൻ തയ്യാറാകണമെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്.
News
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിലേക്ക് അമേരിക്കൻ കരയുദ്ധ സാധ്യത,ശവപ്പെട്ടിയിൽ മടങ്ങുമെന്ന മുന്നറിയിപ്പുമായി ഇറാൻ
പൂർണമായ അധിനിവേശത്തിന് പകരം പ്രത്യേക സേനയെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങളാണ് പെന്റഗൺ പരിഗണിക്കുന്നതെന്നാണ് സൂചന.
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ, ഇറാനിൽ ആഴ്ചകളോളം നീളുന്ന കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. പൂർണമായ അധിനിവേശത്തിന് പകരം പ്രത്യേക സേനയെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങളാണ് പെന്റഗൺ പരിഗണിക്കുന്നതെന്നാണ് സൂചന.
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. എന്നാൽ, കരയാക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ അനുമതി നൽകുമോയെന്നത് ഇപ്പോഴും വ്യക്തമല്ല.
യുദ്ധസാഹചര്യങ്ങൾ മുന്നിൽകണ്ട് പശ്ചിമേഷ്യൻ തീരത്ത് അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി യുദ്ധക്കപ്പൽ ഇതിനകം മേഖലയിലെത്തി. എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും മറ്റു ആധുനിക ആയുധങ്ങളും ഇതിനൊപ്പമുണ്ട്. യുഎസ്എസ് ജോർജ് ബുഷ് കപ്പലും ഉടൻ ഗൾഫ് മേഖലയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, അമേരിക്കൻ നീക്കങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിലായിരിക്കും മടങ്ങേണ്ടി വരികയെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായും എഫ്-16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു.
ഇറാനിലെ സർവകലാശാലകളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സർവകലാശാലകളെയും ലക്ഷ്യമിടുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് ഭീഷണി മുഴക്കി.
മേഖലയിലെ മറ്റ് പ്രദേശങ്ങളിലും സംഘർഷം തുടരുന്നു. യമനിലെ ഹൂതികൾ ഇസ്രായേലിനെതിരെ വീണ്ടും മിസൈൽ ആക്രമണം നടത്തി. ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒമാനിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ, ഇറാൻ വിഷയത്തിലും കുടിയേറ്റ നയങ്ങളിലും ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ‘നോ കിങ്‌സ്’ എന്ന പേരിൽ രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു.
News
അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണ ഭീഷണി; ഒരു കിലോമീറ്റർ മാറിനിൽക്കാൻ മുന്നറിയിപ്പുമായി ഇറാൻ”
ഇറാന്റെ രണ്ട് സർവ്വകലാശാലകളിലെ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഭീഷണി.
ടെഹ്‌റാൻ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് ഗൾഫ് പ്രദേശത്തെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാന്റെ രണ്ട് സർവ്വകലാശാലകളിലെ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഭീഷണി.
ഇറാൻ ഇക്കാര്യം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, മാർച്ച് 30 ഉച്ചക്ക് 12 മണി മുമ്പ് അമേരിക്കൻ ഭരണകൂടം ഈ ആക്രമണം ഔദ്യോഗികമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഗൾഫ് മേഖലയിലെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ തിരിച്ചടി ഉണ്ടാകും.
പ്രസ്താവനയിൽ, വിദ്യാർത്ഥികൾ, പ്രൊഫസർമാർ, ജീവനക്കാർ എന്നിവർ ക്യാമ്പസുകളിൽ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ ഖത്തറിലെ ടെക്സസ് എ ആൻഡ് എം, യുഎഇയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഉൾപ്പെടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്‌റാനിലെ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടന്നിരുന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
News
യാംബു വഴി എണ്ണ കയറ്റുമതി കുത്തനെ ഉയർത്തി സൗദി; ഹോർമുസ് പ്രതിസന്ധിയിൽ തന്ത്രപരമായ നീക്കം
ആഗോള എണ്ണ വിപണിയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ, യാംബു തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ വൻതോതിൽ വർധിപ്പിച്ചു.
ആഗോള എണ്ണ വിപണിയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ, യാംബു തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ വൻതോതിൽ വർധിപ്പിച്ചു. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ തുടരുന്നതിനിടെ, ചെങ്കടൽ തീരത്തെ യാംബു തുറമുഖം വഴിയുള്ള കയറ്റുമതി പ്രതിദിനം ഏകദേശം നാല് ദശലക്ഷം ബാരലിലേക്ക് ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ തന്ത്രപരമായ മാറ്റം, ഹുർമുസ് കടലിടുക്കിന് സുരക്ഷിതമായ ഒരു ബദൽ കണ്ടെത്താൻ സൗദിയെ സഹായിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളെ പടിഞ്ഞാറൻ സൗദിയിലെ യാംബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ (പെട്രോലൈൻ) കാര്യക്ഷമമായി ഉപയോഗിക്കുന്നതാണ് ഈ നേട്ടത്തിന് പിന്നിൽ.
ഇതോടെ ചെങ്കടൽ വഴി ആഗോള വിപണികളിലേക്ക് നേരിട്ട് എണ്ണ എത്തിക്കാൻ സൗദിക്ക് സാധിക്കുന്നു. അതിനാൽ, സൗദി എണ്ണയുടെ ഏക കയറ്റുമതി മാർഗം ഇനി ഹുർമുസ് കടലിടുക്ക് മാത്രമല്ലെന്നും, ആഗോള ഊർജ വിതരണ സുരക്ഷയിൽ പെട്രോലൈൻ പ്രധാന പങ്ക് വഹിക്കുന്നതായും വ്യക്തമാണ്.
ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ വെല്ലുവിളികളിൽ നിന്നും അപകടസാധ്യതകളിൽ നിന്നും വിട്ടുനിന്ന് യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്ക് എണ്ണ എത്തിക്കാൻ ഈ പുതിയ റൂട്ട് സൗദിക്ക് വലിയ പിന്തുണ നൽകുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും, വൻതോതിൽ ക്രൂഡ് ഓയിൽ സ്വീകരിക്കാനും അയയ്ക്കാനും ഉള്ള ശേഷിയും വർധിച്ചതോടെ യാംബു തുറമുഖം സൗദിയുടെ പ്രധാന കയറ്റുമതി കേന്ദ്രമായി മാറിക്കഴിഞ്ഞു.
കേവലം ഒരു ബദൽ സംവിധാനമെന്നതിലുപരി, രാജ്യത്തിന്റെ എണ്ണ വിതരണത്തെ കൂടുതൽ കാര്യക്ഷമമാക്കുന്ന സമഗ്ര സംവിധാനത്തിന്റെ ഭാഗമായാണ് യാംബു ഇപ്പോൾ പ്രവർത്തിക്കുന്നത്. ആഗോള കപ്പൽ പാതകൾ നേരിടുന്ന സങ്കീർണ്ണ വെല്ലുവിളികളിനിടെ, കയറ്റുമതി മാർഗങ്ങൾ വൈവിധ്യവത്കരിക്കുകയും ഊർജ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സൗദിയുടെ ദീർഘവീക്ഷണമാണ് ഇതിലൂടെ പ്രകടമാകുന്നത്.
ഹുർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതയായി തുടരുമ്പോഴും, യാംബുവും പെട്രോലൈൻ പൈപ്പ്‌ലൈനും വഴി ഫലപ്രദമായ ഒരു ബദൽ സംവിധാനം നിർമ്മിക്കുന്നതിൽ സൗദി വിജയിച്ചിരിക്കുകയാണ്. വിശ്വസനീയമായ ആഗോള ഊർജ വിതരണക്കാരനെന്ന നിലയിൽ സൗദിയുടെ സ്ഥാനം കൂടുതൽ ശക്തമാകാൻ ഈ നീക്കം സഹായകരമാകും.
-
kerala2 days agoസോപാനസംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന് മുസ്ലിം ലീഗില്‍ ചേര്‍ന്നു; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു
-
kerala2 days agoപശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില, ഇന്ന് നേരിയ വര്‍ധന
-
kerala2 days agoസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത -കേന്ദ്രകാലാവസ്ഥ വകുപ്പ്
-
editorial1 day agoകായിക രംഗത്തോടും കടക്ക് പുറത്ത്
-
main stories1 day agoപൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് ഇന്ന് തുടങ്ങും
-
main stories1 day agoഉദ്ഘാടനം കഴിഞ്ഞും നീളുന്ന നിര്‍മ്മാണം; വയനാട് ടൗൺഷിപ്പ് നിർമാണ പ്രതിസന്ധിയിൽ, ദുരന്തബാധിതർ കാത്തിരിപ്പിൽ
-
News6 hours agoജിദ്ദ സർവീസുകൾ വീണ്ടും: ജസീറ എയർവേയ്സ് സർവീസ് പുനരാരംഭിക്കുന്നു
-
News5 hours agoകൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ 8 പേര് പിടിയില്‍

