columns
വഖഫ് നിയമത്തിലെ ചതിക്കുഴികള്‍- മുസ്തഫ വാക്കാലൂര്‍
. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ അടിവേരാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോധ്യമുണ്ട്. അതിനാല്‍തന്നെ ഇടതുമുന്നണിയുടെ കരിനിയമം നിയമപരമായി എടുത്തുകളയുന്നതുവരെ പോരാട്ടം തുടരുകതന്നെ ചെയ്യും.
മുസ്തഫ വാക്കാലൂര്‍
വഖഫ് ബോര്‍ഡിലെ ഭരണപരമായ സര്‍വീസുകളിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നേരിട്ടുള്ള നിയമനം വഴി നിയമിക്കുന്നതിന്‌വേണ്ടി മുസ്‌ലിം സമുദായത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ സെലെക്റ്റ് ലിസ്റ്റ് തയ്യാറാക്കേണ്ടത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചുമതലയായിരിക്കുന്നതാണ്. ഇതാണ് പി.എസ്.സിക്ക് വിടുന്ന, നിയമസഭ ശബ്ദവോട്ടൊടെ പാസാക്കിയ, 2021ലെ കേരള പബ്ലിക് സര്‍വിസ് കമീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വിസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) നിയമം. ലോകായുക്തയില്‍ സംഭവിച്ചപോലെ, ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മുഖേനയാണ് ഈ ബില്ല് കൊണ്ടുവരുന്നത്.
ഇനി ചട്ടങ്ങള്‍ കൊണ്ടുവരിക എന്ന കാര്യം മാത്രമാണ് അവശേഷിക്കുന്നത്. അതൊരു വിജ്ഞാപനമാണ്. എല്ലാവരും അറിയണമെന്നില്ല. പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ നിയമം നടപ്പിലാക്കില്ല എന്നൊരു വാക്കാലുറപ്പ് മാത്രമാണ് മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടായിട്ടുള്ളത്. അതും നിയമസഭക്ക് വെളിയില്‍. അതായത്, അതൊരു നിയമപരമായി നിലനില്‍ക്കുന്ന ഉറപ്പല്ല. പാസാക്കപ്പെട്ട നിയമമാണ് നിയമം. അതാണ് റദ്ദ് ചെയ്യേണ്ടത്. അതിനായിട്ടാണ് പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. ഇത് ജനാധിപത്യ സമീപനമല്ല; അണ്‍പാര്‍ലമെന്ററിയാണ്.
112 തസ്തികകളിലേക്ക് മാത്രമാണ് ഇപ്പോള്‍ ഈ നിയമം ബാധകമാകുന്നത്. കാര്യം ചെറുതല്ലേ എന്ന് തോന്നാം. എന്നാല്‍, മഞ്ഞുമലയുടെ അറ്റമാണ് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകവഴി പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ മുസ്‌ലിംകള്‍ തിരിച്ചറിയും. അപ്പോഴേക്കും വൈകിയിട്ടുണ്ടാകും. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലല്ല വഖഫ് ബോര്‍ഡുള്ളത്. അതൊരു അപക്‌സ് ബോഡിയാണ്. വഖഫിന്റെ പരിശുദ്ധത സംരക്ഷിക്കുവാനും ശരീഅത്ത് വ്യവസ്ഥക്കകത്താകണമെന്നതുകൊണ്ടുമാണ് സ്വതന്ത്ര ബോഡിയായി നിലനില്‍ക്കുന്നത്. മുസ്‌ലിം രാജ്യങ്ങളിലൊക്കെ വഖഫ് വകുപ്പുകള്‍ക്ക് മുന്തിയ പരിഗണയാണ് ഉള്ളത്.
പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തി മുസ്‌ലിം നാമധാരി മാത്രമാണെങ്കിലും നിയമനം സാധ്യമാണ്. ഇന്ന് വിമത വിശ്വാസികള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളമുണ്ട്. 112 പേരില്‍ മുഴുവനും അത്തരക്കാര്‍ വന്നാലും അത്ഭുതമില്ല. ഇതാണ് ഇന്നത്തെ സാഹചര്യമെങ്കില്‍, നാളെ ഒരുപടികൂടി കടന്ന് ജാതിമത ഭേദമന്യേ ഏതൊരു പൗരനും വഖഫ് ബോര്‍ഡിലെ നിയമനത്തിന് സാധുത ലഭിച്ചേക്കും. പി.എസ.്‌സി എന്നത് പബ്ലിക് സര്‍വീസ് കമ്മീഷനാണ് എന്നത്തന്നെ അതിന് മതിയായ കാരണമാണ്. പിണറായിയുടെ രണ്ടാം വരവാഘോഷിച്ചത് സച്ചാര്‍ കമ്മീഷന്‍ വഴി മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് എന്നത് ഓര്‍മ്മിക്കുക.
നൂറ് ശതമാനവും മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യത്തില്‍നിന്ന് അച്യുതാനന്ദന്‍ ഗവണ്‍മെന്റ് 20 ശതമാനം എടുത്ത് ക്രിസ്ത്യാനികള്‍ക്ക് കൊടുക്കുകയും ശേഷം മദര്‍ തെരേസയുടെ പേരിലുള്ള ആനുകൂല്യങ്ങളില്‍പോലും മുസ്‌ലിംകള്‍ 80 ശതമാനം കൊണ്ടുപോകുന്ന തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നും തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചു. ഏതാനും വര്‍ഷങ്ങളായി നടന്നുവന്ന മുസ്‌ലിം വിരോധ ജല്‍പനങ്ങള്‍ തടയാനോ സത്യം വെളിവാക്കാനോ മുതിര്‍ന്നില്ലെന്ന് മാത്രമല്ല, കോടതില്‍ വ്യവഹാരമായപ്പോള്‍ അവിടെയും അടിയറവ് പറയുകയാണ് സര്‍ക്കാര്‍ ചെയ്തത്. അനന്തര ഫലമായി സച്ചാര്‍ ആനുകൂല്യത്തില്‍നിന്ന് മുസ്‌ലിംകള്‍ തഴയപ്പെട്ടു.
10 ശതമാനം മുന്നാക്ക സംവരണം ഇന്ത്യയിലാദ്യം നടപ്പിലാക്കിയതും പിണറായി സര്‍ക്കാരാണ്. ഇതുവഴി ഉന്നതവിദ്യാഭ്യാസത്തിലും സ്‌കോളര്‍ഷിപ്പിലും ജോലിയിലും മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കപ്പെട്ടതാണ്. 1985ലെ ഷാബാനു/ ശരീഅത്ത് കേസില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് വൈ.ബി ചന്ദ്രചൂഡ് ഇസ്‌ലാമിക നിയമത്തെ പരോക്ഷമായി ചോദ്യംചെയ്യുകയും ഖുര്‍ആനിലെ ഒരു സൂക്തത്തെ ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യാമെന്ന് പറഞ്ഞവസാനിപ്പിച്ച വിഷയം രാജ്യവ്യാപകമാക്കി ശരീഅത്ത് വിരുദ്ധ മുന്നേറ്റമാക്കിയത് അന്ന് സി.പി.എം ആയിരുന്നു. അതാണ് പിന്നീട് ബാബരിയിലേക്ക് വഴുതിയതും ഫാഷിസം പിടിമുറുക്കുന്നതിലേക്ക് നയിച്ചതും. ഇസ്‌ലാമോഫോബിയയുടെ മികച്ച ആയുധമായ ലൗജിഹാദ് ഇന്ത്യക്ക് സംഭാവന ചെയ്തത് അച്യുതാനന്ദനാണ്.
മുസ്‌ലിംകളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡലക്ഷ്യങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. അതിന് പ്രത്യയശാസ്ത്ര കാരണങ്ങളും കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ആ രാഷ്ട്രീയ കാരണങ്ങള്‍ മനസ്സിലാക്കാന്‍ സി.പി.എം സ്ഥാപിതമായതുമുതലുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളിലെ പ്രമേയങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. അഴിമതി ആണ് വിഷയമെങ്കില്‍, അത് സര്‍വത്ര ഉണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് അഴിമതികള്‍, കെ റെയിലിലൂടെ പ്രതീക്ഷിക്കുന്ന കോടികള്‍, ലൈഫ് മിഷന്‍ ഇതൊക്കെ ശരിക്കും ഞെട്ടിക്കുന്നതാണ്. പി.എസ്.സിക്ക് വിടുന്നതോടെ അഴിമതിയവസാനിക്കില്ല. അതിന് നിശ്ചയദാര്‍ഢ്യമാണ് വേണ്ടത്. അല്ലാതെ, ഇനിയുമെങ്ങനെ മുസ്‌ലിം സ്വത്വത്തെ കടന്നാക്രമിച്ചുകൊണ്ട് മറ്റൊരു ബംഗാളാക്കി കേരളത്തെ മാറ്റാമെന്ന പഠനമല്ല. 1980ല്‍ അത്തരമൊരു നീക്കമാണ് അറബി ഭാഷയെ കൂച്ചുവിലങ്ങിടാന്‍ നായനാര്‍ സര്‍ക്കാര്‍ നടത്തിയത്. സമുദായം യഥാസമയം തിരിച്ചറിഞ്ഞതിനാല്‍ അന്നത് വിജയിച്ചില്ല.
ഇസ്‌ലാംമത വിശ്വാസിയും പ്രായപൂര്‍ത്തിയായ വ്യക്തിയും ബുദ്ധിസ്ഥൈര്യമുള്ള ആളുമായിരിക്കണം വഖഫ് കൈകാര്യം ചെയ്യേണ്ടതെന്ന് പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാണ്. ഇതൊരു കര്‍മ്മശാസ്ത്ര വിഷയം തന്നെയാണ്. കേവലം വിശ്വാസപരമായ കാര്യങ്ങളില്‍പോലും സൂക്ഷ്മത പാലിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ഇക്കാരണത്താലാണ്. ഔദ്യോഗികമായി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ ഇക്കാര്യം. അതിന്നും അതേപടി തുടരുന്നുമുണ്ട്. അതുകൊണ്ട് വഖഫ് വിഷയത്തില്‍, അതിലെ കര്‍മ്മ ശാസ്ത്രമെടുത്താലും വിശ്വാസമെടുത്താലും ഇനി രാഷ്ട്രീയമെടുത്താലും, വിട്ടുവീഴ്ച ചെയ്യുകയെന്നത് സാധ്യമല്ല.
1954ല്‍ ഇന്ത്യ ഗവണ്‍മെന്റ് രൂപം നല്‍കിയ കേന്ദ്ര വഖഫ് ആക്ട് അനുസരിച്ചാണ് രാജ്യത്തെ വഖഫ് ബോര്‍ഡുകള്‍ രൂപീകരിച്ചത്. 1964ലാണ് സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ രൂപീകരിക്കുന്നത്. സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കാന്‍ വര്‍ഷങ്ങള്‍ പിന്നെയുമെടുത്തു. നരസിംഹ റാവുവിന്റെ കാലത്താണത് സാധ്യമായത്. ഇതിനിടക്ക് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തേണ്ടിവന്നു. മുസ്‌ലിംലീഗ് പ്രതിനിധികളാണ് ഇതിന് മുന്നിലുണ്ടായിരുന്നത്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പോരാട്ടങ്ങളില്‍ ഏറ്റവും ദീര്‍ഘമായത് വഖഫ് നിയമത്തിനും ശതകോടി മൂല്യമുള്ള അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിനും വേണ്ടി ചെലവിട്ടതാണ്.
അന്നൊന്നും മുസ്‌ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ അല്ലയോ എന്ന ചോദ്യമുയര്‍ന്നിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ എല്ലാ മുസ്‌ലിം എം.പിമാരെയും കൂട്ടുപിടിച്ച് മുസ്‌ലിംലീഗ് നേടിയെടുത്ത ചില നിയമങ്ങളുണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് തണലായി. ആരാധനാലയങ്ങള്‍ക്ക് 1947 ഓഗസ്ത് 15 കട്ടോഫ് ആയി നിയമമാക്കിയത്, മുസ്‌ലിം വിധവകള്‍ക്ക് പരിരക്ഷയായി വന്ന ശരീഅത്ത് നിയമം, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി പുനഃസ്ഥാപിക്കാന്‍ രണ്ട് ദശകങ്ങളോളം മുസ്‌ലിംലീഗ് നയിച്ച പോരാട്ടവും അതിനൊടുവിലെ വിജയവും, ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി മുതലായവയൊക്കെ അതില്‍ പെട്ടതാണ്. അതിലൊന്നാണ് വഖഫ് സംരക്ഷണം. അതില്‍ മായം ചേര്‍ക്കാന്‍ മുസ്‌ലിംലീഗിന് സമ്മതമല്ല. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ അടിവേരാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോധ്യമുണ്ട്. അതിനാല്‍തന്നെ ഇടതുമുന്നണിയുടെ കരിനിയമം നിയമപരമായി എടുത്തുകളയുന്നതുവരെ പോരാട്ടം തുടരുകതന്നെ ചെയ്യും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala9 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

