main stories

‘ബന്ദികളെ കൈമാറുന്നത് നീട്ടി വെച്ചാല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കും’: നെതന്യാഹു

By webdesk17

February 12, 2025

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ കൈമാറുന്നത് നീട്ടി വെച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്നും ഗസയില്‍ ആക്രമണം പുനരാരംഭിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രാഈല്‍ ആവശ്യപ്പെട്ടത്. എക്‌സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് നല്‍കിയത്.

വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുക്കൊണ്ട് ഇസ്രാഈല്‍ ആക്രമണം നടത്തുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവെക്കുകയായിരുന്നു. അതേസമയം ഇനിയും നീട്ടി വെച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുന്നത് വരെ അത് തുടരുമെന്നുമാണ് മുന്നറിയിപ്പ്.

ഇന്നലെ ജോര്‍ദന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ്ഹൗസില്‍വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ വിട്ടയച്ചിരിക്കണമെന്ന് ഹമാസിനുള്ള മുന്നറിയിപ്പ് ട്രംപ് ആവര്‍ത്തിച്ചിരുന്നു.

അതേസമയം ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച് ജോര്‍ദ്ദാന്‍ രാജാവ് രംഗത്തെത്തിയിരുന്നു.