Connect with us

Video Stories

ആത്മ സമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍

Published

on

 

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

ആത്മ സമര്‍പ്പണത്തിന്റെയും ആത്മഹര്‍ഷത്തിന്റെയും ഒരു ബലിപെരുന്നാള്‍കൂടി സമാഗതമായിരിക്കുന്നു. വിശ്വാസിയുടെ ഹൃദയത്തില്‍ സമര്‍പ്പണത്തിന്റെ ചരിത്രവും അധരങ്ങളില്‍ തക്ബീര്‍ ധ്വനികളും മുഖരിതമാകുന്ന സുവര്‍ണ ദിനങ്ങള്‍. ഹൃദയത്തില്‍ ആനന്ദം സൃഷ്ടിച്ച് കൊണ്ടാണ് ഓരോ ആഘോഷങ്ങളും കടന്നുവരാറുള്ളത്. വിഷമിക്കുന്നവര്‍ക്ക് സമാശ്വാസത്തിന്റെ ശമനൗഷധമായി മനുഷ്യ ബന്ധങ്ങളെ കൂടുതല്‍ സുഭദ്രവും സുദൃഢവുമാക്കി ഇളക്കിച്ചേര്‍ക്കുന്ന സ്‌നേഹത്തിന്റെ പുതിയ പട്ടുനൂലായും നിലകൊള്ളുന്നു. അതുകൊണ്ട്തന്നെ ഓരോ ആഘോഷ വേളകളും പുതിയ കാലത്തേക്കുള്ള ഊര്‍ജ്ജമാണ് പ്രദാനം ചെയ്യുന്നത്. വ്രതശുദ്ധിയുടെ അനുഗ്രഹീത പരിസമാപ്തിയാണ് ചെറിയ പെരുന്നാളെങ്കില്‍ ആത്മത്യാഗത്തിന്റെ അനശ്വര ഗീതമാണ് ബലിപെരുന്നാള്‍ ഓര്‍മപ്പെടുത്തുന്നത്. ദുര്‍ഘടമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന നവസമൂഹത്തിന് സല്‍ പാന്ഥാവിലേക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ ബലിപെരുന്നാള്‍ സ്മരണകളും.
ഓജസ്സുറ്റ ഓര്‍മകളാണ് ഓരോ ദുല്‍ഹജ്ജും വിശ്വാസിക്ക് സമ്മാനിക്കുന്നത്. നല്ല സ്മരണകള്‍ ഉണര്‍ത്തുന്ന അനവധി ചരിത്ര സംഭവങ്ങളുടെ സാക്ഷികൂടിയാണ് ദുല്‍ഹജ്ജ് മാസം. അത്യുജ്ജലമായ വിശ്വാസത്തിന്റെയും അദമ്യമായ ദൈവാഭിനിവേശത്തിന്റെയും ഉല്‍കൃഷ്ടമായ ഉടല്‍രൂപമായി പ്രോജ്വലിച്ച് നില്‍ക്കുന്ന ഇബ്രാഹീം നബിയാണ് ഇവിടത്തെ കേന്ദ്ര ബിന്ദു. യുഗങ്ങള്‍ക്കപ്പുറത്തു നിന്ന് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹിത സന്ദേശം നല്‍കി ജീവിച്ചു കാണിച്ച ഇബ്രാഹീം നബി, കാലങ്ങളും ദേശങ്ങളും നാഗരികതകളും അചിന്ത്യമായി മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടും ആ നാമവും ചരിത്രവും വര്‍ത്തമാനത്തിന്റെ നേര്‍ക്കാഴ്ചകളായി വീണ്ടും നമുക്ക് മുന്നില്‍ ഇതള്‍ വിരിയുകയാണ്. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ തനിക്ക് കിട്ടിയ ഒരേയൊരു കണ്‍മണിയെ ബലിയര്‍പ്പിക്കാന്‍ സ്വപ്‌നദര്‍ശനം വഴി സ്രഷ്ടാവ് കല്‍പ്പിച്ചപ്പോള്‍ യാതൊരു വൈമനസ്യവും കൂടാതെ അത് നടപ്പിലാക്കാന്‍ സര്‍വാത്മനാ തയ്യാറായത് ഇബ്രാഹീം നബിയുടെ വിശ്വാസത്തിന്റെ തീക്ഷ്ണതയാണ് അടയാളപ്പെടുത്തുന്നത്. ഈ തീരുമാനം പുനഃപരിശോധിക്കാനോ, അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനോ ഈ വിധിയില്‍ ആധി കൊള്ളാനോ ആ മഹാനുഭാവന്‍ തയ്യാറായില്ല. മാത്രമല്ല, ദൈവഹിതം യഥാവിധി ജീവിതത്തില്‍ പകര്‍ത്താനും പ്രാവര്‍ത്തികമാക്കാനും അതുവഴി അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും നേടുക എന്ന പരമമായ താല്‍പര്യമാണ് അവരെ മുന്നോട്ട് നയിച്ചിരുന്നുവെന്ന് സാരം.
ദൈവേഛ നടപ്പില്‍ വരുത്തുന്നതില്‍ നിന്ന് വ്യതിചലിക്കാന്‍ മകന്‍ ഇസ്മാഈല്‍ നബി (അ) ഒരിക്കലും തയ്യാറായില്ല എന്നു മാത്രമല്ല, സ്വപ്‌ന ദര്‍ശനത്തിന്റെ വിഷയമറിഞ്ഞ ഉടനെ പിതാവിന് ധൈര്യം പകരുകയും ദൈവഹിതം നടപ്പിലാക്കാന്‍ സ്വമേധയാ മുന്നോട്ട് വരികയുമാണ് ചെയ്തത്. പിതാവ് ഇബ്രാഹീം നബിയെപ്പോലത്തന്നെ മകന്‍ ഇസ്മാഈല്‍ നബിക്കും ക്ഷമയും സ്ഥൈര്യവും വേണ്ടുവോളം ഉണ്ടായിരുന്നു. ദൈവേഛ നടപ്പില്‍ വരുത്താന്‍ സ്വയം പിതാവിന് മുന്നില്‍ ബലിനല്‍കാന്‍ തയ്യാറായി കിടക്കുകയും, പിതാവ് ഇബ്രാഹീം നബി (അ) മകന്റെ കഴുത്തില്‍ കത്തിവെക്കുകയും ചെയ്തു. പക്ഷേ അത്ഭുതകരം കത്തി ഫലിക്കുന്നില്ല. അവസാനം ഇബ്രാഹീം നബി (അ)യുടെ സന്നദ്ധത പ്രശംസിക്കപ്പെടുകയും പകരം ഒരാടിനെ ബലിയര്‍പ്പിക്കാന്‍ സ്രഷ്ടാവ് കല്‍പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. സൃഷ്ടികര്‍ത്താവിന് മുമ്പില്‍ സൃഷ്ടികള്‍ ഒന്നുമല്ലെന്നും സമ്പൂര്‍ണാര്‍ത്ഥത്തിലുള്ള സമര്‍പ്പണവും അചഞ്ചലമായ വിശ്വാസവുമാണ്് മോക്ഷമാര്‍ഗമെന്നുമുള്ള സന്ദേശമാണ് ഈ ചരിത്രം വിളിച്ച് പറയുന്നത്.
അത്ഭുതകരമായൊരു അതിജീവനത്തിന്റെ കഥയും ഈ വിശുദ്ധ മാസത്തിന് പറയാനുണ്ട്. ദൈവ കല്‍പ്പന പ്രകാരം മഹാനായ ഇബ്രാഹീം (അ) ഭാര്യയെയും മകനെയും വിജനമായ മരുഭൂമിയില്‍ തനിച്ചാക്കി തിരിച്ചുപോന്നു. അചഞ്ചലമായ വിശ്വാസത്തിന്റെ ഉടമയായ ഇബ്രാഹീം നബി (അ) അല്ലാഹുവിന്റെ കല്‍പന യഥാവിധി അനുസരിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്തു. ഭാര്യയെയും മകന്‍ ഇസ്മാഈലിനേയും ആരാരും കൂട്ടിനില്ലാത്ത മരുഭൂമിയില്‍ തനിച്ചാക്കി മടങ്ങുമ്പോള്‍ ഇവരുടെ ഭാവിയാലോചിച്ച് ലവലേശം വേവലാതി പൂണ്ടില്ല. കാരണം, കരുണാനിധിയായ റബ്ബിന്റെ കരുണാകടാക്ഷം എന്നും തന്റെയും കുടുംബത്തിന്റെയും കൂടെയുണ്ടാകുമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ജനരഹിതവും ജലരഹിതവുമായ ആ മരുഭൂമിയില്‍ ആരാരും കൂട്ടിനില്ലാത്ത നേരത്ത് കുഞ്ഞ് ഇസ്മാഈല്‍ നബി (അ) ദാഹിക്കുകയും ഒരു തുള്ളി വെള്ളം പോലും കുഞ്ഞിന് നല്‍കാനാവാതെ മാതാവ് ഹാജറ (റ) വ്യസനിക്കുകയും മരുഭുമിയില്‍ ജലം അന്വേഷിച്ച് അങ്ങോട്ടും ഇങ്ങോട്ടും അസ്വസ്ഥതയോടെ നടക്കുകയും ഓടുകയും ചെയ്തു. സഫാ മര്‍വ എന്ന രണ്ട് കുന്നുകളില്‍ കയറി പല പ്രാവശ്യം ജലം അന്വേഷിച്ച് കുഞ്ഞിനടുത്തെത്തിയ ഹാജറാ ബീവിക്ക് കാണാന്‍ കഴിഞ്ഞത് ഇസ്മാഈല്‍ നബി (അ) കാലിട്ടടിച്ച് സ്ഥലത്ത് നിന്നും അത്ഭുതകരമാംവിധം കാരുണ്യത്തിന്റെ ഉറവ സംസം പ്രവഹിക്കുന്നതാണ.് വിശ്വാസിയുടെ സര്‍വ ആഗ്രഹ സഫലോപാധിയും സര്‍വ ദീനങ്ങള്‍ക്കുമുള്ള ഉത്തമമായൊരു സിദ്ധൗഷധവുമായി സംസം ഇന്നും നിലകൊള്ളുന്നു.
അണമുറിയാത്ത ഈ ത്യാഗസ്മരണകള്‍ മനസ്സില്‍ താലോലിച്ച് വിശ്വാസി നടത്തുന്ന വിശ്വാസകര്‍മ്മമാണ് ഹജ്ജ് . പാപങ്ങളില്‍ നിന്നും മോചനം പ്രധാനം ചെയ്യുന്ന, ശൈശവ സമാനമായ നിഷ്‌കളങ്കത സമ്മാനിക്കുന്ന വേറിട്ടൊരു അനുഭവമാണിത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇബാദത്തു കൂടിയാണ് പരിശുദ്ധ ഹജ്ജ്. സ്രഷ്ടാവിനെ ആരാധിക്കാന്‍ ആദ്യമായി ഭൂമിയില്‍ പണിതുയര്‍ത്തിയ കഅ്ബാലയത്തെ പ്രദക്ഷിണം വെക്കും വഴി, കഅ്ബ പുനര്‍ നിര്‍മ്മിച്ച ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ധന്യ സ്മരണകള്‍ വിശ്വാസികളുടെ മനസ്സിലേക്ക് കടന്നുവരുന്നു. സഫയും മര്‍വയും ഹാജറാബീവിയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ സ്മരണകളുണര്‍ത്തുന്നു. ഹജ്ജ് തീര്‍ച്ചയായും ആത്മസമര്‍പ്പണത്തിന്റെ കഥകളാണ് പറഞ്ഞ് തരുന്നത്. ആ പുണ്യ ഭൂമിയിലെത്തുക എന്നത് ഏതൊരു വിശ്വാസിയുടെയും ആഗ്രഹമാണ്. വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും ഈ ഒരൊറ്റ ആഗ്രഹ സഫലീകരണത്തിനായി വിശ്വാസികള്‍ ഒരേ മനസ്സും മന്ത്രവുമായി ഒത്തുചേര്‍ന്നൊരുക്കുന്ന അതിഗംഭീരവും നയനാനന്ദകരവും മനോരമ്യവുമായൊരു ദൃശ്യാവിഷ്‌ക്കാരമാണ് ഹജ്ജ് ഒരുക്കുന്നത്. സാമ്പത്തികവും ശാരീരികവുമായി കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നടത്തി സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹത്തിന് പാത്രമാവുമ്പോള്‍ തടസ്സങ്ങളാല്‍ ഈ സംഗമത്തില്‍ പങ്കാളിയാവാന്‍ കഴിയാത്തവര്‍ അവരവരുടെ നാട്ടില്‍ പെരുന്നാളാഘോഷിക്കുന്നു. പരശ്ശതം വരുന്ന ഹജ്ജാജിമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു അവരുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു. ഈയൊരു വലിയ മുഹൂര്‍ത്തത്തിന് അഭൂതപൂര്‍വമായ സംവിധാങ്ങളും സൗകര്യങ്ങളുമാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഹജ്ജാജിമാരോട്, പ്രത്യേകച്ച് മലയാളി തീര്‍ത്ഥാടകരോട് അവര്‍ കാണിക്കുന്ന അദമ്യമായ സ്‌നേഹ മനസക്ത ഏറെ സന്തോഷദായകമാണ്. മക്കയിലെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് നാളെ മുതല്‍ പരസഹസ്രം ഹജ്ജാജിമാര്‍ സ്വദേശത്തേക്ക് മടങ്ങകുകയാണ്. ത്യാഗസ്മരണകളുറങ്ങുന്ന ഹജ്ജിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം വരുംകാലങ്ങളില്‍ ജീവിതത്തില്‍ കരുത്തേകാന്‍ ഹജ്ജാജിമാര്‍ക്ക് സാധിക്കട്ടെ.
ചെറിയ പെരുന്നാള്‍ വ്രതാനുഷ്ഠാനാനന്തരം കടന്നുവരുന്ന ആഘോഷമാണെങ്കില്‍ ബലിപെരുന്നാള്‍ പരിശുദ്ധ ഹജ്ജിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷമാണ്. അഥവാ ഇസ്‌ലാമിന്റെ ആഘോഷങ്ങള്‍ പോലും ആരാധനാധിഷ്ടിതമാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ആഘോഷത്തിന്റെ പേരില്‍ നടത്തപ്പെടുന്ന അനാരോഗ്യകരമായ ആഭാസങ്ങളുടെയും അനാചാരങ്ങളുടെയും അനൗചിത്യം ഇവിടെ വ്യക്തമാകുന്നുണ്ട്. സത്യ ദീന്‍ വരച്ചുവെച്ച അതിര്‍വരമ്പുകള്‍ക്കത്തുനില്‍ക്കുന്ന ആഘോഷങ്ങള്‍ മാത്രമേ പ്രോത്സാഹനാജനകമാകുന്നുള്ളൂ എന്നും മറ്റുള്ളവ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നുമുള്ള കാര്യം വിശ്വാസികള്‍ മറന്നുപോകരുത്.
ഉള്ളവനും ഇല്ലാത്തവനും വേര്‍തിരിവ് കൂടാതെ ബലിപെരുന്നാള്‍ ആനന്ദത്തോടെ ആസ്വദിക്കുമ്പോഴാണ് ആഘോഷം അര്‍ത്ഥവത്തായി മാറുന്നത്. അതുകൊണ്ടാണ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫിത്വ്ര്‍ സകാത്തും ബലിപെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയ്യത്ത് കര്‍മ്മവും പുണ്യമായി ഗണിക്കപ്പെടുന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരങ്ങളും വൈജാത്യങ്ങളും മായ്ച്ചുകളഞ്ഞ് സര്‍വരും സസന്തോഷം സുഭിക്ഷമായി ആഹരിക്കുന്ന സുദിനമാവണം പെരുന്നാള്‍ ദിനമെന്നത് സത്യദീനിന്റെ താല്‍പര്യമാണ്. ബലിപെരുന്നാള്‍ സ്‌നേഹസമൃദ്ധമായ ഒരു ലോകം സൃഷ്ടിച്ചെടുക്കാനുള്ള ഉത്തമമായൊരു തുടക്കമായി ഭവിക്കണം. മതവര്‍ണ്ണ വര്‍ഗ വൈചാത്യങ്ങളുടെ പേരില്‍ ഭീകര, തീവ്ര വാദികളായി മാറി മാനവികത കളഞ്ഞുകുളിക്കുന്നവരുടെ ഗണത്തില്‍ ഈദുല്‍ അള്ഹയുടെ സുന്ദര സന്ദേശങ്ങള്‍ നെഞ്ചേറ്റുന്ന സത്യവിശ്വാസി അകപ്പെടരുത്. മറിച്ച് സര്‍വചരാചരങ്ങളോടും സ്‌നേഹബുദ്ധ്യാ വര്‍ത്തിക്കുന്ന സല്‍ഗുണ സമ്പന്നരും സല്‍സ്വഭാവികളുമായി മാറാന്‍ ത്യാഗോജ്ജ്വലമായ സമൃതികള്‍ ഉയര്‍ന്നുവരുന്ന ഈ ആഘോഷവേള നിമിത്തമാകേണ്ടതുണ്ട്. ദൈവം പരിപാവനമായി ഗണിച്ച അന്യന്റെ ധനം, അഭിമാനം, രക്തം ഇവ അപഹരിക്കപ്പെടുന്ന നവലോകക്രമത്തില്‍ ഋജുവായ പാതയില്‍ ഉറച്ചുനില്‍ക്കാന്‍, മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ബലിപെരുന്നാള്‍ സ്മരണകള്‍ പ്രേരകമായി വര്‍ത്തിക്കണം. സര്‍വരും കൈകോര്‍ത്തു പിടിച്ച് സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കാനുള്ള ലോകക്രമത്തിനുവേണ്ടി ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ട്.
പെരുന്നാള്‍ദിനം അകന്നതും അടുത്തവരുമായ എല്ലാ ബന്ധങ്ങളിലേക്കും നേരിട്ട് പോയി കുടുംബ ബന്ധം പുലര്‍ത്തണം, അശണരെ സഹായിക്കാന്‍ മുന്നേട്ട് വരണം, അതാണ് പെരുന്നാളിന്റെആത്മീയ മുഖം. അന്യന്റെ വേദനകള്‍ക്ക് ചെവി കൊടുക്കാനും അവന്റെ ദുഃഖത്തില്‍ നിര്‍വ്യാജം പങ്കുകൊള്ളാനും കഴിയണം. ഒരു ദിവസത്തെ ഐഛിക വ്രതാനുഷ്ഠാനത്തിലൂടെ വിശപ്പിന്റെ തീക്ഷ്ണതയും തീവ്രതയും യഥോചിതം അനുഭവിച്ചറിയാനുള്ള അവസരം ഇസ്‌ലാമൊരുക്കിയത് യാദൃച്ഛികമാകാനിടയില്ല. വിശപ്പിന്റെ മൂര്‍ച്ചയറിയുന്നവനേ അതിന്റെ കഠിനത ബോധ്യമാകൂ. ആ ബോധ്യം അന്യരുടെ വിശപ്പ് മാറ്റുന്നതിലേക്ക് വഴി നടത്തുന്നു. അങ്ങനെ മറന്നുപോകുന്ന സാമൂഹ്യബോധം ഒന്നുകൂടി മനോദര്‍പ്പണത്തില്‍ രൂഢമൂലമാക്കി നിര്‍ത്താന്‍ ഈ ബലിപെരുന്നാള്‍ നിമിത്തമാകണം. ഉളുഹിയ്യത്ത് കര്‍മ്മവും മറ്റിതര ദാനധര്‍മ്മങ്ങളും ഈ സുദിനത്തില്‍ പ്രത്യേക പ്രതിഫലാര്‍ഹമായ കൃത്യമായി ഗണിക്കപ്പെടുന്നത് അതുകൊണ്ടാണ്. സാമൂഹ്യ ബാധ്യത മറന്ന് വ്യക്തിപരതയുടെ ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങുന്ന ആധുനിക മനുഷ്യരോട് ഉദാരമനസ്‌കതയും വിശാലമനസ്‌കതയും സ്വായത്തമാക്കാനാണ് ബലിപെരുന്നാള്‍ താല്‍പര്യപ്പെടുന്നത്. തിരസ്‌കരിക്കപ്പെടേണ്ട സകല ദുഷ്‌ചെയ്തികളോടും ദുഷ്ചിന്തകളോടും സധൈര്യം വിടപറഞ്ഞ് സര്‍വവിധ സനാതന മൂല്യങ്ങളെയും സല്‍ഗുണങ്ങളെയും ആവേശത്തോടെ പുല്‍കി, ആഹ്ലാദത്തോടെ സ്രഷ്ടാവിനെ സ്തുതിച്ചും സ്മരിച്ചും ഈ ബലിപെരുന്നാളാഘോഷിക്കാന്‍ സത്യവിശ്വാസികള്‍ സര്‍വാത്മനാ സന്നദ്ധരാവണം. അനിസ്‌ലാമികമായ ആഘോഷരീതികളില്‍നിന്നു വിട്ടുനിന്ന് സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഇബ്രാഹീമീ പാതയിലേക്ക് മടങ്ങാന്‍ ഈ പെരുന്നാളുകൊണ്ട് സാധിക്കട്ടെ. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending