News
ഹയ ഖത്തര്‍:സര്‍വ്വം ഹയ
അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണം.
ഖത്തറില്‍ നിന്ന് കമാല്‍ വരദൂര്‍
ഹയ എന്ന അറബി വാക്കിനര്‍ത്ഥം ജീവിതം, വിശ്വാസം, സൗഹൃദം, സ്നേഹം എന്നിങ്ങനെ. ഹയാത്ത് അഥവാ ജിവിതം എന്ന പദം ലോപിച്ചാണ് ഹയ ആയിരിക്കുന്നത്. പദത്തിന്റെ അര്‍ത്ഥം സാഹചര്യം പോലെ വിവക്ഷിക്കാം. ഈ രണ്ടക്ഷര അറേബ്യന്‍ പദമറിയാത്തവരായി ഇന്ന് ലോകത്താരുമില്ല. ഖത്തറിലെത്തണമെങ്കില്‍ ഹയ വേണം. ഇവിടെ സഞ്ചരിക്കണമെങ്കില്‍ ഹയ വേണം. വിമാനത്താവളത്തിനകത്തും പുറത്തുമെല്ലാം ഹയ തന്നെ. ഹയ കാര്‍ഡുള്ളവര്‍ക്ക് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക കൗണ്ടര്‍.
അവിടെ കാര്യമായ ക്യൂ വേണ്ട. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷനായി അതിവിശാല ക്യു ഇല്ല. പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യുന്നു. അതില്‍ ഹയ തെളിയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പുറത്ത് കടക്കാം. വിമാനത്താവളത്തില്‍ ഹയക്കൊപ്പം സൗജന്യ സിം കാര്‍ഡ്മൂന്ന് ദിവസം സമ്പൂര്‍ണ സൗജന്യമായി ആരെയും വിളിക്കാം. ഇന്റര്‍നെറ്റ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിന് പുറത്തിറങ്ങിയാലും കേള്‍ക്കാനാവുന്നത് ഇത് തന്നെ. ഇത്തരമൊരു പൊതു തിരിച്ചറിയല്‍ സംവിധാനം ഇതാദ്യമായാണ് ലോകകപ്പ് സംഘാടക രാജ്യത്ത് കാണുന്നത്. ഇതിന് പിറകില്‍ മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി കാണുന്നത് ഒന്ന് മാത്രം ഏകീകരണം. കൃത്യമായ സാങ്കേതിക സംവിധാനത്തിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. പതിവ് പോലെ ഹെല്‍പ്പ് ഡെസ്ക്കുകള്‍. വിശാലമായ വോളണ്ടിയര്‍ സംവിധാനം. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാന്തര വിമാനത്താവളമാണ് ഹമദ്. ആദ്യ കാഴ്ച്ചയില്‍ ഒരു സ്വപ്നഭൂമി.
പക്ഷേ തടസങ്ങളില്ലാതെ ലക്ഷ്യത്തിലെത്താനുള്ള മാനുഷിക സംവിധാനങ്ങള്‍. ഫോട്ടോ സ്പോട്ടായി ലോകകപ്പ് ഭാഗ്യ ചിഹ്നനങ്ങളുടെ കൂറ്റന്‍ റപ്ലിക്കകള്‍. അടിമുടി മാറിയിരിക്കുന്നു ലോകകപ്പിനായി ഖത്തറും ദോഹയും. മുമ്പ് ഇവിടം സന്ദര്‍ശിച്ചവര്‍ക്ക് കാലിക മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. സുന്ദരമായ പാതകള്‍, ഇരുവശവും ലോകത്തെ സ്വാഗതം ചെയ്തുള്ള ഇലക്ട്രോണിക് ബോര്‍ഡുകള്‍.
ഹമദില്‍ നിന്നും ദോഹ നഗരത്തിലേക്ക് വരുമ്പോള്‍ തലയെടുപ്പോടെ സ്റ്റേഡിയം 974. കോര്‍ണിഷ് എന്ന ദോഹയുടെ സുന്ദരമുഖത്ത് ഫല്‍ഗ് പ്ലാസയും ഫാന്‍ ബേസുമെല്ലാം.. പ്രഭാത, പ്രദോഷ സവാരിക്കായി എല്ലാവരും ആശ്രയിച്ച ശാന്ത സുന്ദര കടല്‍ തീരത്തേക്ക് പക്ഷേ വാഹന സൗകര്യം താല്കാലികമായി ഇല്ല. പൂര്‍ണമായും കാല്‍നട യാത്ര. എട്ട് വേദികളില്‍ അല്‍കോര്‍ സ്റ്റേഡിയത്തിലേക്ക് മാത്രം മെട്രോ സംവിധാനമില്ല. ബാക്കിയെല്ലായിടത്തുമെത്താന്‍ വേണ്ടത് ഹയ കാര്‍ഡ് മാത്രം. ഹയ മെട്രോ സ്റ്റേഷന് കവാടത്തില്‍ സ്കാന്‍ ചെയ്താല്‍ അതിവേഗ നഗര വാഹനത്തില്‍ ഓടിക്കയറാം. ഫൈനല്‍ മല്‍സര വേദിയായ ലുസൈല്‍ ഉള്‍പ്പെടെ പ്രധാന കളി വേദികളിലെത്താം.
16 വര്‍ഷം മുമ്പ് ദോഹ ഏഷ്യന്‍ ഗെയിംസിനായി (2006) വന്നപ്പോഴുള്ള ദോഹയാണ് പെട്ടെന്ന് മനസില്‍ വന്നത്. അന്ന് ഏഷ്യന്‍ ഗെയിംസ് അതിഥികള്‍ക്കായി പ്രത്യേക ടെര്‍മിനലായിരുന്നു. കൊച്ചു നഗരം മുഴുവന്‍ ഗെയിംസ് ഭാഗ്യ ചിഹ്നന്മായ ഒറിയായിരുന്നു. ഒറി എന്ന കൊച്ചു മൃഗമായിരുന്നു രാജ്യം മുഴുവന്‍. ഖലീഫ സ്റ്റേഡിയത്തിലായിരുന്നു അന്ന് ഉദ്ഘാടനം. ചന്നം പിന്നം പെയ്ത മഴയിലും ആ ഉദ്ഘാടനം വിസ്മയ ചടങ്ങ് ഇപ്പോഴും ലോകം ഓര്‍ത്തിരിക്കുന്നു. രാജകുമാരന് കുതിരപ്പുറത്ത് ഓടിക്കയറിയ രംഗം. ശ്വാസമടക്കിപ്പിടിച്ച് അമീര്‍ ഹമദ് ബിന്‍ കലീഫ അല്‍ത്താനിയും ലോകവും. കുത്തനെ ഗ്യാലറിയിലേക്ക് ഓടിക്കയറവെ കുതിരയൊന്ന് നിന്നപ്പോള്‍ ലോകം നിശ്ചലമായി. നിശബ്ദമായ ആ മുഹൂര്‍ത്തത്തെ ധൈര്യത്തോടെയാണ് ഇന്നും ഖത്തര്‍ കാണുന്നത്. അതാണ് കൊച്ചു രാജ്യത്തിന്റെ കായിക പാരമ്പര്യം. സ്വന്തം മകനെ അശ്വാരൂഢനാക്കിയ പിതാവ്. ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയുടെ മകനായ ഷെയ്ക്ക് തമീമാണ് ഇന്നത്തെ ഭരണാധികാരി. 2006 ല്‍ നിന്നും അതിവേഗം രാജ്യത്തെ ലോകത്തെ വിസ്മയ ഖനിയാക്കിയ യുവ ഭരണാധികാരി. ഖലീഫ സ്റ്റേഡിയത്തിന് പുറമെ ഇന്ന് ഏഴ് പുതുപുത്തന്‍ കളി വേദികള്‍. എല്ലാം വിസ്മയ പര്‍വങ്ങള്‍. അല്‍ കോറിലെ അറേബ്യന്‍ പായ്ക്കപ്പല്‍ സ്റ്റേഡിയം ഖത്തറിന്റെ സാംസ്കാരികതക്കുള്ള തെളിവാണ്. 2006 ല്‍ കണ്ട ഒറിക്ക് പകരം ഇന്ന് കാണുന്നത് ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലായിബിനെ. അത്യപൂര്‍വ ഗുണഗണങ്ങളുള്ള കളിക്കാരന് എന്നതാണ് ലായിബ്.
അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണമെന്ന് ഹമദില്‍ സ്വീകരിക്കാനെത്തിയ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനിലെ അബ്ദുള്‍ അസീസ് എടച്ചേരിയും ചന്ദ്രിക ദോഹ ബ്യൂറോ ചീഫ് അഷ്റഫ് തുണേരിയും കെ.എം. സി.സി നേതാക്കളായ നിഅമത്തുല്ല കോട്ടക്കലും കോയ കൊണ്ടോട്ടിയും സഹദ് പുറമേരിയും ഫോട്ടോഗ്രാഫര്‍ റുബിനാസ് കോട്ടേടത്തും സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒന്നുറപ്പാണ് ഈ ലോകകപ്പ് ലോക കായിക ഭൂപടത്തില്‍ ഖത്തറിനെ അടയാളപ്പെടുത്തലാവും.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
kerala
മുസ്ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സൈനുല്‍ ആബിദീന്‍ സഫാരി
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്‍ സാഹിബ് പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ സഫാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓര്‍മ്മകളില്‍ ജ്വലിച്ച് എന്‍.കെ.സി
കെ. സൈനുല്‍ ആബിദീന്‍ സഫാരി
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്‍ ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്‍.കെ.സി. ഉമ്മര്‍ സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്‍ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്‍ ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു.
‘പാനൂര്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്‍.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ലീഗിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.
പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്‍.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്‍ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്നേഹപൂര്‍ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്.
അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഇന്നും മനസില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്.
പ്രിയപ്പെട്ട ഉമ്മര്‍ സാഹിബിന്റെ വേര്‍പാട് പൊതുപ്രവര്‍ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കും.
ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്‍ (സ്വര്‍ണ്ണ മഹല്‍), സഹീര്‍, ശക്കീര്‍ (ഖത്തര്‍), സബീന, സൈബു എന്നിവര്‍ക്കും മരുമക്കളായ ഷംസു പോയില് (ദുബായ്), സുബൈര്‍ (ബഹ്റൈന്‍), സറീന, സാജിറ, ജസീല, ആബിദ എന്നിവര്‍ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന് നെല്ലൂര്‍, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്‍, ആസ്യ എന്നിവര്‍ക്കും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്‍ പങ്കുചേരുന്നു.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

