Health
നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വേനല്‍ക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യരോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
വേനല്‍കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിര്‍ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.
രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
2. ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് പോലെയുള്ള പ്രാണികള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുക
3. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.
4. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
5. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
6. പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.
7. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.
8. പഴങ്ങളും, പച്ചക്കറികളും, ഇലവര്‍ഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
9. ആരാധനാലയങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
10. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.
11. വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
12. നോമ്പ് തുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.
13. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ്/ ഗ്ലാസ്സ് എന്നിവ
ഉപയോഗിക്കാതിരിക്കുക. പരിസര ശുചിത്വം പാലിക്കുക.
14. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കുക.
15. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
16. അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയം ചികിത്സയും ഒഴിവാക്കുക.
Health
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രഖ്യാപിച്ച വൈറോളജി ലാബിന്‍റെ നിര്‍മാണം അനിശ്ചിത്വത്തിലാണ്. നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 8 വർഷങ്ങൾക്കിപ്പുറവും ലാബ് ഇപ്പോഴും നിര്‍മാണഘട്ടത്തില്‍ തന്നെയാണ്.
വേഗത്തില്‍ രോഗ നിര്‍ണയം സാധ്യമാക്കുന്നതിനോടൊപ്പം വേഗത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആധുനിക സജ്ജീകരണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലെവല്‍ മൂന്ന് ലാബ് പ്രഖ്യാപിച്ചത്.
2019 ഐസിഎംആർ അനുവദിച്ച 5.5 കോടി ഉപയോഗിച്ച് നിർമാണം ആരംഭിച്ചെങ്കിലും രണ്ട് തവണ പ്രവൃത്തി മുടങ്ങി. പിന്നീട് 2021 ല്‍ എസ്റ്റിമേറ്റ് തുക 11 കോടിയായി ഉയർത്തി വീണ്ടും പുനരാരംഭിച്ചെങ്കിലും ലാബിൻ്റെ നിർമ്മാണം ഇന്നും പാതി വഴിയിലാണ്.
കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ് ലാബിന്റെ പ്രവര്‍ത്തനം വൈകുന്നതിന്റെ പ്രധാനകാരണമായി പറഞ്ഞ് തപിതപ്പാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന ലാബിലേക്ക് വിതരണം ചെയ്ത വിലകൂടിയ പല ഉപകരണങ്ങള്‍ എത്തിച്ചിട്ട് മാസങ്ങളായി.
മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നിലവില്‍ പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. തുടര്‍ന്ന് അന്തിമപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കും. എന്നാല്‍ കോഴിക്കോട്ടെ വൈറോളജി ലാബ് യാഥാര്‍ത്ഥ്യമാകുന്നതോടെ വേഗത്തിലുള്ള പരിശോധനാഫലം രോഗപ്രതിരോധത്തിനടക്കം സഹായകമാകും.
Health
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല

എട്ടുവര്‍ഷമായിട്ടും ആരോഗ്യ വകുപ്പിന്റെ നീതി ലഭിക്കാതെ കോഴിക്കോട് സ്വദേശി ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 2017 ല്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരള മോഡലിനെ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരോഗ്യ വകുപ്പ് തുടരുകയാണ്.
നീതിരഹിതമായ 8 വര്‍ഷങ്ങളെക്കുറിച്ച് തന്നെയാണ് ഹര്‍ഷിന ഇപ്പോഴും പറയുന്നത്. എട്ടുവര്‍ഷം പിന്നിടുമ്പോഴും തീരാത്ത വേദനകളാണ് ഹര്‍ഷിന അനുഭവിക്കുന്നത്. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറില്‍ കുടുങ്ങിയതെന്ന് ഹര്‍ഷിന പറയുന്നു. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലാണ് 12 സെന്റിമീറ്റര്‍ നീളവും 6.1 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ശസ്ത്രക്രിയയില്‍ ഗുരുതരമായ അശ്രദ്ധവരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സ്വതന്ത്രരായി ജോലി ചെയ്യുമ്പോള്‍ താന്‍ വേദനകളിലും ദുരിതങ്ങളിലും തുടരുകയാണെന് ഹര്‍ഷിന പറഞ്ഞു.
ന്യായമായ ആവശ്യത്തില്‍ നീതിരഹിതമായാണ് ഹര്‍ഷിനയോട് ഇതുവരെ ആരോഗ്യവകുപ്പ് പെരുമാറിയത്. ഇപ്പോഴും ഉന്നത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹര്‍ഷിന ആവശ്യപെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.
2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്‌റ്റേ വാങ്ങുകയും ചെയ്തു.
മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ് ചേർന്ന് ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
Health
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് ജൂലൈ 3ന്

കോഴിക്കോട്: ആരോഗ്യ മേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ ജൂലൈ 3ന് വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവൻ ഡി.എം.ഒ ഓഫീസുകളിലേക്കും മുസ്‌ലിം യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് മാർച്ച് സംഘടിപ്പിക്കുക. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാൽ ആവശ്യമായ മരുന്നുകൾ കിട്ടാനില്ല. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല താറുമാറായിരിക്കുകയാണ്.
ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപ്രതികളിൽ ശസ്ത്രക്രിയകൾ ഉൾപ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങൾക്ക് മുമ്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതീവ ഗൗരവതരമാണ്.
ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. സാധാരണക്കാർക്ക് വേണ്ടി നടത്തുന്ന ഈ ജനകീയ സമരം വിജയിപ്പിക്കാൻ പ്രവർത്തകരോട് രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്‌ലിം ലീഗ്