Connect with us

Health

അമിത ശബ്ദം മൂലം സൃഷ്ടിക്കപ്പെടുന്ന കേള്‍വിത്തകരാറുകള്‍

യുവാക്കളിലും കൂടുതലായി അമിത ശബ്ദം മൂലമുള്ള ശ്രവണശേഷിക്കുറവ് സമീപകാലത്തായി കാണപ്പെടുന്നുണ്ട്. ഇയര്‍ഫോണ്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ അമിതമായ ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണം.

Published

on

ഡോ. അബ്ദുള്‍ അസീസ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ മൂന്നാം തിയ്യതി ലോക കേള്‍വി ദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും ലോകാരോഗ്യ സംഘടന ഓരോ ആശയം ഇതിന്റെ ഭാഗമായി പുറത്തിറക്കാറുണ്ട്. ഈ വര്‍ഷത്തെ സന്ദേശം ‘ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, സൂക്ഷ്മതയോടെ കേള്‍ക്കുക’ എന്നതാണ്. വലിയ ശബ്ദം തുടര്‍ച്ചയായി ശ്രവിക്കുന്നത് മൂലമുള്ള കേള്‍വി നഷ്ടത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനാണ് ഈ സന്ദേശം പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്.

വലിയ യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ (ഉദാഹരണം ലോറി, ബസ്സ്, ഓട്ടോറിക്ഷ മുതലായവയുടെ ഡ്രൈവര്‍മാര്‍) തുടങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ വലിയ ശബ്ദവുമായി ഇടപെടുന്നത് മൂലം കേള്‍വിത്തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ലോക കേള്‍വി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയും കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയും ഞങ്ങള്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവരില്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കേള്‍വി സംബന്ധമായ തകരാറുകള്‍ തിരിച്ചറിയാന്‍ സാധിച്ചു. സ്ഥിരമായി ഇടപഴകുന്ന മേഖലയായതിനാല്‍ അവരില്‍ ഭൂരിഭാഗം പേരും ഈ അവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞവരും, കേള്‍വി സംബന്ധമായ തകരാറിന്റെ തുടക്കം തിരിച്ചറിയാന്‍ സാധിക്കാത്തവരുമായിരുന്നു.

യുവാക്കളിലും കൂടുതലായി അമിത ശബ്ദം മൂലമുള്ള ശ്രവണശേഷിക്കുറവ് സമീപകാലത്തായി കാണപ്പെടുന്നുണ്ട്. ഇയര്‍ഫോണ്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ അമിതമായ ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണം. അമിത ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ദീര്‍ഘകാലം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ഇത് പെട്ടെന്നുള്ള തകരാറായല്ല പ്രത്യക്ഷപ്പെടുക മറിച്ച് വര്‍ഷങ്ങളോളം സമയമെടുത്താണ് ഇത്തരം അവസ്ഥകളിലേക്ക് എത്തിച്ചേരുക. ഡി ജെ പാര്‍ട്ടികളിലെയും മറ്റും ഉയര്‍ന്ന രീതിയിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ദോഷകരമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങളിലൂടെ ഇത്തരം അവസ്ഥകളെ തിരിച്ചറിയുക എന്നത് വലിയ ബുദ്ധിമുട്ടാണ്. കേള്‍ക്കുന്നതില്‍ വ്യക്തതക്കുറവ് അനുഭവപ്പെടുക എന്നതാണ് പ്രധാന ലക്ഷണമായി തുടക്കത്തില്‍ കാണപ്പെടുന്നത്. ചിലരില്‍ ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന അനുഭവവും കാണപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഇ എന്‍ ടി ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തണം.
പ്രതിവിധി

ശബ്ദം മൂലമുണ്ടാകുന്ന കേള്‍വിത്തകരാറിനെ പ്രതിരോധിക്കാനുള്ള ഏക പ്രതിവിധി എന്നത് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയോ, അമിത ശബ്ദമുള്ള അന്തരീക്ഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയോ ചെയ്യുക എന്നതാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇതിന് സാധിച്ചു എന്ന് വരില്ല. തൊഴില്‍ പരമായ സാഹചര്യങ്ങളില്‍ അമിത ശബ്ദം കേള്‍ക്കുന്നവര്‍ ഇടയ്ക്ക് ശബ്ദമില്ലാത്ത അന്തരീക്ഷത്തിലേക്ക് മാറി നില്‍ക്കുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളില്‍ ഇ എന്‍ ടി ഡോക്ടറെ സന്ദര്‍ശിച്ച് ചെക്കപ്പ് നടത്തിയാല്‍ അസുഖം പ്രാരംഭ ദശയിലേ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിലെ പരിശോധനകളും, ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധനയും നിര്‍ബന്ധമായും നിര്‍വ്വഹിക്കുക. മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, ഡി ജെ മുതലായവയുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കുക എന്നതും പ്രധാനമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending