Connect with us

Culture

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷത്തിനൊപ്പം പലയിടങ്ങളിലും കടല്‍ക്ഷോഭവും രൂക്ഷമായി. ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമ്പോള്‍ വിഴിഞ്ഞത്ത് നിന്നും കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കിടങ്ങൂരില്‍ കാവാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി.കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് അതുല്‍ കൃഷ്ണ(17) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.കോഴിക്കോട് മുക്കം കല്ലുരുട്ടി കനത്ത മഴയില്‍ കല്ലുരുട്ടി സ്വദേശി സജിതയുടെ വീട് തകര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ കാസര്‍കോഡ് മധുര്‍ പഞ്ചായത്തിലെ 33 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.
ഇടുക്കി ജില്ലയിലെ കീരിത്തോട് പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി. കനത്തമഴയില്‍ ശനിയാഴ്ച്ച രാവിലെ 11.30 നാണ് ഉരുള്‍പൊട്ടലുണ്ടായത്. വലിയ മുഴക്കത്തോടെ ഇഞ്ചത്തൊട്ടിമലയില്‍ നിന്നും ഉത്ഭവിച്ച ഉരുള്‍ ഒരുകിലോമീറ്ററോളം താഴെ പെരിയാറ്റിലേക്ക് പതിക്കുകയായിരുന്നു. പുതയത്തുമോളേല്‍ ബിജു, കരിമുണ്ടയില്‍ വിനോദ്, കണ്ണന്‍കര സോമന്‍ എന്നിവരുടെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍ പൊട്ടിലിനെ തുടര്‍ന്ന് കനത്ത കൃഷിനാശവും സംഭവിച്ചു.
കാസര്‍ഗോഡ് കരിന്തളം വില്ലേജില്‍ പെരിയങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറു ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. കുമ്പളയില്‍ പാലം തകര്‍ന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. പനങ്കാവില്‍ പുഴ വഴി മാറി ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ജില്ലയില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. രണ്ടിടത്തുമായി 25 കുടുംബങ്ങളിലെ 99 പേരാണുള്ളത്. തൃശ്ശൂരില്‍ കനത്ത മഴയില്‍ വീടും കിണറും ഇടിഞ്ഞു താഴ്ന്നു, കോട്ടയം മുണ്ടക്കയം വെള്ളനാടി കൊടുകപ്പലം ക്ഷേത്രത്തിലെ ആല്‍മരം മറിഞ്ഞ് വീണ് വയോധികയ്ക്ക് പരിക്കേറ്റു. എറണാകുളം ജില്ലയുടെ മലയോര തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
മഴ ശക്തമായതോടെ പമ്പ നദിയിയിലെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ അടിഞ്ഞ മണലാണ് പമ്പയിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടനത്തിനായി പമ്പയില്‍ എത്തുന്നവര്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദ്ദേശമാണ് പൊലീസ് നല്‍കിയിരിക്കുന്നത്. മണിയാര്‍ ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാം ഷട്ടര്‍ തുറന്നത് മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കോട്ടയം ജില്ലയിലും കനത്ത മഴ തുടരുന്നു. കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമായതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കനത്തതോടെ അടുത്ത ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇടുക്കി,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ എന്നിവിടങ്ങില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ ,തൃശ്ശൂര്‍, മലപ്പുറം,വയനാട് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് അര്‍ധരാത്രി വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് തീരത്ത് വരെ 3.5 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചത്. തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

news

ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ഹര്‍ഭജന്‍ സിംഗ്

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്..

Published

on

ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്‍ഭജന്‍ സിംഗ്.  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.

എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

 

 

Continue Reading

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending