Connect with us

News

വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാതെ ഗസയിലെ ആശുപത്രികള്‍; മരണസംഖ്യ ഉയരുന്നു,ഭവനരഹിതരായത് ലക്ഷങ്ങള്‍

വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്.

Published

on

ഗസ്സ: സകല മേഖലയിലും ഉപരോധം കടുപ്പിച്ച് വലിഞ്ഞുമുറുക്കിയ ഗസ്സക്കുമേല്‍ വിശ്രമമില്ലാത്ത തീതുപ്പല്‍ തുടര്‍ന്ന് ഇസ്രാഈലിന്റെ ബോംബര്‍ വിമാനങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ഫലസ്തീനികളാണ് ഇന്നലേയും ഈസ്രാഈല്‍ ആക്രമണത്തില്‍ പിടഞ്ഞു വീണത്. ഇതിനിടെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഗസ്സയെ കരമാര്‍ഗം ആക്രമിക്കാനുള്ള ഒരുക്കത്തിന് ഇസ്രാഈല്‍ വേഗം കൂട്ടി. ഏതു സമയത്തും കരയുദ്ധം ആരംഭിച്ചേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 3,60,000 സൈനികരെയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.

അതേസമയം വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. ശനിയാഴ്ച ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രാഈല്‍ തുടങ്ങിയ സൈനിക നടപടിയില്‍ 1055 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 5184 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഫലസ്തീനി ആരോഗ്യ പ്രവര്‍ത്തകരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 1,87,000 ഫലസ്തീനികളാണ് ഭവന രഹിതരാക്കപ്പെട്ടത്. ഗസ്സയിലെ യു.എന്‍ സ്‌കൂളിലും ആശുപത്രികളിലും അഭയം തേടിയിരിക്കുന്ന ജനങ്ങള്‍ കടുത്ത യാതനയാണ് അനുഭവിക്കുന്നത്.

ഇതിനിടെ ഭക്ഷണവും വെള്ളവും വൈദ്യുതിയും നിലച്ച്, ആശയ വിനിമയ സംവിധാനങ്ങള്‍ അറ്റ്, മാനവിക മഹാദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്ന് മേഖലയില്‍നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വെളിപ്പെടുത്തുന്നു. സിവിലിയന്‍ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുന്നതെന്നും ഇതിന് തടയിടാന്‍ ലോകരാഷ്ട്രങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഗസ്സയിലെ ഷിഫ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ”ഞങ്ങള്‍ കടുത്ത യാതനയിലാണ്. എന്നാല്‍ ലോകം ഒരു വിരല്‍ പോലും ഉയര്‍ത്തുന്നില്ല. ഇതൊരു അടിയന്തര സഹായം തേടിക്കൊണ്ടുള്ള സന്ദേശമാണ്. നിങ്ങള്‍ ഞങ്ങളെ സഹായിക്കണം” മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഡോക്ടര്‍മാര്‍ യാചിച്ചു. ”ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നോ നാലോ ദിവസം മാത്രമേ ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും” – ഡോക്ടര്‍മാര്‍ പറയുന്നു.

വെസ്റ്റ്ബാങ്കിലും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. 23 പേരാണ് വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. ലബനന്‍ ഗ്രാമങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ഇന്നലെ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഹമാസിന് പിന്തുണ നല്‍കുന്ന ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ഉന്നം വെച്ചാണ് ആക്രമണമൈന്നാണ് ഇസ്രാഈല്‍ അവകാശവാദം.ഇതിനിടെ ഗസ്സയിലേക്ക് സന്നദ്ധ സഹായം എത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി ഈജിപ്ഷ്യന്‍ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുമായി സഹകരിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ അതിര്‍ത്തികള്‍ വഴി സഹായം എത്തിക്കാമെന്നാണ് ഈജിപ്തിന്റെ നിലപാട്. സിനായ് മുനമ്പിലെ റഫ ബോര്‍ഡര്‍ വഴി സഹായം എത്തിക്കാനാണ് നീക്കം.

ഇതിനിടെ ഗസ്സയിലെ നിരപരാധികള്‍ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ റോക്കറ്റ് ഉപയോഗിച്ച് ഇസ്രാഈലിന്റെ ബെന്‍ഗുരിയന്‍ രാജ്യാന്തര വിമാനത്താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ് സൈനിക വിങ് ആയ അല്‍ഖസം ബ്രിഗേഡ് രംഗത്തെത്തി. ഗസ്സ അതിര്‍ത്തിയോടു ചേര്‍ന്ന ഇസ്രാഈലി പട്ടണമായ അഷ്‌കലോണിനു നേരെ അല്‍ഖസം ബ്രിഗേഡ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

india

60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍

ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.

Published

on

ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.

അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.

ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്‍ സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന്‍ അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന്‍ ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.

Continue Reading

kerala

കൊച്ചിയില്‍ ശക്തമായ ഇടിമിന്നലും മഴയും; നഗരത്തിലുടനീളം വെള്ളക്കെട്ട്, ഗതാഗതം നിലംപൊത്തി

ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി

Published

on

കൊച്ചി: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. എം.ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താളം തെറ്റി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കടന്നതോടെ വ്യാപാരികള്‍ക്ക് നാശനഷ്ടം നേരിട്ടു.

തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുള്ള കുട്ടികളാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥ. അവധി ദിനമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതും ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായി. കുരുക്കില്‍പ്പെട്ട ഒരു യാത്രക്കാരി കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. ചുരത്തിലെ ഓവുചാലിലേക്ക് ഒരു കാര്‍ വഴുതി അപകടവും സംഭവിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളേക്കതിന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

 

Continue Reading

india

നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം

നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.

20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ 2 എ.സി എക്‌സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.

വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.

ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:

സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.

പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്‌കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.

പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

Trending