Connect with us

News

വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാതെ ഗസയിലെ ആശുപത്രികള്‍; മരണസംഖ്യ ഉയരുന്നു,ഭവനരഹിതരായത് ലക്ഷങ്ങള്‍

വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്.

Published

on

ഗസ്സ: സകല മേഖലയിലും ഉപരോധം കടുപ്പിച്ച് വലിഞ്ഞുമുറുക്കിയ ഗസ്സക്കുമേല്‍ വിശ്രമമില്ലാത്ത തീതുപ്പല്‍ തുടര്‍ന്ന് ഇസ്രാഈലിന്റെ ബോംബര്‍ വിമാനങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ഫലസ്തീനികളാണ് ഇന്നലേയും ഈസ്രാഈല്‍ ആക്രമണത്തില്‍ പിടഞ്ഞു വീണത്. ഇതിനിടെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഗസ്സയെ കരമാര്‍ഗം ആക്രമിക്കാനുള്ള ഒരുക്കത്തിന് ഇസ്രാഈല്‍ വേഗം കൂട്ടി. ഏതു സമയത്തും കരയുദ്ധം ആരംഭിച്ചേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 3,60,000 സൈനികരെയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.

അതേസമയം വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. ശനിയാഴ്ച ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രാഈല്‍ തുടങ്ങിയ സൈനിക നടപടിയില്‍ 1055 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 5184 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഫലസ്തീനി ആരോഗ്യ പ്രവര്‍ത്തകരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 1,87,000 ഫലസ്തീനികളാണ് ഭവന രഹിതരാക്കപ്പെട്ടത്. ഗസ്സയിലെ യു.എന്‍ സ്‌കൂളിലും ആശുപത്രികളിലും അഭയം തേടിയിരിക്കുന്ന ജനങ്ങള്‍ കടുത്ത യാതനയാണ് അനുഭവിക്കുന്നത്.

ഇതിനിടെ ഭക്ഷണവും വെള്ളവും വൈദ്യുതിയും നിലച്ച്, ആശയ വിനിമയ സംവിധാനങ്ങള്‍ അറ്റ്, മാനവിക മഹാദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്ന് മേഖലയില്‍നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വെളിപ്പെടുത്തുന്നു. സിവിലിയന്‍ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുന്നതെന്നും ഇതിന് തടയിടാന്‍ ലോകരാഷ്ട്രങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഗസ്സയിലെ ഷിഫ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ”ഞങ്ങള്‍ കടുത്ത യാതനയിലാണ്. എന്നാല്‍ ലോകം ഒരു വിരല്‍ പോലും ഉയര്‍ത്തുന്നില്ല. ഇതൊരു അടിയന്തര സഹായം തേടിക്കൊണ്ടുള്ള സന്ദേശമാണ്. നിങ്ങള്‍ ഞങ്ങളെ സഹായിക്കണം” മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഡോക്ടര്‍മാര്‍ യാചിച്ചു. ”ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നോ നാലോ ദിവസം മാത്രമേ ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും” – ഡോക്ടര്‍മാര്‍ പറയുന്നു.

വെസ്റ്റ്ബാങ്കിലും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. 23 പേരാണ് വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. ലബനന്‍ ഗ്രാമങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ഇന്നലെ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഹമാസിന് പിന്തുണ നല്‍കുന്ന ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ഉന്നം വെച്ചാണ് ആക്രമണമൈന്നാണ് ഇസ്രാഈല്‍ അവകാശവാദം.ഇതിനിടെ ഗസ്സയിലേക്ക് സന്നദ്ധ സഹായം എത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി ഈജിപ്ഷ്യന്‍ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുമായി സഹകരിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ അതിര്‍ത്തികള്‍ വഴി സഹായം എത്തിക്കാമെന്നാണ് ഈജിപ്തിന്റെ നിലപാട്. സിനായ് മുനമ്പിലെ റഫ ബോര്‍ഡര്‍ വഴി സഹായം എത്തിക്കാനാണ് നീക്കം.

ഇതിനിടെ ഗസ്സയിലെ നിരപരാധികള്‍ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ റോക്കറ്റ് ഉപയോഗിച്ച് ഇസ്രാഈലിന്റെ ബെന്‍ഗുരിയന്‍ രാജ്യാന്തര വിമാനത്താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ് സൈനിക വിങ് ആയ അല്‍ഖസം ബ്രിഗേഡ് രംഗത്തെത്തി. ഗസ്സ അതിര്‍ത്തിയോടു ചേര്‍ന്ന ഇസ്രാഈലി പട്ടണമായ അഷ്‌കലോണിനു നേരെ അല്‍ഖസം ബ്രിഗേഡ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

പൊലീസ് ഇരക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ; പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ വി.ഡി. സതീശൻ

Published

on

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ സി.ഐ പരിഹസിച്ചു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെയും അറിയിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ഇതൊന്നും അനുവദിച്ച് നല്‍കാനാകില്ല. കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആര്‍ക്കും സഹിക്കാനാകില്ല. എന്നിട്ടും പൊലീസിന് എന്താണ് പറ്റിയത്? അവര്‍ ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ? ആലുവയില്‍ വീട് ആക്രമിച്ച കേസില്‍ പരാതിക്കാരനെ സ്റ്റേഷനില്‍ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല.

പരാതിക്കാരന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാസംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നില്‍ക്കുകയാണ്. പൊലീസുകാരുടെ കൈകള്‍ കെട്ടപ്പെട്ട നിലയിലാണ്. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കു പോലും സംരക്ഷണം നല്‍കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Continue Reading

kerala

ഡ്രൈവിങ് സ്കൂൾ സമരം: ഒത്തുതീർപ്പിന് സർക്കാർ, ചർച്ചയ്ക്ക് വിളിച്ച് ഗണേഷ് കുമാര്‍

സമരം ഒത്തുതീർപ്പാക്കാനില്ലെന്നും തനിയെ പൊളിയുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെയും മന്ത്രിയുടെ ഓഫിസ് ആവർത്തിച്ചത്

Published

on

പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടക്കുക. മുഴുവന്‍ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ചര്‍ച്ച.

വിദേശത്തായിരുന്ന മന്ത്രി തിങ്കളാഴ്ച പുലർ‌ച്ചെയോടെ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഓഫിസിലെത്തും. സമരം ഒത്തുതീർപ്പാക്കാനില്ലെന്നും തനിയെ പൊളിയുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെയും മന്ത്രിയുടെ ഓഫിസ് ആവർത്തിച്ചത്. സമരം 14 ദിവസം പിന്നിട്ടതോടെ ഒരടി പിന്നോട്ട് പോകാൻ മന്ത്രി തയാറാവുകയായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നിലപാട്.

ഓരോ സംഘടനകളില്‍ നിന്നും രണ്ട് പ്രതിനിധികളെയാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. ഇന്നും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ടെസ്റ്റ് മുടങ്ങിയിരുന്നു. തിരുവനന്തപുരം മുട്ടത്തറയില്‍ പതിവുപോലെ പൊലീസ് സംരക്ഷണയില്‍ എംവിഡി ഉദ്യോഗസ്ഥരെത്തിയെങ്കിലും സ്ലോട്ട് കിട്ടിയ 40പേരില്‍ രണ്ടുപേര്‍ മാത്രമാണ് ടെസ്റ്റിന് എത്തിയത്. രണ്ടുപേര്‍ക്കും വാഹനമില്ലാത്തതിനാല്‍ പരീക്ഷയില്‍ പങ്കെടുക്കാനായില്ല. കോഴിക്കോടും സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായി. പരിഷ്‌കരണം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമര സമിതി.

Continue Reading

Trending