Connect with us

columns

മതാധ്യക്ഷര്‍ മാന്യത മറന്നാല്‍- ടി.എച്ച് ദാരിമി

ഓരോ വിശ്വാസിയും ഓരോ മതക്കാരനാണ് എന്നതിനുമുമ്പ് അവന്‍ മനുഷ്യനും സമൂഹത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്ന് തിരിച്ചറിയണം. സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ വഴിവെക്കൂ. സത്യം നമ്മുടെ കയ്യിലുണ്ടായിരിക്കുകയും അത് മനുഷ്യചിന്തക്ക് അംഗീകരിക്കാവുന്ന തരത്തിലായിരിക്കുകയും ചെയ്യുന്നുണ്ട് എങ്കില്‍ എന്തിനാണ് അനാവശ്യമായ വിറളി കൊള്ളുന്നത്. മാന്യമായും സഭ്യമായും അത് ആരെയും വേദനിപ്പിക്കാതെ തന്നെ പറയാവുന്ന പരമാര്‍ഥമാണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ വില കുറഞ്ഞ ബലപ്രയോഗങ്ങള്‍ നടത്തുന്നത് എന്ന് സ്വയം ചിന്തിച്ചാല്‍ തന്നെ മതി, നമുക്ക് ഒരു കുലമായി സമാധാനത്തോടെ ജീവിക്കാന്‍.

Published

on

ടി.എച്ച് ദാരിമി

വാദിച്ചോ സമര്‍ഥിച്ചോ മറ്റൊരാള്‍ക്കു മുമ്പില്‍ വിജയിക്കാനോ മേല്‍കൈ നേടാനോ കഴിയുന്നകാലം കഴിഞ്ഞിരിക്കുന്നു എന്നത് ഇന്നത്തെ കാലത്തിന്റെ യാഥാര്‍ഥ്യമാണ്. ഒന്നുകൂടി വിശാലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ ഏതുതരം ബലപ്രയോഗത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. അന്ധമായ അനുരാഗം, വ്യക്തമായ കാര്യലാഭം എന്നിവക്കു വേണ്ടിയല്ലാതെ ഒരാള്‍ക്കും കുറഞ്ഞുകൊടുക്കാന്‍ ഒരാളുടെ മനസും തയ്യാറാവാത്തവിധം അഹങ്കാരം മനുഷ്യന്റെ മനസ്സില്‍ ആഴത്തില്‍ വേരിറക്കിക്കഴിഞ്ഞിരിക്കുന്നു എന്നതു കൊണ്ടാണിത്. അതാണ് ഇന്നത്തെ എല്ലാ വാഗ്വാദങ്ങളും അതിവേഗം കലാപമായി വളരുന്നത്. ആര്‍ക്കും ആരെയും പറഞ്ഞുതോല്‍പ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അത് വിദ്വേഷത്തിനും അകല്‍ച്ചക്കുമൊക്കെയല്ലാതെ മറ്റെന്തിനാണ് വഴിവെക്കുക!. ഇത്തരം അകല്‍ച്ചകള്‍ വന്യമാകുമ്പോഴാണല്ലോ കലാപങ്ങള്‍ ഉണ്ടാകുന്നത്. രാഷ്ട്രീയം, മതം തുടങ്ങിയ വേദികളില്‍ ഇത് ഏറെ പ്രകടമാണ്. കാരണം രാഷ്ട്രീയത്തിന്റെ അടിസ്ഥാനം വ്യക്തിയുടെ കാഴ്ചപ്പാടും നിലപാടുമൊക്കെയാണ്. അതിനാല്‍ ഇവയെ കയ്യാളുന്നതും കൈകാര്യം ചെയ്യുന്നതും വാദം എന്ന നിലക്കായിരിക്കും. വാദം കേള്‍ക്കുമ്പോഴേക്കും സ്വാഭാവികമായും എതിര്‍കക്ഷി അതിനോട് വിയോജിക്കും. ക്രമേണ വാദവും വിയോജിപ്പും അഥവാ എതിര്‍വാദവും ഒപ്പത്തിനൊപ്പം മുറുകിവരും. രണ്ടിനും ചൂടുപിടിക്കുന്നതിനനുസരിച്ച് രണ്ടു പക്ഷവും മാന്യതയും സഭ്യതയും കൈവിടും.

മതമാകട്ടെ അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. വിശ്വാസം എന്നാല്‍ ധാരണയാണ്. വെറും ധാരണയല്ല, മറ്റു തെളിവുകള്‍വഴി തെറ്റാകാനുള്ള സാധ്യത ഇല്ലെന്നോ കുറവാണെന്നോ പറയാവുന്നവിധം ഉറപ്പുള്ള ധാരണ. ധാരണയായതിനാല്‍ അത് എല്ലാവര്‍ക്കും ഒരേപോലെ ഉള്ളതാവണമെന്നില്ല. അങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ പല വിശ്വാസങ്ങളും മതങ്ങളും ഉണ്ടായതുതന്നെ എന്നത് മറ്റൊരു കാര്യം. ഏതായാലും ഇത്തരം ധാരണയെ ആധാരമാക്കിയുള്ള വിശ്വാസം സ്ഥാപിക്കുന്നത് സമര്‍ഥനം വഴിയാണ്. മത പ്രബോധകരും പുരോഹിതരും ജനങ്ങളുടെ മുമ്പില്‍ തങ്ങളുടെ വിശ്വാസങ്ങളെ ശക്തമായി തങ്ങളുടെ പക്കലുള്ള തെളിവുകളുടെ സഹായത്തോടെ സമര്‍ഥിക്കുകയാണ് ചെയ്യുന്നത്. ആ നിലക്ക് അതും രാഷ്ട്രീയം പോലെ വാദത്തിന്റെയും പ്രതിവാദത്തിന്റെയും രംഗമായിമാറും. ഓരോ മതക്കാരും തങ്ങളുടെ മതം വിയോജിക്കുന്ന വിഷയങ്ങളെകുറിച്ച് ചോദ്യംചെയ്യുകതന്നെ ചെയ്യും. ചോദ്യംചെയ്യുമ്പോള്‍ ഉത്തരം പറയാന്‍ എതിര്‍കക്ഷി നിര്‍ബന്ധിതമാകും. ഉത്തരം പറഞ്ഞാല്‍ പിന്നെ ഉപചോദ്യങ്ങള്‍ ഉല്‍ഭവിക്കും. അങ്ങനെ അതു നീണ്ടുപോകും. നീളുന്നതിനനുസരിച്ച് ബന്ധം വഷളാവുകയും ചെയ്യും. അങ്ങനെയങ്ങനെ മതങ്ങള്‍ രാഷ്ട്രീയംപോലെ കലാപത്തിന്റെ രംഗവേദിയായി മാറും. ഇങ്ങനെയൊക്കെയാണ് പുതിയ കാലത്ത് മതസമൂഹങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന സാഹചര്യമുണ്ടായതും ഉണ്ടാകുന്നതും.

പണ്ടത്തെ ജനത ഇന്നത്തേതിനേക്കാള്‍ സത്യസന്ധരായിരുന്നു. എല്ലാ കാര്യങ്ങളിലും തന്റെ നിലപാടിനെ വിജയിപ്പിച്ചെടുക്കുക എന്നതിനപ്പുറം സത്യത്തിലേക്ക് എത്തിച്ചേരുക എന്ന ത്വരയായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. അതിനാല്‍ അവര്‍ക്കിടയിലെ ആശയ വൈരുധ്യങ്ങളോ വാദങ്ങളോ കാര്യമായ അപകടങ്ങള്‍ ഉണ്ടാക്കിയില്ല. ഒരു മതം നിലനിന്നിരുന്ന നാട്ടിലേക്ക് ഒന്നിനുപുറകെ മറ്റൊന്നായി മതങ്ങള്‍ വന്നുചേര്‍ന്നത് വളരെ സഹിഷ്ണുതയോടെ തന്നെയായിരുന്നുവല്ലോ. ബഹുമത രാജ്യമെന്ന നിലക്ക് നമ്മുടേത് അതിനു മികച്ച ഉദാഹരണമാണ്. ഒരു മതത്തിനുള്ളില്‍തന്നെ ഇസ്‌ലാമിലെ മദ്ഹബുകള്‍ പോലെ വിവിധ ആശയധാരകള്‍ ഉണ്ടായതും അങ്ങനെയാണ്. അഥവാ ആ തലമുറക്ക് തങ്ങളുടെ വാദങ്ങളിലും വിയോജിപ്പുകളിലുമെല്ലാം തികഞ്ഞ സഹിഷ്ണുത ഉണ്ടായിരുന്നു. പക്ഷേ, ആ മുഖത്തില്‍ പറഞ്ഞതുപോലെ ഇന്നത്തെ ജനതക്ക് അത്തരമൊരു മാനസിക വികാസമില്ല. അതിനാല്‍ മതത്തിനുവേണ്ടിയോ രാഷ്ട്രീയത്തിനുവേണ്ടിയോ സംസാരിക്കുന്നവര്‍ തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കുക, ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുക, അപരരെ നിന്ദ്യമായി കടന്നാക്രമിക്കുക തുടങ്ങിയ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. ഇങ്ങനെ സാധാരണക്കാര്‍ മുതല്‍ സംഘടനാ പ്രവര്‍ത്തകര്‍ വരെയുള്ളവരില്‍ നിന്നുണ്ടാകുന്നത് ഒരളവോളം സഹിക്കാം. പക്ഷേ, ആധികാരിക ഭാവത്തില്‍ മതാധ്യക്ഷന്‍മാര്‍ തന്നെ ഇത്തരം സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. അത്തരം വ്യക്തിത്വങ്ങള്‍ സമൂഹത്തെ കലാപത്തിലേക്ക് തള്ളിവിടുകയും ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ്. അതുവഴി തങ്ങള്‍ വലിയ സമുദ്ധാരകരായിത്തീരും എന്നവര്‍ക്ക് തോന്നുന്നുവെങ്കില്‍ അതു മൗഢ്യമാണ്. സത്യത്തില്‍ അവര്‍ ചെറുതാവുകയാണ്.

ഇക്കാരണങ്ങളാല്‍ ഇക്കാലത്തെ മതപ്രബോധകരും മതത്തിനുവേണ്ടി സംസാരിക്കുന്നവരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ബഹുമത സാഹചര്യത്തില്‍. തങ്ങളുടെ ആശയം സയുക്തം മാന്യമായി അവതരിപ്പിക്കുകയും മറ്റു ദര്‍ശനങ്ങളെ മാന്യമായിമാത്രം നിരൂപിക്കുകയും ചെയ്യുക എന്നതാണത്. മാന്യമായി എന്നതിന്റെ അര്‍ഥം തരംതാഴ്ന്ന കുറ്റപ്പെടുത്തലുകള്‍, പരിഹാസങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവ ഒഴിവാക്കി എന്നാണ്. ഇതിനാണ് സഹിഷ്ണുത എന്ന് പറയുന്നത്. എല്ലാ മതങ്ങളുടെയും പൈതൃകത്തില്‍ ഉള്ളടങ്ങിയ മഹത്തായ അധ്യായമാണ് സഹിഷ്ണുത. മറ്റൊരാളെ എന്തിന്റെ പേരിലാകിലും വേദനിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിനെ നാമറിഞ്ഞിടത്തോളം ഒരു മതവും അംഗീകരികുന്നില്ല. അപ്പോള്‍ ആ മതത്തിനു വേണ്ടി സംസാരിക്കുന്നവര്‍ അങ്ങനെ ചെയ്യുക എന്നാല്‍ അത് ഉപ്പിനുതന്നെ പുഴുക്കുത്ത് ഏല്‍ക്കുന്നത്‌പോലെ സങ്കടകരമാണ്.

മനുഷ്യ സംസ്‌കാരത്തിന്റെ ഏറ്റവും പ്രഫുല്ലമായ ഈ സ്വഭാവത്തെ ഊന്നിപ്പറയുന്നതിലും മുറുകെപിടിക്കുന്നതിലും മുമ്പില്‍ തന്നെ ഇസ്‌ലാമുണ്ട്. ബഹുസ്വര സമൂഹത്തില്‍ ഒരു മതക്കാര്‍ എങ്ങനെ വര്‍ത്തിക്കണം എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മറ്റൊരു മതക്കാരനായിപ്പോയി എന്നതുകൊണ്ട് അവനോട് കാര്യണ്യം കാണിക്കാതിരിക്കരുത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇത് വേഗം വായിക്കാന്‍ കഴിയുന്ന ഒരു ഇടമാണ് ഒരു അമുസ്‌ലിം ഒരു ഭീഷണ സാഹചര്യത്തില്‍ മുസ്‌ലിംകളോട് അഭയം തേടിയാല്‍ ചെയ്യേണ്ട കാര്യം. അല്ലാഹു പറയുന്നു: ഇനി ഏതെങ്കിലുമൊരു ബഹുദൈവ വിശ്വാസി താങ്കളുടെ സമക്ഷം അഭയം തേടി വരുന്നുവെങ്കില്‍ അല്ലാഹുവിന്റെ വചനം കേട്ടു മനസ്സിലാക്കാനായി അവനു അഭയം നല്‍കണം; പിന്നെ സുരക്ഷിതത്വമുള്ള ഒരു സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയും വേണം. അറിവു കെട്ട ഒരു ജനതയാണവര്‍ എന്നതിനാലത്രേ ഇത് (തൗബ: 6). ഒരു ശത്രുവിനോട് പോലും ഇത്ര സഹിഷ്ണുത പുലര്‍ത്തണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. മാത്രമല്ല, നിങ്ങളുടെ വിശ്വാസധാരയില്‍ ഉള്ളവരല്ലാത്തവരോട് ന്യായം കാണിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന് പലയിടത്തും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഒരിടത്ത് അല്ലാഹു പറയുന്നു: മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെപറ്റി അവര്‍ക്ക് നന്മയും നീതിയും ചെയ്യുന്നതില്‍ അല്ലാഹു നിങ്ങളെ തടയുന്നില്ല; നീതിപാലകരെ അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു (മുംതഹിന: 8). മനുഷ്യരെ വിവിധ മതക്കാരാക്കിയത് സ്രഷ്ടാവായ അല്ലാഹുവാണ്. അവന്‍ എല്ലാവരെയും ഒരേ അച്ചില്‍ വാര്‍ത്തെടുക്കണമെന്ന് നിനച്ചിരുന്നുവെങ്കില്‍ അതവന് കഴിയുമായിരുന്നു. എന്നിട്ടും അവനത് കരുതിയിട്ടില്ലാത്ത സ്ഥിതിക്ക് സൃഷ്ടികള്‍ ഇങ്ങനെ ബലം പ്രയോഗിക്കുന്നതില്‍ അര്‍ഥമില്ല എന്നെങ്കിലും മനസ്സിലാക്കണം.

ഇക്കാര്യത്തിലെ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാക്കുന്ന അനുഭവമാണ് നബി (സ) മദീനയില്‍ മറ്റു മതക്കാരുടെ കാര്യത്തില്‍ സ്വീകരിച്ച സമീപനം. മദീന തന്റെ കയ്യിലെത്തവെ നബി തങ്ങള്‍ ആസ്ഥാനമായി പള്ളി ഉണ്ടാക്കുകയും അനുയായികളായ അന്‍സ്വാറുകളെയും മുഹാജിറുകളെയും സംയോജിപ്പിക്കുകയും ചെയ്ത ശേഷം കടന്നത് യതിരിബിലെ മറ്റു മതക്കാരുടെ കാര്യത്തിലേക്കായിരുന്നു. അവരുമായി നബി തിരുമേനി കരാറില്‍ ഏര്‍പ്പെട്ടു. മദീനാചാര്‍ട്ടര്‍ എന്ന ഈ ലിഖിത പ്രമാണം പഠിച്ചവര്‍ക്ക് മറ്റു മതങ്ങളെ ഇസ്‌ലാം എങ്ങനെ ഉള്‍ക്കൊളളുന്നു എന്നതില്‍ സംശയമുണ്ടാവില്ല. ജൂതര്‍, ക്രൈസ്തവര്‍ എന്നിവരുടെ ശരീരം, സ്വത്ത്, വിശ്വാസം, തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പരിപൂര്‍ണ സംരക്ഷണം നല്‍കുകയുണ്ടായി ചാര്‍ട്ടര്‍. അവര്‍ അതു ലംഘിക്കാതിരുന്ന കാലത്തെല്ലാം നബിയും മുസ്‌ലിംകളും അതു പാലിച്ചു. മറ്റൊരിക്കല്‍ അവര്‍ക്ക് ആരാധിക്കാന്‍ അവസരവും അനുമതിയും നല്‍കി. രണ്ടാം ഖലീഫ ഉമര്‍(റ) ക്രൈസ്തവരില്‍നിന്നും ഖുദ്‌സ് വീണ്ടെടുത്തപ്പോള്‍ ക്രൈസ്തവര്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍, വസ്തുവകകള്‍ എന്നിവക്കെല്ലാം പരിപൂര്‍ണ സംരക്ഷണം നല്‍കിയത് ലോകം എന്നും ഓമനിക്കുന്ന ഓര്‍മയാണ്. ഇസ്‌ലാമും മുസ്‌ലിംകളും മറ്റു മതങ്ങളോട് പുലര്‍ത്തിയ സഹിഷ്ണുതക്ക് ഇങ്ങനെ നിരവധി പ്രമാണങ്ങളുടെയും അനുഭവങ്ങളുടെയും പിന്തുണയുണ്ട്. മറ്റു മതക്കാരെ അടച്ചാക്ഷേപിക്കാനോ പരിഹസിക്കാനോ വാദിച്ച് കീഴ്‌പെടുത്താനോ ഒരിക്കലെങ്കിലും ഇസ്‌ലാം ശ്രമിച്ചതായി ആര്‍ക്കും കാണിക്കാന്‍ കഴിയില്ല.

ചില മതാധ്യക്ഷന്‍മാര്‍ വളരെ വില കുറഞ്ഞ ആക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞ് വീണ്ടും മറ്റു മതങ്ങളെ പ്രത്യേകിച്ചും കടന്നാക്രമിക്കാന്‍ നടത്തിയ ശ്രമമാണ് വീണ്ടും ഇതോര്‍മ്മിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അതിനുവേണ്ടി ഉന്നയിച്ച വാദങ്ങള്‍ വളരെ വില കുറഞ്ഞതായതിനാലും മാന്യമല്ലാത്തതിനാലും അവ മറുപടി അര്‍ഹിക്കുന്നില്ല എന്നത് ഒരു കാര്യം. അതിനേക്കാള്‍ അസ്വസ്ഥമാക്കുന്ന കാര്യം അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ അപകടങ്ങളാണ്. ഓരോ വിശ്വാസിയും ഓരോ മതക്കാരനാണ് എന്നതിനുമുമ്പ് അവന്‍ മനുഷ്യനും സമൂഹത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്ന് തിരിച്ചറിയണം. സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ വഴിവെക്കൂ. സത്യം നമ്മുടെ കയ്യിലുണ്ടായിരിക്കുകയും അത് മനുഷ്യചിന്തക്ക് അംഗീകരിക്കാവുന്ന തരത്തിലായിരിക്കുകയും ചെയ്യുന്നുണ്ട് എങ്കില്‍ എന്തിനാണ് അനാവശ്യമായ വിറളി കൊള്ളുന്നത്. മാന്യമായും സഭ്യമായും അത് ആരെയും വേദനിപ്പിക്കാതെ തന്നെ പറയാവുന്ന പരമാര്‍ഥമാണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ വില കുറഞ്ഞ ബലപ്രയോഗങ്ങള്‍ നടത്തുന്നത് എന്ന് സ്വയം ചിന്തിച്ചാല്‍ തന്നെ മതി, നമുക്ക് ഒരു കുലമായി സമാധാനത്തോടെ ജീവിക്കാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending