Connect with us

Video Stories

ഐഐഎം:  ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും

Published

on

 

ദുബൈ: പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി(ഐഐഎം)ന്റെ ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡോ. ബി.ആര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിആര്‍എസ് വെഞ്ചേഴ്‌സുമായി ധാരണാപത്രം ഒപ്പിട്ടു. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും പ്രാഗത്ഭ്യത്തിനുടമകളായ ഐഐഎമ്മിന്റെ അനുഭവ സമ്പത്തും പ്രാവീണ്യവും ഗള്‍ഫ് മേഖലയിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രസ്തുത കേന്ദ്രം ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനം തുടങ്ങും. എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാമുകള്‍ കൂടാതെ, ഓപണ്‍ ലേണിംഗ് കോഴ്‌സുകളും നിര്‍ദേശാനുസരണം രൂപപ്പെടുത്തുന്ന പ്രത്യേക പരിശീലന പരിപാടികളും ഈ കേന്ദ്രത്തില്‍ ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഒപ്പിട്ട ധാരണാപത്രമനുസരിച്ച് ബിആര്‍എസ് വെഞ്ചേഴ്‌സ് അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായ ബന്ധങ്ങള്‍, നടത്തിപ്പ് സംവിധാനങ്ങള്‍ എന്നിവയും ഐഐഎം അഹമ്മദാബാദ് അക്കാദമിക സൗകര്യങ്ങളും കൈകാര്യം ചെയ്യും. വിവിധ തലങ്ങളില്‍ സുദീര്‍ഘ പരിചയമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഈ പങ്കാളിത്തം ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് ട്രെയ്‌നിങ് രംഗത്തും അക്കാദമിക വളര്‍ച്ചയിലും ഗുണഫലങ്ങളുണ്ടാക്കും. ഏകദേശം ആറ് ദശകങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഐഐഎമ്മിന്റെ എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാംസ്, കേസ് സ്റ്റഡി ശൈലിയിലുള്ള ഏറ്റവും ഫലപ്രദമായ അധ്യാപന രീതി കൊണ്ട് പ്രസിദ്ധമാണ്. പല തരം വ്യവസായങ്ങളിലും കോര്‍പറേറ്റുകളിലും ഇത്തരം പ്രോഗ്രാമുകള്‍ വലിയ വിജയങ്ങളുണ്ടാക്കിയുണ്ട്. ഇതോടൊപ്പം, ഗള്‍ഫിലെ അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക പശ്ചാത്തലത്തില്‍ ഐഐഎം ബിആര്‍എസ് വെഞ്ചേഴ്‌സ് സംയുക്ത സംരംഭം ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും തുടക്കം കുറിക്കും.
ഐഐഎമ്മിന്റെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള യുഎഇയില്‍, ദുബൈയിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്‌മെന്റ് വിദ്യാഭ്യാസത്തില്‍ പുതിയ നാഴികക്കല്ലാണെന്നും ലബ്ധപ്രതിഷ്ഠരായ ഡോ. ബി.ആര്‍ ഷെട്ടിയും ബിആര്‍എസ് വെഞ്ചേഴ്‌സും ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളികളാണെന്നും ചടങ്ങില്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫ. എറോല്‍ ഡിസൂസ അഭിപ്രായപ്പെട്ടു. തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു സംരംഭം തുടങ്ങുമ്പോള്‍, ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ അഹമ്മദാബാദ് ഐഐഎമ്മുമായി കൈ കോര്‍ക്കാനായതും ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം പിടിക്കാനാകുന്നതും അഭിമാനകരമാണെന്ന് ബിആര്‍എസ് വെഞ്ചേഴ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്‍ ഷെട്ടി സൂചിപ്പിച്ചു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending