Connect with us

Health

കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാരെ ബലിയാടാക്കിയെന്ന് കെ.ജി.എം.ഒ.എ

Published

on

തിരുവനന്തപുരം: പാലക്കാട് ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടമാര്‍ക്കെതിരെ എടുത്ത നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യമേഖല നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാന്‍ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടര്‍മാരെ ബലിയാടാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി.

ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന് സംഘടന വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയില്‍ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുമില്ല.

ഏറെ പരിമിതമായ സാഹചര്യങ്ങളില്‍ സാധ്യമാവുന്നതില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം അവരെ പ്രതിരോധാത്മക ചികിത്സയിലേക്കു തള്ളിവിടാന്‍ മാത്രമേ ഉപകരിക്കൂ. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാര്‍ഥ്യം കണ്ടെത്താന്‍ ശ്രമിക്കണമെന്നും പ്രസിഡണ്ട് ഡോ. പി.കെ.സുനില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ് എന്നിവര്‍ അറിയിച്ചു.
കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടര്‍ന്നു പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കൈ പഴുപ്പു വ്യാപിച്ചതോടെയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയില്‍ ചികിത്സപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് പ്രസീത ദമ്പതികളുടെ മകളാണ് വിനോദിനി. പഴുപ്പ് വ്യാപിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് കൈ മുറിച്ചു മാറ്റിയത്.

Health

‘വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ല’; ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്

മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

Published

on

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്. ശാസ്ത്രീയമായ എല്ലാ ചികിത്സയും വേണുവിന് നല്‍കിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

ഇഞ്ചക്ഷന്‍ ചെയ്തതിന് പിന്നാലെ ആന്‍ജിയോഗ്രാമോ, ആന്‍ജിയോപ്ലാസ്റ്റിയോ ചെയ്യാന്‍ കഴിയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് കൈമാറെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇടപ്പള്ളി കോട്ട സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു വേണു. ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആന്‍ജിയോഗ്രാം ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് മറുപടി നല്‍കിയതായി വേണുവിന്റെ ഭാര്യ പറയുന്നു. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

എന്നാല്‍ വേണുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നിഷേധിച്ചു. എല്ലാ ചികിത്സയും രോഗിക്ക് കൃത്യമായി നല്‍കിയെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു. ഒന്നാം തീയതി എത്തിയ രോഗിയ്ക്ക് കൃത്യമായ പരിശോധനയും ചികിത്സയും നല്‍കിയെന്നും മൂന്നാം തീയതി കാര്‍ഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചെന്നും ആവശ്യമായ ഇഞ്ചക്ഷന്‍ നല്‍കിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.

Continue Reading

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി

മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.

വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.

 

Continue Reading

Health

കഫ് സിറപ്പ് ദുരന്തം; മരുന്ന് വില്‍പ്പന നടത്തിയ ഡോക്ടറുടെ ഭാര്യയും അറസ്റ്റില്‍

മരിച്ച കുട്ടികള്‍ക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി.

Published

on

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടറുടെ ഭാര്യയും അറസ്റ്റിലായി. ചിന്ദ്വാരയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രവീണ്‍ സോണിയുടെ ഭാര്യ ജ്യോതി സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടികള്‍ക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി. മരുന്ന് കമ്പനിയില്‍ നിന്ന് അവര്‍ക്ക് 27 ശതമാനം കമ്മീഷന്‍ ലഭിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ആകെ 25 കുട്ടികള്‍ ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. ഇവരില്‍ ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീണ്‍ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണങ്ങള്‍ക്ക് കാരണമായ കോള്‍ഡ്‌റിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌നെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ കോള്‍ഡ്‌റിഫ് കഫ് സിറപ്പിന്റെ വില്‍പ്പനയും വിതരണവും നിരോധിച്ചു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍, സിറപ്പില്‍ 48.6 ശതമാനം ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍ എന്ന അത്യന്തം വിഷാംശം അടങ്ങിയിട്ടുണ്ടന്ന് കണ്ടെത്തി. ഗുണനിലവാരമില്ലാത്ത മരുന്നാണിതെന്ന് തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി കുട്ടികളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കേരളവും കോള്‍ഡ്‌റിഫ് കഫ് സിറപ്പിന്റെ വില്‍പ്പനയും വിതരണവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

Continue Reading

Trending