india
ഇന്ത്യ-കാനഡ ബന്ധം വീണ്ടും വഷളാകുന്നു; ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചുവിളിച്ചു
കാനഡയുടെ ആരോപണങ്ങളെ പൂർണമായും തള്ളുന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്.
ഹർദീപ് സിങ് നിജ്ജാർ കൊലപാതക ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നു. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ വിദേശകാര്യമാന്ത്രാലയം വിളിപ്പിച്ചതായാണ് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. വിദേശകാര്യ സെക്രട്ടറിയെ കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മിഷണർ സ്റ്റീവാർട്ട് വീലർ കാണുമെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇതിനുപുറമെ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പിൻവലിച്ചു. കാനഡയുടെ ആരോപണങ്ങളെ പൂർണമായും തള്ളുന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. ആരോപണങ്ങൾ അപകടകരമാണെന്നും രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ നടത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നിജ്ജാർ വധത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തിന് മറുപടിയായാണ് ഇന്ത്യ ഇന്ന് പ്രസ്താവന പുറപ്പെടുവിച്ചത്.
നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. “2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം, ഞങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി അഭ്യർഥനകൾ ഉണ്ടായിട്ടും കനേഡിയൻ സർക്കാർ വിഷയത്തിൽ ഒരു തെളിവും ഇന്ത്യൻ സർക്കാരുമായി പങ്കിട്ടിട്ടില്ല,” പ്രസ്താവനയിൽ പറയുന്നു. കാനഡയുടെ ആരോപണങ്ങൾ ഒരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളാണെന്നും പ്രസ്താവനയിൽ പറയുന്നു.
“പ്രധാനമന്ത്രി ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. 2018-ൽ, ഒരു വോട്ട് ബാങ്കിൻ്റെ ആനുകൂല്യം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിൻ്റെ ഇന്ത്യാ സന്ദർശനം അദ്ദേഹത്തിന് തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജണ്ടയുമായി പരസ്യമായി ബന്ധപ്പെട്ട വ്യക്തികളെ അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” പ്രസ്താവനയിൽ തുടർന്നു. ട്രൂഡോയുടെ സർക്കാർ എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണ് സേവിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്.
നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
-
india7 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
