X

ലോകവിപണിയില്‍ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഗോവധ നിരോധം നടപ്പാക്കിയിട്ടും ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ. അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു മാറ്റവും വരില്ലെന്നും ഫുഡ് ആന്റ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ)- ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പറേഷന്‍ (ഒ.ഇ.സി.ഡി) സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ആസ്‌ത്രേലിയ. കഴിഞ്ഞ വര്‍ഷം ഇന്ത്യ 15.6 ലക്ഷം ടണ്‍ ബീഫാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. 2026 ഓടെ മൊത്തം ബീഫ് കയറ്റുമതിയില്‍ ആഗോള വിപണിയുടെ 16 ശതമാനം ഇന്ത്യ സ്വന്തമാക്കും. അപ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി 19.3 ലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഏതു മൃഗത്തിന്റെ ഇറച്ചിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതലും പോത്തിറച്ചിയാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്ത് മൊത്തം 1.09 കോടി ടണ്‍ ബീഫാണ് കയറ്റുമതി ചെയ്യപ്പെട്ടത്. 2026 ഓടെ ഇത് 1.24 കോടി ടണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷ.

chandrika: