മാഡ്രിഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന സ്പോര്‍ട്സ് പത്രങ്ങളിലൊന്നാണ് എ.എസ്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ വലിയ സ്റ്റോറിയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു-ഇനിയസ്റ്റ്, പോവരുത്…. മറ്റൊരു സുപ്രധാന സ്പോര്‍ട്സ് പത്രമായ മാര്‍ക്കയുടെ തലക്കെട്ട് ദി ലാസ്റ്റ് എംപറര്‍(അവസാനത്തെ ചക്രവര്‍ത്തി) എന്നായിരുന്നു. എ.എസ് പത്രത്തിന്റെ എഡിറ്റര്‍ ആല്‍ഫ്രെഡോ റൊലാനോ ഇങ്ങനെ എഴുതി- ലോക ഫുട്ബോളില്‍ ഇനിയസ്റ്റയുടെ പന്തടക്കം കാണുന്നതിനേക്കാള്‍ മറ്റൊരു സൗന്ദര്യമില്ല. സ്പാനിഷ് രാജാവില്‍ നിന്നാണ് അദ്ദേഹം കിംഗ്സ് കപ്പ് ഏറ്റുവാങ്ങിയത്. രാജാവില്‍ നിന്നും കപ്പ് വാങ്ങി വിടവാങ്ങുക. വലിയ നേട്ടം തന്നെ. പക്ഷേ ഞങ്ങളെല്ലാം ചോദിക്കുന്നത് ഇനിയസ്റ്റ എന്തിന് വിടവാങ്ങണമെന്നാണ്…?
ആല്‍ഫ്രെഡോയുടെ ചോദ്യം തന്നെ തേര്‍ഡ് ഐയും ചോദിക്കുന്നു- മുപ്പത്തി മൂന്നാം വയസ്സില്‍ എന്തിന് ബാര്‍സ വിടുന്നു….സംസാര പ്രിയനല്ലാത്ത, ക്യാമറകള്‍ക്ക് മുന്നില്‍ വീരവാദങ്ങള്‍ മുഴക്കാത്ത, സ്വതവേ മിതഭാഷിയായ ഇനിയസ്റ്റ ഇതിനൊന്നും മറുപടി പറയില്ല. ബാര്‍സയുടെ എട്ടാം നമ്പര്‍ കുപ്പായമെന്നത് അദ്ദേഹത്തിന്റെ ജീവനാണ്. മുഖ്യ കളിക്കാരെല്ലാം പത്താം നമ്പര്‍ ആഗ്രഹിക്കുമ്പോള്‍, അത് ചോദിച്ച് വാങ്ങുമ്പോള്‍ തനിക്ക് എട്ട് മതിയെന്ന് പറഞ്ഞ കുറിയ താരം. പലപ്പോഴും മൈതാനത്ത് പത്തിനേക്കാള് തിളക്കത്തില്‍ എട്ട് ഉയര്‍ന്നു നിന്നപ്പോഴും അമിതാഹ്ലാദ പ്രകടനമില്ലാതെ സ്വയം ഒതുങ്ങുന്ന താരം. ഇത്തരത്തിലൊരു കളിക്കാരന് സത്യം പറഞ്ഞാല്‍ ലോക ഫുട്ബോളില്‍ ഇല്ല എന്ന് തന്നെ പറയാം.
അഞ്ചാം വയസ്സില്‍ തുടങ്ങിയ ഫുട്ബോള്‍ ജീവിതം. ദേശീയ ജൂനിയര്‍ ടീമുകളില്‍-അണ്ടര്‍ 16, അണ്ടര്‍-19, അണ്ടര്‍-21 സംഘങ്ങളില്‍ സ്ഥിരം പ്രതിനിധിയായി മാറി 2002 ല്‍ ബാര്‍സയുടെ മുഖ്യ സംഘത്തിലെത്തിയപ്പോള്‍ മുതല്‍ മധ്യനിരയിലെ കളിയാസുത്രകന്‍ എന്ന നിലയില്‍ അദ്ദേഹം വഹിക്കുന്ന നിശബ്ദ റോളിന് സമാനതകളില്ല. ബഹളമയമല്ല ഇനിയസ്റ്റയുടെ ഫുട്ബോള്‍ ജീവിതം. വിവാദങ്ങളുടെ ലോകത്തുമില്ല ഇനിയസ്റ്റ. 2010 ലെ ലോകകപ്പില്‍ സ്പെയിന് ജേതാക്കളായപ്പോള്‍ ഫൈനലിലെ ഗോള്‍ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ആ ഗോള്‍ നേടിയപ്പോഴും ആഘോഷം അതിര്‍ത്തി കടന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒരു ചിരി മാത്രം. 2008 ലും 2012 ലും സ്പെയിന് യൂറോപ്യന്‍ ചാമ്പ്യന്മാരായിരുന്നു. രണ്ട് നേട്ടങ്ങളിലും വലിയ പങ്ക് മറ്റാര്‍ക്കുമായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടും മതിമറക്കാത്ത് പ്രകൃതക്കാരന്. 2009 മുതല്‍ അദ്ദേഹം യുവേഫ ഓള് സ്റ്റാര്‍ സംഘത്തിലുണ്ട്. മെസിയും നെയ്മറും സുവരാസുമെല്ലാം ഉള്‍പ്പെടുന്ന ബാര്സാ സൂപ്പര്‍ മുന്നണിക്ക് കൃത്യമായി പന്ത് എത്തിച്ച് കൊടുക്കുന്ന വിലയുള്ള ജോലിയിലായിരുന്നു ഇനിയസ്റ്റയുടെ ആത്മാര്‍ത്ഥത. മെസിയിലെ രാജാവിന് യഥാര്‍ത്ഥ മന്ത്രിയായിരുന്നു അദ്ദേഹം,. രണ്ട് പേരും തമ്മിലുള്ള സ്നേഹ ബഹുമാനത്തിന് ഒരു വേള പോലും വിള്ളല്‍ വീഴാതിരിക്കാന്‍ കാരണം ഇനിയസ്റ്റക്ക് സ്വന്തം ജോലി അറിയുന്നത് കൊണ്ടും അതില്‍ അഹങ്കരിക്കാത്തത് കൊണ്ടുമായിരുന്നു. മെസിക്ക് പന്ത് നല്‍കാതെ എതിര് വലയിലേക്ക് പന്ത് പായിക്കാന്‍ എത്രയോ അവസരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴെല്ലാം തളികയിലെന്നോണം പന്ത് കൂട്ടുകാരന് നല്കി സ്വന്തം ജോലിയില്‍ വ്യാപൃതനാവുന്ന മധ്യനിരക്കാരന്… ഇത്തരത്തിലൊരാളെ കാണില്ല.
ദേശീയ ഫുട്ബോളില്‍ മെസി എന്ത് കൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യം പലവുരു ഉന്നയിക്കപ്പെട്ടപ്പോള്‍ കൃത്യമായി ഒരു മറുപടി ഉണ്ടായിരുന്നു-അര്‍ജന്റീന സംഘത്തില്‍ ഒരു ഇനിയസ്റ്റ ഇല്ലല്ലോ…. ഇന്നലെ കിംഗ്സ് കപ്പ് സ്പാനിഷ് രാജാവില്‍ നിന്നും സ്വീകരിക്കേണ്ടത് മെസിയായിരുന്നു. അതിന് തുനിയാതെ മെസി ഇനിയസ്റ്റയെ വിളിച്ചു-കപ്പ് സ്വീകരിക്കാന്‍ പറഞ്ഞു. സ്നേഹ ബഹുമാനത്തിന്റെ വിശാലമായ ലോകത്ത് ഇതില്‍പ്പരം സഹൃദയത്വം മറ്റെന്താണ്…. വാമോസ് ഇനിയസ്റ്റ…!
പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.
ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.
സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.
യേശു ക്രിസ്തുവിന്റെ ജീവത്യാഗ സ്മരണയില്‍ ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.
ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.