Connect with us

Video Stories

വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; റണ്‍വെ ബലപ്പെടുത്തല്‍ സംശയത്തില്‍

Published

on

കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതയുടെ ചിറകടി 2

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: അറുപത് കോടി രൂപ ചെലവഴിച്ച് റണ്‍വെ ബലപ്പെടുത്തുന്നതോടെ മുമ്പത്തേതിനെക്കാള്‍ സജീവമാവുമെന്നായിരുന്നു വിശദീകരണം. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിക്കുന്നതോടെ കരിപ്പൂരിന്റെ ശുക്രദശ തെളിയുമെന്നായിരുന്നു വാഗ്ദാനം. മാര്‍ച്ചില്‍ മുഖം മിനുക്കി സജീവമാകുന്നത് കണക്കിലെടുത്ത് ജൂലൈയില്‍ ആരംഭിക്കുന്ന ഹജ്ജ് സര്‍വ്വീസ് കരിപ്പൂരില്‍ നിന്ന് ആവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഇങ്ങനെ അല്ലാതിരിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. പിന്നെ എന്താണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ കാരണം.

മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുന്നത് കണക്കിലെടുത്ത് ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവരൊക്കെ സര്‍വ്വീസിനായി മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് ഇതിനകം സര്‍വ്വീസ് തുടങ്ങിക്കഴിഞ്ഞു.

ഇന്‍ഡിഗോ മാര്‍ച്ച് 20 മുതലാണ് ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ മസ്‌കത്തിലേക്ക് കരിപ്പൂരില്‍നിന്ന് പ്രതിദിനം നാല് സര്‍വിസുകളുണ്ടാകും. ഒമാന്‍ എയറിന് രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവക്ക് ഓരോന്നും വീതം സര്‍വിസാണുള്ളത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയാല്‍ ദുബൈയിലേക്ക് എമിറേറ്റ്‌സും ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സും സര്‍വിസ് നടത്തുമെന്നാണ് വിവരം. എന്നാല്‍, വ്യക്തമായ മറുപടിക്ക് മുതിരാതെ ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്.

കരിപ്പൂരിലെ റണ്‍വേക്കു ബലക്ഷയമുണ്ടെന്ന വാദമാണ് നേരത്തെയുണ്ടായിരുന്ന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നതിന് തടസ്സമെങ്കില്‍, എന്തിനായിരുന്നു കോടികള്‍ മുടക്കിയ റണ്‍വെ ബലപ്പെടുത്തലും നവീകരണവുമെന്ന ചോദ്യം ബാക്കിയാവും. ആര്‍.ഇ.എസ്.എ സ്്ട്രിപ്പ് തുടങ്ങിയ പഴഞ്ചന്‍ വാദങ്ങള്‍ നിരത്തുന്നതിനും വസ്തുതകളുടെ പിന്‍ബലം വേണം.

ഹജ്ജാജികളെ ചൂഷണം ചെയ്യാന്‍ മത്സരിക്കുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പ് ചില്ലറയല്ല
രണ്ടു വര്‍ഷം മുമ്പ് തിടുക്കപ്പെട്ട് സര്‍വ്വീസ് നിര്‍ത്തിയപ്പോള്‍ തന്നെ ചതി വ്യക്തമായിരുന്നു. 2014 മെയ് 6 മുതല്‍ അറ്റകുറ്റപണിക്കായി വിമാനത്താവളം ഭാഗികമായി അടച്ച ശേഷം ടെണ്ടറായത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. പെട്ടന്ന് സര്‍വ്വീസ് നിര്‍ത്തി ഹജ്ജ് സര്‍വ്വീസ് മാറ്റുകയായിരുന്നു പ്രധാന ലക്ഷ്യം. പിന്നീട് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍, സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച് ഏകദേശം 18 മാസംകൊണ്ട് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.

ആഴ്ചയില്‍ മൂന്നു സര്‍വീസുകളുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-റിയാദും പ്രതിദിന സര്‍വീസുകളായ എമിറേറ്റ്‌സിന്റെ കാലിക്കറ്റ്ദുബൈ, എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-ജിദ്ദ, ഒന്നിടവിട്ട സര്‍വീസുകളായ സഊദിയുടെ കാലിക്കറ്റ്-റിയാദ്, കാലിക്കറ്റ്-ദമാം തുടങ്ങിയ ജനകീയ സര്‍വ്വീസുകള്‍ നിര്‍ത്തിയതിന്റെ ദുരിതം ചില്ലറയായിരുന്നില്ല.റണ്‍വേ നവീകരണം പൂര്‍ത്തിയായി കഴിഞ്ഞ മാസം അതു വിലയിരുത്താനെത്തിയ എയര്‍ പോര്‍ട്ട് അതോറിറ്റിയിലെ ഡി.ജി.സി.എ ഉന്നത സംഘം കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ട്.

ഹജ്ജ് സര്‍വ്വീസ് കൂടി പരിഗണിച്ച് ജംബോ സര്‍വ്വീസിനുള്ള അനുമതിയും വൈകാതെ ലഭിക്കുമെന്നും സൂചന നല്‍കി. ഇതോടെ വിദേശത്തേക്ക് നേരിട്ട് മുമ്പത്തെ പോലെ വിമാന സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സം സ്വപ്‌നത്തില്‍ പോലും ആരും കണക്കുകൂട്ടിയതുമില്ല.പക്ഷെ, കരിപ്പൂരിന് വേണ്ടി മാത്രം പ്രത്യേക ചട്ടവും ടെണ്ടറുമായി അധികൃതര്‍ ‘തനിനിറം’ പ്രകടിപ്പിക്കുകയായിരുന്നു. കേരളത്തിലെ 85% യാത്രക്കാര്‍ക്കും സൗകര്യപ്രദമായ കരിപ്പൂരിനെ തഴയാന്‍ പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല.

ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നു തന്നെ ഹജ്ജ് വിമാനം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നത് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റെ മാത്രം ഇംഗിതവുമാവില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന മുന്‍വിധിയോടെ കൃത്യമായ തിരക്കഥ. ഡി വിഭാഗത്തില്‍ പെടുന്ന കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നേരിട്ട് അനുമതി ലഭിക്കാന്‍ കടമ്പകളുണ്ടത്രെ.കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ യാത്രക്ക് വലിയ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ മാത്രം മതിയെന്ന് കേന്ദ്രവേ്യാമയാന മന്ത്രാലയം പ്രത്യേകം ആവശ്യപ്പെട്ട് ദര്‍ഘാസ് ക്ഷണിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് ശരിക്കും ബോധ്യപ്പെട്ടത്.

450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 747 ശ്രേണിയിലെ വലിയ വിമാനങ്ങള്‍ ‘മാത്രം’ ആവശ്യപ്പെട്ടത് കരിപ്പൂരിനെ ഉന്നം വെച്ച് മാത്രമായിരുന്നു. എന്നാല്‍, ഇതേ കാറ്റഗറിയില്‍ പെടുന്ന ലക്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് 767, എ-320, ബി 737 വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വ്വീസ് നടത്താനും ടെന്റര്‍ ക്ഷണിച്ചത് ഇതേ വ്യോമയാന മന്ത്രാലയമല്ലെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ടേബിള്‍ ടോപ്പായ മംഗലാപുരമുള്‍പ്പെടെയുള്ള കരിപ്പൂരിനേക്കാള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമായ എയര്‍പോര്‍ട്ടുകളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചിട്ടും കരിപ്പൂര്‍ ഒഴിവാക്കപ്പെടുമ്പോഴാണ് കളികളുടെ ആഴം വ്യക്തമാകുക.
(തുടരും)

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending