Connect with us

Video Stories

സി.പി.എം-സി.പി.ഐ പോര് അവസാനിപ്പിക്കാനാകാതെ നേതൃത്വം

Published

on

രാജേഷ് വെമ്പായം

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്ത ഭിന്നത മറ്റു പല വിഷയങ്ങളിലേക്കും മാറിയെങ്കിലും ഇപ്പോള്‍ വീണ്ടും തുടങ്ങിയയിടത്ത് വന്നുനില്‍ക്കുകയാണ്. ലോ അക്കാദമി സമരത്തോടെ തര്‍ക്കം പരസ്യവിഴുപ്പലക്കലിലേക്ക് വഴിമാറി.

കഴിഞ്ഞ ദിവസം വിവരാവകാശ നിയമത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐക്കെതിരെ നടത്തിയ പ്രസ്താവനയും അതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടിയും സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കി. നിയമസഭാ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികള്‍ പരസ്യമായി പോരടിക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന് മറ്റ് ഘടകകക്ഷികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തര്‍ക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ഇടതുമുന്നണി യോഗം ചേരുന്നുണ്ട്.

ഓരോ വിഷയം വരുമ്പോഴും സി.പി.എമ്മും സി.പി.ഐയും പരസ്യവിഴുപ്പലക്കല്‍ നടത്തുന്നതില്‍ ജനതാദള്‍, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാന്‍ ഇവര്‍ തയാറാകുന്നില്ല. വിലക്കയറ്റം, സ്വാശ്രയ കോളജ് പ്രശ്‌നങ്ങള്‍, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അസംതൃപ്തി, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം എന്നിവയെല്ലാം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ഒന്നിച്ചുനിന്ന് പരിഹാര നടപടികള്‍ കണ്ടെത്തേണ്ടതിന് പകരം പരസ്പരം വിഴുപ്പലക്കല്‍ നടത്തുന്നത് പ്രതിപക്ഷത്തിന്റെ കയ്യില്‍ വടി കൊടുക്കുന്നതിന് തുല്യമാണെന്നാണ് സ്വയംവിമര്‍ശനം.

പല വാദപ്രതിപാദങ്ങളും അനാവശ്യമായിരുന്നുവെന്നും മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്.
സി.പി.എമ്മും സി.പി.ഐയും മാത്രമല്ല, അവരുടെ വിദ്യാര്‍ത്ഥി- യുവജന സംഘടനകളും തൊഴിലാളി സംഘടനകളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. എസ്.എഫ്.ഐയും- എ.ഐ.എസ്.എഫും ബന്ധം അവസാനിപ്പിച്ചുകഴിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് അടക്കം എസ്.എഫ്.ഐക്ക് ശക്തിയുള്ള പല കോളജുകളിലും തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന പരാതി തുടക്കം മുതല്‍ എ.ഐ.എസ്.എഫിനുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോയ തങ്ങളുടെ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി എ.ഐ.എസ്.എഫ് നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരുന്നു. എന്നാല്‍ പക്ഷപാതപരമായ സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് ലോ അക്കാദമി സമരം ശക്തമായതും എ.ഐ.എസ്.എഫ് മറ്റു സംഘടനകള്‍ക്കൊപ്പം ശക്തമായി നിലകൊണ്ടതും. സി.പി.ഐ നേതൃത്വം സമരത്തിന് പിന്തുണ നല്‍കിയതും സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.

സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയില്‍ സി.പി.എം നേതാക്കളും ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഒളിഞ്ഞും തെളിഞ്ഞും സി.പി.ഐയെ പരിഹസിക്കുകയാണ്. ഇതിനിടെ കയറ്റിറക്കുമേഖലയില്‍ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും തമ്മിലും പലയിടത്തും തര്‍ക്കം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അതിരപ്പിള്ളിയെ ചൊല്ലിയായിരുന്നു ആദ്യം ഭിന്നത ഉടലെടുത്തത്. പിന്നീട് വിവരാവകാശ നിയമത്തിന്റെ പേരില്‍ പലതവണ പിണറായി- കാനം വാക് പോരാട്ടം നടന്നു.

ഇതിനിടെ മന്ത്രിമാരായ എം.എം മണിയയും എ.കെ ബാലനും സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് പ്രശ്‌നം വഷളാക്കി. ഇതിനിടെയാണ് ലോ അക്കാദമി സമരത്തിലും കടുത്ത ഭിന്നതയുണ്ടായത്. സി.പി.ഐയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ ഈ സമരത്തെ കോലീബി സഖ്യത്തിന്റെ ഉദയമായി വ്യാഖ്യാനിച്ചു. എന്നാല്‍, തങ്ങള്‍ രംഗത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ സമരവിജയത്തിന്റെ ക്രഡിറ്റ് ബി.ജെ.പി കൊണ്ടുപോകുമായിരുന്നെന്ന് സി.പി.ഐ തിരിച്ചടിച്ചു. മുന്നണി യോഗം ചേര്‍ന്ന് തല്‍ക്കാലികമായി വെടിനിര്‍ത്തലുണ്ടായാലും ഈ ഭിന്നത പ്രതിപക്ഷം ആയുധമാക്കുമെന്ന പേടി ഇടതു നേതാക്കള്‍ക്കുണ്ട്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending