ജനങ്ങളെ കേള്‍ക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാനും മനസുണ്ടാകുക എന്നതാണ് ഒരു ജനനേതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യതകളിലൊന്ന്. കേരളംകണ്ട ജനകീയ നേതാക്കളുടെയെല്ലാം സവിശേഷതയും ഇതായിരുന്നു. സദസ്സില്‍ നിന്നുയരുന്ന ചോദ്യം ഒരാളുടേത് മാത്രമല്ലെന്നും ഒരു ജനവിഭാഗത്തിന്റെ തന്നെ വികാരമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ മറുപടി നല്‍കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെയാകട്ടേ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ അടയാളപ്പെടുത്തലായാണ് അവര്‍ കണ്ടിരുന്നത്.
ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് കേരള വ്യത്യസ്തമാക്കുന്നതും ജനങ്ങളും ജനനേതക്കളും തമ്മിലുള്ള ഈ ബന്ധമാണ്. ഒരു ധന്യപാരമ്പര്യത്തിന്റെ കൈവഴിയെന്നോണം ആ പാരസ്പര്യം അഭംഗുരം നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയുമാണ്. എന്നാല്‍ ഈ ഗണത്തിലൊന്നും പെടുത്താന്‍ തനിക്ക് ഒട്ടും യോഗ്യതയില്ലെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതസിദ്ധമായ ധിക്കാരവും ധാര്‍ഷ്ട്യവും മറച്ചുപിടിക്കാന്‍ കോടികള്‍ ചിലവിഴിച്ച് പി.ആര്‍ കമ്പനികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ജനങ്ങളുടെ നികുതിപ്പണം വൃഥാവിലാകുകയല്ലാതെ തനിക്കുമറാന്‍ കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇന്നലെ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സംഭവവികാസങ്ങള്‍ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കേറ്റം തന്നെ ഉണ്ടാകുന്ന അവസ്ഥയിലെത്തി. പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്. പാര്‍ട്ടി ചാനലുകളുടെ പ്രതിനിധികള്‍ക്ക് മാത്രം മുഖ്യമന്ത്രി മറുപടി നല്‍കുന്നത് സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇങ്ങനെയാണെങ്കില്‍ വാര്‍ത്താസമ്മേളനം എന്ന പ്രഹസനം നടത്തേണ്ടതില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ മുഖ്യമന്ത്രിയോടുള്ള പ്രതികരണം.
മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ പിണറായി വിജയന്റെ നടപടിയാണ് വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തിയെങ്കിലും എസ്.ഡി.പി.ഐ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വെച്ച് തിരഞ്ഞെടുപ്പ് യോഗത്തിനിടെ ‘സഖാവേ ഒരു ചോദ്യംചോദിക്കാനുണ്ട്’ എന്ന് പറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനോടുള്ള സമീപനവും സമാനമായിരുന്നു. അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്നായിരുന്നു അന്നത്തെ മറുപടി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പൊട്ടിത്തെറിയും കൊഴിഞ്ഞുപോക്കുമെല്ലാമാണ് ഇത്തവണ സി.പി.എമ്മിലുണ്ടായിരുന്നത്. ജി. സുധാകരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്ക് സംഭവിച്ച ജീര്‍ണതയില്‍ മനംനൊന്ത് ഒന്നിനു പിറകെ ഒന്നായി പാര്‍ട്ടി വിടുകയും മത്സര രംഗത്തിറങ്ങുകയും ചെയ്തപ്പോള്‍ നേതാക്കള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍ലമെന്ററി വ്യാമോഹത്തിന്റെ മകുടോദാഹരണാമായിട്ടായിരുന്നു പിണറായി വിജയന്‍ അതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ അധികാരപ്രമത്തത അദ്ദേഹത്തെ എത്രമാത്രം വരിഞ്ഞുമുറുക്കിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തില്‍ നിന്ന് തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങള്‍.
ഭരണ വിരുദ്ധവികാരം മറ്റാരേക്കാളും മനസിലാക്കിയ പിണറായിയുടെ മാനസിക പിരിമുറുക്കമാണ് നിലംവിട്ടുള്ള ഈ പെരുമാറ്റത്തിലൂടെ പ്രകടമാകുന്നത്. അതോടൊപ്പം ഏതു വിധേനയും അധികാരം നിലനര്‍ത്താനുള്ള വ്യഗ്രതയില്‍ തന്റെ തന്നെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്തര്‍ധാരകള്‍ സമൂഹം തിരിച്ചറിഞ്ഞതിലുള്ള ജാള്യതയില്‍ നിന്നുടലെടുത്ത പ്രതികാരനോഭാവവും അദ്ദേഹത്തെ വേട്ടായിടിക്കൊണ്ടിരിക്കുകയാണ്. ജനവികാരം പൂര്‍ണമായും എതിരാണെന്നതിനാല്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങളിലാണ് ഇടതുപക്ഷത്തിന്റെ ഏക പ്രതീക്ഷ. അതിനായി ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കേരളീയ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അപകടകരമായ ഈ പ്രവണത മടിയും മറയുമില്ലാതെ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തെ അസ്വസ്തതപ്പെടുത്തുകയാണ്. അതിന്റെ ഭാഗമാണ് ഉത്തരംമുട്ടുമ്പോള്‍ കുഞ്ഞനംകുത്തുന്ന ഈ സമീപനം.
ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലി പിന്തുടരുന്ന പിണറായി മാധ്യമങ്ങളോടുള്ള സമീപനത്തിലും മോദിയെ അച്ചട്ട പകര്‍ത്തുകയാണ്. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയക്കുന്ന മോദി തന്റെ ഇംഗിതത്തിന് വഴങ്ങുന്ന മാധ്യമങ്ങള്‍ക്ക് മാത്രമേ മുഖംകൊടുക്കാറുള്ളൂ. രാഷ്ട്രീയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരം സെലിബ്രറ്റികളെയാണ് മോദി തിരഞ്ഞെടുക്കാറുള്ളത്. ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ക്ക് ആസ്വദിച്ച് മറുപടി നല്‍കിക്കൊണ്ടുള്ള ഒരു വിനോദം മാത്രമാണ് മോദിക്ക് അഭിമുഖമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതുപകര്‍ത്തിയിരിക്കുകയാണ്. വാര്‍ത്താ സമ്മേളനങ്ങളിലും നേരത്തെ ഒരുക്കിനിര്‍ത്തിയവര്‍ക്കാണ് ഇരുവരും അവസരം നല്‍കാറുള്ളത്. ഒട്ടുമിക്ക മാധ്യമസ്ഥപനങ്ങളുടെയും മേധാവികള്‍ മോദിയുടെ സ്വന്തക്കാരായതിനാല്‍ ഡല്‍ഹിയില്‍ തിരക്കഥകള്‍ക്കൊന്നും മാറ്റമുണ്ടാകാറില്ല. എന്നാല്‍ കേരളത്തില്‍ ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യംചെയ്യുന്ന ഈ അന്തര്‍നാടകങ്ങളില്‍ സഹികെട്ട മാധ്യമങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതിന്റെ അനന്തരഫലമാണ് ഇന്നലെ കൊല്ലം പ്രസ്‌ക്ലബില്‍ കാണാനിടയായത്. ഏതായാലും മുഖ്യമന്ത്രിയുടെയും ഇടതു പക്ഷത്തിന്റെയും തനിനിറം ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.