editorial

മറനീക്കുന്ന സി.ജെ.പി ബാന്ധവം

By Manya

March 24, 2026

പതിനാറാം നിയമസഭയിലേക്കുള്ള ജനവിധി ഇടതുമുന്നണികയെ സംബന്ധിച്ച് അതിനിര്‍ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്. പക്ഷേ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നുള്ള തിരിച്ചറിവ് മറ്റാരെക്കാളും അവര്‍ക്കുതന്നെയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലിയായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ക്ക് ഇനിയും മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപന പെരുമഴയെ ജനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് ഞെട്ടലോടയല്ലാതെ ഇടതു മുന്നണിക്ക് ഓര്‍ക്കാന്‍ കഴിയില്ല. വികസനത്തിന്റെ പെരുമ്പറയും ക്ഷേമപ്രവര്‍ത്തനങ്ങളുടെ കൊട്ടിഘോഷവുമെല്ലാം വെറുംപുകമറ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതിനാല്‍ 2021 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. ഭ്രമിപ്പിക്കുന്ന പി.ആര്‍ വര്‍ക്കുകളിലൂടെ ജനങ്ങളെ വീഴ്ത്തിക്കളയാമെന്ന ധാരണ ഇപ്പോള്‍ അവര്‍ക്കില്ലെന്നുമാത്രമല്ല, അതിന്റെ പേരില്‍ സര്‍ക്കാര്‍ പണംധൂര്‍ത്തടിക്കുന്നതിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടിയും മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഭരണ വിരുദ്ധവികാരത്തെ മറികടക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ സി.പി.എമ്മും സര്‍ക്കാറും അതിശക്തമായ ധ്രുവീകരണശ്രമങ്ങള്‍ക്കും സംസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അഭൂതപൂര്‍വമായ തിരിച്ചടിക്കുകാരണം ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി ഏകീകരിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അവര്‍ അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തി പരിഹാര നടപടികളുമായി മുന്നോട്ടുപോകുന്നതിന് പകരം ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതിന്റെ ഭാഗമായി ഭൂരിപക്ഷവര്‍ഗീയതയെ ആളിക്കത്തിക്കാനും അതിന്റെ ചട്ടുകങ്ങളായി പലരേയും ഉപയോഗപ്പെടുത്താനുമുള്ള ഹീനശ്രമങ്ങളാണ് പിന്നീട് കാണേണ്ടിവന്നത്. എന്നാല്‍ തീകൊള്ളികൊണ്ട് തലചൊറിയുന്ന ഈ സമീപനം ജനം തിരിച്ചറിയുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്തുവിലകൊടുത്തും അധികാരത്തുടര്‍ച്ച സാധ്യമാക്കുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ബി.ജെ.പിയുമായുള്ള കൈകോര്‍ക്കലിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരസ്പര ധാരണയിലെത്തി, കൊണ്ടുംകൊടുത്തും മുന്നോട്ടുപോകാനുള്ള ധാരണയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തെ 10 മണ്ഡലങ്ങളിലാണ് സി.പി.എം- ബി.ജെ.പി ഡീല്‍ പുറത്തായിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തിക്കാന്‍ സഹായിക്കാമെന്നും പകരം അധികാരം നിലനിര്‍ത്താന്‍ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കണമെന്നുമുള്ള ഡീലാണ് സി.പി.എം ഉറപ്പിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ ഡീല്‍ ഉറപ്പിച്ച്, അതിന് അനുസൃതമായ പ്രചാരണമാണ് നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന പാലക്കാട് നിയോജക മണ്ഡലം ഈ ഡീലിങ്ങിന്റെ നഖചിത്രമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സ്ഥിരമായി ബി.ജെ.പി.ക്ക് പിന്നില്‍ മൂന്നാമതായി മാറാറുള്ള പ്രസ്തുതമണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിതന്നെ വിലയിരുത്തിയത് നാണംകെട്ട മൂന്നാം സ്ഥാനം എന്നായിരുന്നു. എന്നാല്‍ ആ നാണക്കേടിനെ സ്വയംകഴുത്തിലണിഞ്ഞാണ് ഈ ബാന്ധവത്തിന് പാര്‍ട്ടി തയാറായിരിക്കുന്നത്. കേരളം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പകരം ഹോട്ടല്‍വ്യവസായിയെ രംഗത്തിറക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് അനുകൂലമായ സ്ഥിതിവിശേഷം ഒരുക്കാനുള്ള തയാറെടുപ്പുമാണ് നടത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ ബി.ജെ.പിക്കുപകരം കോണ്‍ഗ്രസിനുനേരെയാണ് സി.പി.എമ്മിന്റെ പ്രചരണങ്ങള്‍ മുഴുവന്‍ തിരിച്ചുവെച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി മാത്രമല്ല, സംസ്ഥാനതലത്തില്‍ പോലുമുള്ള നേതാക്കള്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പിയില്‍ നിന്ന് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ശക്തികേന്ദ്രങ്ങളെന്ന് ബി.ജെ.പി അവകാശപ്പെടുന്ന മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയത് ഡീല്‍ ആരോപണം ശരിവെക്കുന്നതാണ്. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂര്‍, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് സാമാന്യം വോട്ടുള്ള മണ്ഡലങ്ങളാണ്. ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളാകട്ടെ പിടിച്ചുനിര്‍ത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും പരിശ്രമിക്കുന്നവയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതി അനുസരിച്ച് 57 മണ്ഡലങ്ങളാണ് ഇടതുമുന്നണിക്കൊപ്പമുള്ളത്. ഭരണത്തിലേക്കാവശ്യമായ ബാക്കി മണ്ഡലങ്ങള്‍കൂടി ബി.ജെ.പിയുമായി ധാരണയിലെത്തുകയെന്നതാണ് സി.പി.എമ്മിന്റെ മനക്കണക്ക്. എന്നാല്‍ ഈ അവിശുദ്ധ ബാന്ധവം പുറത്തായ സാഹചര്യത്തില്‍ ജനാധിപത്യ കേരളം ചരിത്രത്തിലില്ലാത്ത തിരിച്ചടിയായിരിക്കും ഇരുകൂട്ടര്‍ക്കും സമ്മാനിക്കാന്‍ പോകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.