Connect with us

columns

മലബാറിന്റെ തീരാത്ത വിദ്യാഭ്യാസ ദുരിതങ്ങള്‍

കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള, ചെറിയ ജില്ലകളില്‍ ഒന്നായ പത്തനംതിട്ടയില്‍ 6074 പ്ലസ്ടു സീറ്റുകള്‍ അധികമുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത് മുപ്പതിനായിരം കുട്ടികള്‍ക്കു പ്ലസ്ടു പഠിക്കാന്‍ സീറ്റില്ല. ഡിഗ്രിക്ക് ഒന്നര ലക്ഷത്തോളം അപേക്ഷകരുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആകെയുള്ളത് 75000 ത്തില്‍ താഴെ ഡിഗ്രി സീറ്റുകള്‍. ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ നോക്കിയാല്‍, കോളജുകളില്‍ പ്രവേശനം കിട്ടുന്ന കുട്ടികളുടെ അനുപാതത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പിറകിലായിരിക്കും മലബാര്‍. അങ്ങേയറ്റം അസംതുലിതവും പരിതാപകരവുമാണ് ഈ അവസ്ഥ. പരിഹാരം കാണേണ്ടത് ഭരണകൂടമാണ്.

Published

on

ഹനീഫ പുതുപറമ്പ്‌

മലബാറിന്റെ പിന്നോക്കാവസ്ഥക്ക് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാര്‍, അന്നും ഭരണ സിരാകേന്ദ്രമായ മദിരാശിയില്‍നിന്ന് വളരെ ദൂരെയായിരുന്നു. ഭരണ കേന്ദ്രത്തോട് അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് വികസനത്തിന്റെ സൗകര്യങ്ങള്‍ ലഭിക്കുക കുറേക്കൂടി എളുപ്പമാണ്. ഇതിനുപുറമെ 1921 ലെ മലബാര്‍ കലാപം കൂടി ആയപ്പോള്‍ വികസനം എന്നത് മലബാറിനെ സംബന്ധിച്ചിടത്തോളം വിദൂര സ്വപ്‌നമായി മാറി. ബ്രിട്ടീഷ് ഭരണത്തിന്റെ കൊടിയ പീഡനങ്ങള്‍ ഇവിടുത്തെ ജനസമൂഹത്തെ സമ്പൂര്‍ണമായി ബ്രിട്ടീഷ് വിരുദ്ധരും ഇംഗ്ലീഷ് ഭാഷാ വിരോധികളുമാക്കിമാറ്റിയിരുന്നു. ഇംഗ്ലീഷുകാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ ഇത് അവരെ പ്രേരിപ്പിച്ചു.

എന്നാല്‍ തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങളിലെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. 1817 ല്‍ റാണി ഗൗരി പാര്‍വതി ഭായിയുടെ കാലം മുതല്‍ തന്നെ തിരുവിതാംകൂറില്‍ ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച രാജ വിളംബരത്തില്‍ ഇങ്ങിനെ കാണാം ‘ജനങ്ങളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണമായും ഭരണകൂടം വഹിക്കേണ്ടതാണ്. വിജ്ഞാന സമ്പാദനത്തില്‍ അവര്‍ക്ക് ഒരു തരത്തിലുള്ള പിന്നാക്കാവസ്ഥയും ഉണ്ടായിക്കൂടാ. വിദ്യഭ്യാസം നല്‍കുന്നതിലൂടെ അവര്‍ നല്ല പ്രജകളും പൊതു ജനസേവകരുമായി മാറും. അതിലൂടെ നമ്മുടെ രാജ്യത്തിന്റെ സല്‍പ്പേര് വര്‍ധിക്കുകയും ചെയ്യും’. തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മാഗ്‌നാകാര്‍ട്ട ആയി വിശേഷിപ്പിക്കപ്പെടുന്ന രാജ വിളംബരമാണിത്. ഇതേ തുടര്‍ന്ന് 1824 ല്‍ ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ റൂള്‍സ് നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍, നായര്‍, ഈഴവ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ക്രിസ്ത്യന്‍ മിഷനറിമാരുടെ നിയന്ത്രണത്തിലും സ്ഥാപനങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. 1815ല്‍ കോട്ടയത്തു പ്രവര്‍ത്തനം ആരംഭിച്ച സി.എം.എസ് കോളജാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യത്തെ കോളജ്. പിന്നെയും 75 വര്‍ഷം കഴിഞ്ഞ് 1890 ലാണ് മലബാറിലെ ആദ്യ കോളജുകളില്‍ ഒന്നായ തലശേരി ബ്രണ്ണന്‍ കോളജ് സ്ഥാപിതമാകുന്നത്. 1862ല്‍ ബ്രണ്ണന്‍ സായ്പ്പ് തുടങ്ങിയ സ്‌കൂളാണ് 1890ല്‍ കോളജായി ഉയര്‍ത്തപ്പെട്ടത്. 1888ല്‍ പാലക്കാട് വിക്ടോറിയ കോളജും 1909ല്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജും സ്ഥാപിതമായി. കോട്ടയത്തെ സി.എം.എസ് കോളജില്‍നിന്ന് മലബാറിലെ കോളജുകളിലേക്കുള്ള ദൂരം ഏകദേശം ഒരു നൂറ്റാണ്ടാണെന്നു ഓര്‍ക്കണം. 1937ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ കാലത്താണ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിതമാകുന്നത്. ആദ്യത്തെ ചാന്‍സലര്‍ ബാലരാമ വര്‍മയും ആദ്യ വൈസ്ചാന്‍സിലര്‍ അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യരുമായിരുന്നു. ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ 20 യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് കേരള യൂണിവേഴ്‌സിറ്റി. മലബാറിലെ ആദ്യ യൂണിവേഴ്‌സിറ്റി കോഴിക്കോട് സ്ഥാപിതമാകുന്നത് 1968ല്‍ പിന്നെയും മൂന്നു പതിറ്റാണ്ടു കഴിഞ്ഞാണ്. ഇങ്ങിനെ ചില താരതമ്യങ്ങള്‍ നടത്തിയാല്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് മലബാര്‍ ചരിത്ര പരമായി പിന്നാക്കം പോയത് എങ്ങിനെ എന്ന് മനസിലാകും.

ഇതിനു പരിഹാരം കാണേണ്ടത് അതതു കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകളാണ്. മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റാന്‍ എന്തെങ്കിലും ചെയ്തത് മുസ്‌ലിംലീഗിന് പങ്കാളിത്തമുള്ള സര്‍ക്കാരുകളാണ്. സി.എച്ച് മുഹമ്മദ് കോയ തുടങ്ങിവെച്ച ഈ ദൗത്യം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് വരെ തുടര്‍ന്ന് പോന്നിട്ടുണ്ട്. ഇന്ന് മലബാറില്‍ കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെ സര്‍ക്കാരുകളുടെ കാലത്ത് സ്ഥാപിതമായി എന്ന കണക്ക് മാത്രം എടുത്താല്‍ മതി ഇക്കാര്യം ബോധ്യമാകാന്‍. ഐക്യ കേരളം നിലവില്‍ വന്നിട്ട് ഇപ്പോള്‍ 66 കൊല്ലമായി. ഇതില്‍ 30 കൊല്ലത്തില്‍ താഴെയാണ് മുസ്‌ലിംലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. ബാക്കിയുള്ള മന്ത്രിമാരുടെ കാലത്തും പിന്നാക്ക പ്രദേശമായ മലബാറിന് മുസ്‌ലിംലീഗ് മന്ത്രിമാര്‍ നല്‍കിയ പരിഗണന കിട്ടിയിരുന്നെങ്കില്‍ ഇവിടത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെട്ടു പോകുമായിരുന്നു.

2016 മുതല്‍ കേരളം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് മലബാറില്‍ അനുവദിക്കപ്പെട്ട പ്ലസ്ടു സീറ്റുകളുടെ എണ്ണവും പ്രവര്‍ത്തനം ആരംഭിച്ച കോളജുകളുടെ എണ്ണവും എത്രയെന്ന കണക്ക് വേഗം കിട്ടുമല്ലോ? ഒന്നോ രണ്ടോ കോളജുകളില്‍ പേരിനു ഒന്നോ രണ്ടോ കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെ വിദ്യാഭ്യാസ മന്ത്രിയായ പി.കെ അബ്ദുറബ്ബിന്റെ കാലത്താണ് മലബാറില്‍ ഏറ്റവും കൂടുതല്‍ കോളജുകളും കോഴ്‌സുകളും പ്ലസ്ടു സീറ്റുകളും അനുവദിക്കപ്പെട്ടത്. മുസ്‌ലിംലീഗിന്റെ പ്രതിനിധികളായി അതിനുമുമ്പു വിദ്യാഭ്യാസ വകുപ്പ് ഭരിച്ച സി.എച്ച്, ചാക്കീരി അഹമ്മദ്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി എന്നിവരൊക്കെ അവരവരുടെ കാലത്ത് അവരെ ഏല്‍പിച്ച ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. മലപ്പുറത്തുകാരനായ കെ.ടി ജലീല്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹം അധ്യാപകനായി ജോലി ചെയ്ത തിരൂരങ്ങാടി പി.എസ്.എം കോളജില്‍ പോലും ഒരു കോഴ്‌സ് അനുവദിക്കാന്‍ കഴിഞ്ഞില്ല. കുട്ടികളില്‍ നിന്ന് പ്രവേശനത്തിനോ, അധ്യാപക നിയമനത്തിനോ ചില്ലിക്കാശ് പോലും വാങ്ങാത്ത സ്ഥാപനമാണിത്. ഇവിടെ ഡിഗ്രിക്ക് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ 90 ശതാമാനത്തില്‍ അധികം മാര്‍ക്ക് വേണം. ആയിരക്കണക്കിന് അപേക്ഷകരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമാണ് ഇവിടെ ഡിഗ്രിക്ക് സീറ്റ് കിട്ടുക. ഇതൊക്കെ നേരിട്ട് അറിയുന്നയാളാണ് ജലീല്‍. അദ്ദേഹം 5 വര്‍ഷം പഠിക്കുകയും അതിലേറെ കാലം പഠിപ്പിക്കുകയും ചെയ്ത സ്ഥാപനമാണിത്. എന്നിട്ടും ഒന്നും ചെയ്തില്ല.

മലപ്പുറം ജില്ലയില്‍ മാത്രം ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയില്‍ പുതുതായി 12 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ അബ്ദുറബ്ബിന്റെ കാലത്ത് അനുവദിക്കപ്പെട്ടു. മലബാറിലെ എല്ലാ ഗവണ്‍മെന്റ് എയ്ഡഡ് കോളജുകളിലും പുതുതായി രണ്ടു കോഴ്‌സുകള്‍ വീതം അനുവദിച്ചു. തീരൂരില്‍ മലയാളം യൂണിയവേഴ്‌സിറ്റി വന്നു. ഇങ്ങിനെ വല്ല കാര്യങ്ങളും ഇക്കഴിഞ്ഞ 6 കൊല്ലത്തിനിടയില്‍ ഉണ്ടായോ? 2011 മുതല്‍ 2016 വരെ ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇപ്പോള്‍ 6 കൊല്ലമായി ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തും മലബാറില്‍ അനുവദിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുത്തു താരതമ്യം നടത്തിയാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. കാലാകാലങ്ങളില്‍ കേരളം ഭരിച്ച ഇടതു സര്‍ക്കാരുകള്‍ മലബാറിനോട് കാണിച്ച അവഗണനയുടെ ആഴം മനസ്സിലാക്കാന്‍ ഇങ്ങിനെയൊരു താരതമ്യം മതിയാകും. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ഇ.കെ നായനാര്‍ കണ്ണൂര്‍കാരനാണ്. 10 കൊല്ലവും 353 ദിവസവുമാണ് നായനാര്‍ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി തികച്ചാല്‍ 10 വര്‍ഷം കേരളം ഭരിക്കാനുള്ള അവസരം കിട്ടിയേക്കും. പിണറായിയും കണ്ണൂര്‍കാരനാണ്. കണ്ണൂര്‍ എക്കാലത്തും സി.പി.എമ്മിന്റെ ശക്തി കേന്ദ്രവുമാണ്. അവിടത്തെ കുട്ടികള്‍ക്കെങ്കിലും പഠിക്കാനുള്ള സീറ്റുകളും കോളജുകളും അനുവദിക്കാന്‍ ഇവര്‍ക്കു കഴിയാതാത്തത് എന്ത്‌കൊണ്ടാണ്? സി.പി.എം സ്ഥിരമായി ജയിക്കുന്ന തലശ്ശേരി മണ്ഡലത്തില്‍ ഒരു കോളജ് അനുവദിച്ചത് പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് അവിടത്തെ എം.എല്‍.എ.

മലബാറിലെ കുട്ടികള്‍ക്കു പഠിക്കാന്‍ സീറ്റ് എവിടെ എന്ന് ചോദിക്കുമ്പോള്‍ അതൊക്കെ മുസ്‌ലിംലീഗ് മന്ത്രിമാരുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ചരിത്രപരമായ നിരവധി കാരണങ്ങള്‍ ഉണ്ട്. ആ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. ഐക്യ കേരളം നിലവില്‍ വന്ന് ആറര പതിറ്റാണ്ടു പിന്നിടുമ്പോഴും മലബാറിലെ കുട്ടികള്‍ പഠിക്കാനുള്ള സീറ്റും തേടി നെട്ടോട്ടമോടുന്ന കാഴ്ച അതിദയനീയമാണ്. ഈ വര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍ എന്നീ ഏഴു ജില്ലകളിലായി ആകെ അറുപതിനായിരത്തോളം പ്ലസ്.ടു സീറ്റുകളുടെ കുറവുണ്ട്. എന്നാല്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴു ജില്ലകളിലായി ഇരുപതിനായിരത്തോളം പ്ലസ്ടു സീറ്റുകള്‍ അധികമാണ്. കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള, ചെറിയ ജില്ലകളില്‍ ഒന്നായ പത്തനംതിട്ടയില്‍ 6074 പ്ലസ്ടു സീറ്റുകള്‍ അധികമുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത് മുപ്പതിനായിരം കുട്ടികള്‍ക്കു പ്ലസ്ടു പഠിക്കാന്‍ സീറ്റില്ല. ഡിഗ്രിക്ക് ഒന്നര ലക്ഷത്തോളം അപേക്ഷകരുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആകെയുള്ളത് 75000 ത്തില്‍ താഴെ ഡിഗ്രി സീറ്റുകള്‍. ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ നോക്കിയാല്‍, കോളജുകളില്‍ പ്രവേശനം കിട്ടുന്ന കുട്ടികളുടെ അനുപാതത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പിറകിലായിരിക്കും മലബാര്‍. അങ്ങേയറ്റം അസംതുലിതവും പരിതാപകരവുമാണ് ഈ അവസ്ഥ. പരിഹാരം കാണേണ്ടത് ഭരണകൂടമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending