Connect with us

india

ഗ്രാസ് റൂട്ടില്‍ തുടങ്ങണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് സംഘടന തലത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും പോഷക സംഘടനകളെ ശക്തിപ്പെടുത്തണമന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

Published

on

തിരഞ്ഞടുപ്പ് ഫലങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടി ഭാരവാഹികള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് സംഘടന തലത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും പോഷക സംഘടനകളെ ശക്തിപ്പെടുത്തണമന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതൃത്വം മുതല്‍ ബൂത്ത് തലം വരെ എത്രയും വേഗം സംഘടനയെ ശക്തിപ്പെടുത്തേണ്ടത് പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഠിനാധ്വാനം ചെയ്യണമെന്നും സ്വയം ബൂത്തില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ നിര്‍മ്മാണത്തില്‍ ഐഎന്‍ടിയുസിയെ പോലുള്ള സംഘടനകളേയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ സ്വയം ഗ്രാസ്റൂട്ട് ലെവലില്‍ ബൂത്ത്, മണ്ഡല്‍, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് പോയാല്‍, നിങ്ങള്‍ക്ക് അവിടെ പുതിയ ആളുകളെ ചേര്‍ക്കാന്‍ കഴിയും. പദയാത്ര, സംവാദ്, കോര്‍ണര്‍ മീറ്റിംഗുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന് കീഴില്‍ നടത്താം. എന്നാല്‍ അത്തരം ഓരോ പരിപാടിയുടെയും ലക്ഷ്യം സംഘടനയുടെ ശാക്തീകരണമായിരിക്കണം. വിശ്വാസയോഗ്യരും പ്രത്യയശാസ്ത്രപരമായി ശക്തരുമായ ആളുകളെ നിങ്ങളോടൊപ്പം കൊണ്ടുവരണം.

പാര്‍ട്ടിക്ക് വളരെ ഉപകാരപ്രദമാകാന്‍ സാധ്യതയുള്ളവരെ , മുന്നോട്ട് കൊണ്ടുവരാന്‍ കഴിയും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ള, പ്രതികൂല സാഹചര്യങ്ങളില്‍ പോലും നമ്മോടൊപ്പം നില്‍ക്കുന്ന ആളുകളെ നാം പ്രോത്സാഹിപ്പിക്കണം. സംസ്ഥാനങ്ങളുടെ സംഘടനയ്ക്കും ഭാവി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കും പ്രവര്‍ത്തകര്‍ എല്ലാവരും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ കുടിയേറ്റക്കാരോട് മോദി സര്‍ക്കാര്‍ പെരുമാറിയ രീതിയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപലപിച്ചു, അത് അവരുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു . മോദിയുടെ സന്ദര്‍ശനത്തിനു ശേഷവും അമേരിക്ക മുമ്പത്തെപ്പോലെ ഇന്ത്യന്‍ പൗരന്മാരെ വിലങ്ങണിയിച്ച് തിരിച്ചയക്കുകയാണ്. സസ്യാഹാരികളായ യാത്രക്കാര്‍ക്ക് നോണ്‍-വെജ് ഭക്ഷണം നല്‍കുന്നു . ഈ അപമാനത്തില്‍ ശരിയായി പ്രതിഷേധിക്കുന്നതില്‍ നമ്മുടെ സര്‍ക്കാരും പരാജയപ്പെട്ടു.

അതേസമയം, നമ്മുടെ മുന്നില്‍ ഒരു പുതിയ വെല്ലുവിളി ഉയര്‍ന്നുവന്നതായും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം വലിയ തോതില്‍ നടക്കുന്നു എന്നത് കരുതിയിരിക്കേണ്ടതാണ്. ലോക്സഭയിലും രാഹുല്‍ ഗാന്ധി ഇതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി പുതിയ പേരുകള്‍ ചേര്‍ക്കുന്നു. ഈ കൃത്രിമം എന്തുവിലകൊടുത്തും അവസാനിപ്പിക്കണം.അതു പോലെ തന്നെ നമ്മുടെ പിന്തുണക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഇല്ലാതാക്കുന്നുണ്ടെന്നും മനസ്സിലാകും. അല്ലെങ്കില്‍ പേര് നീക്കം ചെയ്ത് അടുത്തുള്ള ബൂത്തില്‍ ചേര്‍ക്കുന്ന രീതിയുമുണ്ട്.

ഈ കാര്യങ്ങള്‍ക്കൊപ്പം, രാജ്യം എണ്ണമറ്റ വെല്ലുവിളികള്‍ നേരിടുന്നതായും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഒരു സ്ഥിരം പ്രശ്‌നമായി തുടരുന്നു. മോദി സര്‍ക്കാര്‍ ഈ വിഷയത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആന്ധ്രയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു; ഏഴ് മാവോവാദികള്‍ കൂടി വധിച്ചു

മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

Published

on

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ പുതിയ ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡറായ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് വീണ്ടും ഏറ്റുമുട്ടലുണ്ടായി.

കൊല്ലപ്പെട്ടവരില്‍ ടെക് ശങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവുവും ഉള്‍പ്പെടുന്നു. ആയുധ നിര്‍മാണത്തിലും സാങ്കേതിക ദൗത്യങ്ങളിലും പ്രാവീണ്യമുള്ള മാവോവാദിയായിരുന്നു ശങ്കര്‍.

രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലില്‍ എന്‍.ടി.ആര്‍, കാകിനഡ, കൊനസീമ, എലൂരു ജില്ലകളില്‍ ചേര്‍ന്നാണ് 50 മാവോവാദികളെ അറസ്റ്റ് ചെയ്തതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. വന്‍തോതില്‍ ആയുധങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

Continue Reading

india

ബംഗ്ലാദേശ് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദ അറസ്റ്റില്‍; വസതിയില്‍ ആള്‍ക്കൂട്ട ആക്രമണം

മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നല്‍കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.

Published

on

ധാക്ക: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണത്തില്‍ ബംഗ്ലാദേശ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നല്‍കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.

ഹസീന ഭരണകാലത്ത് നടന്ന 2014, 2018, 2024 തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടത്തി അധികാരം നിലനിര്‍ത്താന്‍ സഹായിച്ചുവെന്നാണ് ഹുദക്കും മുന്‍ പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്കും ഉള്‍പ്പെടെയുള്ള 19 പേര്‍ക്കുമെതിരെയുള്ള കുറ്റാരോപണം. രാജ്യത്ത് ഒരു മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇത്തരമൊരു കേസില്‍ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമാണ്.

അറസ്റ്റിന് മുന്‍പ് ധാക്കയിലെ ഉത്തരയിലെ ഹുദയുടെ വസതിക്ക് പുറത്ത് ആള്‍ക്കൂട്ടം തടിച്ചുകൂടി. പിന്നീട് അവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഹുദയെ വലിച്ചിഴച്ച് പുറത്തെത്തിക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും മുട്ട എറിയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

പോലീസ് എത്തി ഹുദയെ രക്ഷപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തുവെന്ന് ഉത്തര വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി ഹാഫിസുര്‍ റഹ്‌മാന്‍ അറിയിച്ചു.

ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതിന്റെ പശ്ചാതലത്തില്‍ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍ രാത്രി പ്രസ്താവന പുറത്തിറക്കി. നിയമം കൈയിലെടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഹസീന സ്ഥാനഭ്രഷ്ടയായതും തുടര്‍ന്ന് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ തലവനായി ചുമതലയേറ്റതുമാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പശ്ചാത്തലം. സര്‍ക്കാര്‍ മാറിയതോടെ അവാമി ലീഗിലെ നിരവധി നേതാക്കളും മുന്‍ മന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തിരുന്നു. ഇവരില്‍ പലരും ആള്‍ക്കൂട്ട ആക്രമണത്തിനും ഇരയായിരുന്നു.

ഇതിനിടയില്‍, ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ശൈഖ് മുജിബുര്‍ റഹ്‌മാന്റെ ധാക്കയിലെ വസതിയും ഈ വര്‍ഷം ആദ്യം ഒരു കൂട്ടം ആളുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

Continue Reading

india

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍

രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന്‍ മുനിരാജിനെ താക്കീത് ചെയ്തിരുന്നു.

പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending