X

സുശാന്തിന്റെ മരണത്തിന് ശേഷം മുംബൈ ബി.ജെ.പി ഓഫീസിലേക്ക് വന്നത് 53 ഫോണ്‍കോള്‍; നിര്‍ണായക വെളിപ്പെടുത്തല്‍

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈ ബി.ജെ.പി ഓഫീസിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് നിര്‍മാതാവ് സന്ദീപ് സിങ് 53 തവണ വിളിച്ചു എന്നാണ് വെളിപ്പെടുത്തല്‍. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തു എന്ന് പറയപ്പെടുന്നയാളാണ് സന്ദീപ് സിങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ഇദ്ദേഹം.

മരണത്തില്‍ ബോളിവുഡ്-മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുംബൈ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

കേസില്‍ ബി.ജെ.പിക്ക് ബന്ധമുണ്ട്. നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമയുടെ നിര്‍മാതാവിനെ സി.ബി.ഐ ചോദ്യം ചെയ്യണം. നിരവധി നിര്‍മാതാക്കള്‍ ഉണ്ടായിട്ടും സിനിമയ്ക്ക് പണമിറക്കാന്‍ സന്ദീപ് സിങിനെ തെരഞ്ഞെടുത്തത് എന്തിനാണ്? മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കണം- കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആവശ്യപ്പെട്ടു.

റിയ ചക്രവര്‍ത്തി

സുശാന്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ഫ്‌ളാറ്റില്‍ ആദ്യം എത്തിയയാളാണ് സന്ദീപ് സിങ്. 2018ല്‍ മൗറീഷ്യസില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനാണ് ഇദ്ദേഹം.

ജൂണ്‍ 14നാണ് ബാന്ദ്രയിലെ അപ്പാര്‍ട്‌മെന്റില്‍ സുശാന്ത് സിങിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തി അടക്കം നിരവധി പേരെ സി.ബി.ഐ ചോദ്യം ചെയ്തു വരികയാണ്.

റിയ ചക്രവര്‍ത്തി സുശാന്തിന് ലഹരി മരുന്നുകള്‍ നല്‍കിയിരുന്നു എന്ന് ആരോപണമുണ്ട്. കന്നാബിഡിയോള്‍ ഓയില്‍ ആണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. നടി കങ്കണ റണാവട്ട് ഉള്‍പ്പെടെയുള്ളവര്‍ ഈ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Test User: