Connect with us

Sports

ഇപ്പോഴെങ്കിലും അര്‍ജന്റീന തോറ്റില്ലെങ്കില്‍ അത് അനീതിയാണ്

Published

on

ഫ്രാന്‍സ് 4 – അര്‍ജന്റീന 3

#FRAARG

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

അര്‍ജന്റീന നാലേമൂന്നിന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ എന്തുകൊണ്ടോ പതിവിന്‍പടിയുള്ള സങ്കടമൊന്നുമുണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ മടക്കി അനേകകാലം രോഗക്കിടക്കയില്‍ കഴിച്ചുകൂട്ടിയൊരു പ്രിയപ്പെട്ടയാള്‍ മരിച്ചുപോയി എന്നു കേള്‍ക്കുമ്പോഴുണ്ടായ വിഷമമേ തോന്നിയുള്ളൂ. ഞാനിതു കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു മടക്കത്തിന് സ്വയമറിയാതെ തന്നെ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഒരുപറ്റം ശരാശരിക്കാരെയും തെളിച്ച് റഷ്യയിലേക്കു വന്ന സാംപോളിയുടെ ടീമില്‍ നിന്ന് ഞാന്‍ അത്ഭുതം പ്രതീക്ഷിച്ചത് മെസ്സി എന്ന മനുഷ്യനുള്ളതുകൊണ്ടു മാത്രമായിരുന്നു. അയാളാകട്ടെ, കനത്ത മാര്‍ക്കിങ്ങിനിടയിലും ക്ഷമയോടെ ജോലി ചെയ്ത് തന്നെക്കൊണ്ടാവുന്നത് ചെയ്തു. രണ്ടു ഗോളിന് വഴിയൊരുക്കി. തലതാഴ്ത്തി ഹതാശനായി പുറത്തേക്കു നടക്കുന്ന അയാളോട് സഹതാപമില്ല, സ്നേഹമേയുള്ളൂ. ലയണല്‍ മെസ്സിയുടെ സ്ഥാനം ലോകകിരീടം നേടാത്ത ഇതിഹാസങ്ങളുടെ ഇടയില്‍ മാത്രമാവുമെന്നറിയാം; പക്ഷെ, എല്ലാ കാലത്തെയും മികച്ച കളിക്കാരന്‍ അയാളാണെന്നതില്‍ എനിക്കൊരു സംശയവുമില്ല.

4-3 എന്നൊരു സ്‌കോര്‍ലൈന്‍ ഈ മത്സരത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആദ്യമേ പറയട്ടെ. മാത്രവുമല്ല, അര്‍ജന്റീന ആദ്യം ഗോളടിക്കുകയും അവര്‍ ജയിക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ അത് 2-1 നായിരിക്കുമെന്നും ഫ്രാന്‍സ് ആദ്യം ഗോളടിച്ചാല്‍ തിരിച്ചൊന്നടിക്കാന്‍ അവസരം നല്‍കാതെ അവര്‍ മത്സരം അവസാനിപ്പിക്കുമെന്നും കളി അറുബോറനായിരിക്കുമെന്നുമൊരു പ്രവചനം ഞാന്‍ അകമേ നടത്തിയിരുന്നു. പക്ഷേ, കളി മൊത്തത്തില്‍ കരുതിയതിലും നന്നായെന്നു മാത്രമല്ല, അനിവാര്യമായ കാരണങ്ങളാല്‍ തന്നെ അര്‍ജന്റീന ഗോളുകള്‍ നേടുകയും പുറത്തേക്കുള്ള വഴി കണ്ടെത്തുകയും ചെയ്തു.

4-2-3-1 ഫോര്‍മേഷനില്‍, തന്റെ കൈവശമുള്ള എല്ലാ ആയുധങ്ങളും നിരത്തിവെച്ചാണ് ദിദിഷര്‍ ദെഷാംപ്സ് ടീമിനെ പ്രീക്വാര്‍ട്ടറിന് ഇറക്കിയത്. മത്സരം മൈതാനമധ്യത്തില്‍ തളക്കുക, അര്‍ജന്റീനയുടെ പ്രതിരോധ ദൗര്‍ബല്യം മുതലെടുത്ത് അതിവേഗ പ്രത്യാക്രമണം നടത്തി ഗോളടിക്കുക എന്ന ലളിത സമവാക്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാവശ്യമായ എല്ലാം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു താനും. 4-3-3 ശൈലിയില്‍ ഓപണ്‍ ഗെയിമിന് ടീമിനെ ഇറക്കിയ സാംപോളിയുടെ പരിമിതി, തന്റെ പദ്ധതിക്കും ‘പ്ലാന്‍ ബി’ക്കും ആവശ്യമായ മികവുള്ള കളിക്കാര്‍ കൈവശമില്ലെന്നതായിരുന്നു. ഇത്ര വലിയൊരു മത്സരത്തില്‍ ഹിഗ്വയ്നെ മാറ്റി പവോണിനെ കൊണ്ടുവന്നത് എനിക്കു (മാത്രം) ദഹിക്കുന്നതായിരുന്നില്ല. മുന്‍ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും ഹിഗ്വയ്ന്റെ ഉയരവും പവര്‍ഗെയിമുകള്‍ കളിച്ചുള്ള പരിചയസമ്പത്തും ഗുണകരമാകുമെന്നാണ് ഞാന്‍ കണക്കുകൂട്ടിയിരുന്നത്. സാംപോളി പക്ഷേ, തന്റെ പദ്ധതിയില്‍ വിശ്വാസമുള്ളയാളായിരുന്നു.

പോഗ്ബയുമായി തന്റെ സ്ഥാനം വെച്ചുമാറി എന്‍ഗോളോ കാന്റെ ഇടതുവശത്തേക്കു മാറിയപ്പോള്‍ തന്നെ ഫ്രാന്‍സിന്റെ പ്രധാന നോട്ടം മെസ്സിയാണെന്നു വ്യക്തമായി. മെസ്സിയിലേക്ക് പന്തെത്തുന്നത് തടയുക എന്ന ഫ്രഞ്ച് തന്ത്രത്തെ സാംപോളി കടന്നുചിന്തിച്ചതായി തുടക്കത്തിലെ ചില നീക്കങ്ങളില്‍ കണ്ടു. മെസ്സിയെ കളിപ്പിക്കാന്‍ തിടുക്കംകൂട്ടാതെ ഇടതുവിങില്‍ പെരസിനെയും ഡിമരിയയെയും ഉപയോഗിച്ചായിരുന്നു ആക്രമണം. മഷരാനോ, എവര്‍ ബനേഗ എന്നിവര്‍ വലതുഭാഗത്ത് ഓവര്‍ലാപ്പ് ചെയ്യുന്ന മെര്‍ക്കാഡോയ്ക്ക പന്തെത്തിച്ചു നല്‍കുന്നതും ശ്രദ്ധിച്ചു.

മൂന്നംഗ ആക്രമണനിരയില്‍ മെസ്സിയെ ഒരു ഫാള്‍സ് നയന്‍ പ്ലേയര്‍ ആയി ഉപയോഗിക്കാനും അതുവഴി മരിയക്കും പാവോണിയും സ്പേസുണ്ടാക്കാനുമാകണം സാംപോളി കണക്കുകൂട്ടിയിരുന്നത്. മുന്‍നിരയില്‍ ഡീപ്പായി കളിച്ച് മെസ്സി സെന്‍ട്രല്‍ ഡിഫന്റര്‍മാരെ തന്നിലേക്ക് വിളിച്ചുവരുത്തുമെന്നും അപ്പോള്‍ ബോക്സില്‍ രൂപപ്പെടുന്ന ഒഴിവിലൂടെ ഇരുവശത്തുനിന്നും ആക്രമിക്കുകയെന്ന തന്ത്രം. എന്നാല്‍ മിഡ്ഫീല്‍ഡില്‍ വെച്ചുതന്നെ കാന്റെ മെസ്സിയെ ഏറ്റെടുത്തതോടെ ആ പദ്ധതി തുടക്കത്തിലേ പാളി. സദാസമയവും കൂട മെസ്സിക്കൊപ്പം ഒരാളും ബോള്‍ ചാനല്‍ മുറിച്ചുകളയാന്‍ പരിസരത്ത് രണ്ടുപേരുമുണ്ടായിരുന്നു. ഫാള്‍സ് നയനു പകരം മെസ്സിയെ പ്ലേമേക്കര്‍ റോളില്‍ (ടിപ്പിക്കല്‍ നമ്പര്‍ 10 റോള്‍) കളിപ്പിച്ച് മുന്നില്‍ ഒരു സ്ട്രൈക്കറെ കൂടി നിയോഗിച്ചിരുന്നെങ്കില്‍ (421 (മെസ്സി)-3) അദ്ദേഹത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു എന്നു തോന്നുന്നു.

കുറിയതും വേഗം കുറഞ്ഞതുമായ പാസുകളിലൂടെ മൈതാനത്തിന്റെ വീതി ഉപയോഗപ്പെടുത്തി അര്‍ജന്റീന കളിക്കുമ്പോള്‍ ക്ഷമയോടെ ഫ്രാന്‍സ് കാത്തുനിന്നത് തങ്ങളുടെ പ്രായോഗിക പദ്ധതിക്കുള്ള അവസരം പാത്തായിരുന്നു. അധികം സമയം വേണ്ടിവന്നില്ല. ഗ്രീസ്മന്റെ കുറ്റമറ്റ ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ചു മടങ്ങിയതില്‍ ലാറ്റിനമേരിക്കക്കാര്‍ക്ക് ആശ്വസിക്കാനാവുന്നതിനു മുമ്പുതന്നെ അവര്‍ പദ്ധതി നടപ്പാക്കി. സ്വന്തം ഗോള്‍മുഖത്തുനിന്ന് വീണ്ടെടുത്ത പന്ത്, റിലേ ഓട്ടത്തിലെന്നവണ്ണം ഒരുങ്ങിനിന്ന എംബാപ്പെക്ക് എത്തിക്കുന്നു. സര്‍വശക്തിയുമെടുത്ത് അയാള്‍ മൈതാനം നീളെ പന്തുമായി ഓടുന്നു. തന്നേക്കാള്‍ 15 വയസ്സ് മൂപ്പുള്ള മഷരാനോയെ വേഗം കൊണ്ടും റോഹോയെ കരുത്തു കൊണ്ടും തോല്‍പ്പിച്ചാണ് അയാള്‍ ബോക്സില്‍ കയറുന്നത്. മികച്ച ഫുള്‍ബാക്കുകള്‍ വരുത്താറില്ലാത്തൊരു ഭീമന്‍ അബദ്ധം റോഹോ വരുത്തിയത് അയാള്‍ക്കും ഫ്രാന്‍സിനും ഗുണകരമായി. ബോക്സിനു പുറത്തുനിന്നാണ് റോഹോ എംബാപ്പെയെ ആദ്യം ഫൗള്‍ ചെയ്യുന്നത്. അതില്‍തന്നെ അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ബോക്സിനകത്തു വെച്ചൊരു തള്ളുകൂടി കൊടുത്ത് അയാള്‍ എംബാപ്പെയുടെ വീഴ്ചയും പെനാല്‍ട്ടിയും മഞ്ഞക്കാര്‍ഡും ഉറപ്പുവരുത്തി. ഗ്രീസ്മന് സ്പോട്ടില്‍ നിന്ന് പിഴക്കാനുള്ള സാധ്യത വിരളമാണല്ലോ.

ഡിഫന്‍സിലെ അര്‍ജന്റീനയുടെ ഗതികേടിനാണ് ഞാനീ ഗോള്‍ സമര്‍പ്പിക്കുക. സ്വന്തം ഹാഫില്‍ നിന്നൊരു മനുഷ്യന്‍ ഓടിക്കയറുമ്പോള്‍ വഴിയില്‍ വെച്ച് വീഴ്ത്താന്‍ അവരുടെ മധ്യനിരക്കാര്‍ക്കായില്ല. എംബാപ്പെ ഓട്ടം തുടരുമ്പോള്‍ രണ്ട് ഫുള്‍ബാക്കുമാരും പൊസിഷനിലുണ്ടായിരുന്നു. അവര്‍ക്കും ഒന്നും ചെയ്യാനായില്ല. അമിത വേഗത്തില്‍ വരുന്ന പ്ലെയറെ റോഹോ ഗോള്‍മുഖത്തു നിന്ന് അകലേക്കു നയിക്കുമ്പോള്‍ ഗോള്‍കീപ്പറുടെ പൊസിഷനിങും പ്രധാനമായിരുന്നു. ധൈര്യം പ്രയോഗിച്ച് പന്ത് കളക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം അയാള്‍ കുറ്റിയടിച്ച പോലെ പോസ്റ്റിനടിയില്‍ നിന്നു. വലിയ മത്സരങ്ങളിലെ അര്‍മാനിയുടെ പരിചയക്കുറവിനൊപ്പം ഡിഫന്‍സിലെ ആശയവിനിമയമില്ലായ്മയുമാണ് തിരിച്ചടിച്ചത്. തൊട്ടുമുന്നത്തെ മത്സരത്തില്‍ മാത്രം അരങ്ങേറ്റം നടത്തിയ 31 വയസ്സുള്ള ഗോള്‍കീപ്പറെ വല്ലാതെ കുറ്റപ്പെടുത്തുന്നതിലര്‍ത്ഥമില്ല. നല്ല കീപ്പര്‍മാരെ ഉല്‍പ്പാദിപ്പിക്കാത്ത അര്‍ജന്റീനയുടെ സംവിധാനങ്ങളെ തന്നെ പറയണം.

ഗോളടിച്ചപ്പോള്‍ തന്നെ ഫ്രാന്‍സ് പകുതിയോളം വിജയിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും ക്ഷമയോടെയുള്ള ആക്രമണങ്ങളിലൂടെ അര്‍ജന്റീന പഴുതുകള്‍ തേടിക്കൊണ്ടിരുന്നു. ബോക്സിലേക്ക് അടുപ്പിക്കാതിരിക്കുക എന്ന പ്രതിലോമപരതയില്‍ ഫ്രാന്‍സ് അതീവമായി ആഴ്ന്നുപോയതാണ് അര്‍ജന്റീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയത്. എവര്‍ ബനേഗയുടെ പരിചയ സമ്പത്തിനും അതില്‍ വലിയൊരു പങ്കുണ്ട്. ഇടതുഭാഗത്തു വെച്ച് ബനേഗക്ക് പന്ത് നല്‍കിയ പാവോണ്‍ ഒരു ത്രൂപാസ് പ്രതീക്ഷിച്ച് ബോക്സിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. എന്നാല്‍, ബോക്സിനു പുറത്ത് ഏക്കര്‍കണക്കിന് സ്ഥലവുമായി ഷോട്ടെടുക്കാന്‍ പാകത്തില്‍ ഡിമരിയ നില്‍ക്കുന്നത് ബനേഗ കണ്ടെത്തി. ആ സമയം ബോക്സിലും തൊട്ടുപുറത്തുമായി എട്ട് ഫ്രഞ്ച് കളിക്കാരുണ്ടായിരുന്നു. സ്വസ്ഥമായ ഫസ്റ്റ് ടച്ചിനും കാലില്‍ കരുത്ത് ആവാഹിക്കാനുമുള്ള അവസരങ്ങള്‍ വലിയ കളിക്കാര്‍ പാഴാക്കാറില്ല. മനോഹരമായ ലോങ് റേഞ്ചറിലൂടെ മരിയ ലക്ഷ്യം കണ്ടു.

ഇടവേളക്കു ശേഷമെത്തിയ ഗോളില്‍ ഭാഗ്യത്തിന്റെ തലോടലുണ്ടായിരുന്നെങ്കിലും അര്‍ജന്റീന അത് അര്‍ഹിച്ചതു തന്നെയായിരുന്നു. ബോക്സില്‍ പ്രവേശിക്കേണ്ട ഡിമരിയയെ കുപ്പായത്തില്‍ പിടിച്ചുവലിച്ചാണ് ഡിഫന്റര്‍ വീഴ്ത്തിയത്. ഫ്രീകിക്കില്‍ പന്ത് കിട്ടിയ മെസ്സി വെട്ടിത്തിരിഞ്ഞു തൊടുത്ത ഷോട്ടിന് വേണ്ടത്ര വേഗതയുണ്ടായിരുന്നില്ലെങ്കിലും മെര്‍ക്കാഡോയുടെ കാല്‍ നിര്‍ണായകമായി. യഥാര്‍ത്ഥത്തില്‍ മെസ്സിയുടെ ഷോട്ടിന്റെ ഗതിയില്‍ നിന്ന് കാല്‍വലിച്ചതായിരുന്നു മെര്‍ക്കാഡോ; അതില്‍ത്തട്ടി വഴിമാറിയ പന്ത് ഗോളിയെ നിരാശനാക്കി വലകുലുക്കി.

ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഫ്രാന്‍സ് ശരിക്കും നന്നായി കളിച്ചത്. മധ്യനിരയുടെ ശക്തി അവര്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി. ഈ സമയത്താണ് മെസ്സിക്ക് ബ്രെത്തിങ് സ്പേസ് ലഭിച്ചതും. എന്നാല്‍, അര്‍ജന്റീനക്ക് ആക്രമിക്കണോ പ്രതിരോധിക്കണോ എന്നു തീരുമാനമില്ലാത്തതു പോലെയാണ് അനുഭവപ്പെട്ടത്. ലീഡ് വര്‍ധിപ്പിക്കാന്‍ ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കളിയുടെ വിധിതന്നെ മറ്റൊന്നായേനെ. പക്ഷേ, തങ്ങളുടെ ദുര്‍ബലനായ സന്തതിയെ വിശ്വസിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. നാല് അര്‍ജന്റീനാ ഡിഫന്റര്‍മാര്‍ ബോക്സിലുണ്ടായിരിക്കെയാണ് പവാര്‍ഡ് ബോക്സിന്റെ പുറത്തുനിന്ന് ഫസ്റ്റ്ടൈം വോളി തൊടുക്കുന്നത്. പന്ത് അയാളുടെ വഴിയിലേക്ക് എത്തിച്ചതാകട്ടെ അര്‍ജന്റീനയുടെ ഫുള്‍ബാക്കും.

മൂന്നാമതൊരു ഗോള്‍ കൂടി നേടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് ആ ഗോള്‍ വീണപ്പോഴുള്ള മെസ്സിയുടെ ശരീരഭാഷയില്‍ നിന്നു വ്യക്തമായിരുന്നു. പതിവുപോലെ, പാസുകള്‍ ചെയ്ത് കയറുക എന്ന രീതിയാണ് അവര്‍ അവലംബിച്ചത്; അതാകട്ടെ അര്‍ധമനസ്സോടെ മാത്രവുമായിരുന്നു. ഫ്രാന്‍സിനാകട്ടെ, സമനില ഗോള്‍ ഊര്‍ജം നല്‍കി. ഒരിക്കല്‍ക്കൂടി, ബോക്സില്‍ പ്ലെയറെ എങ്ങനെ മാര്‍ക്ക് ചെയ്യണമെന്നു തിട്ടമില്ലാത്ത അര്‍ജന്റീനാ ഡിഫന്‍സിന്റെ അജ്ഞതയ്ക്കു മേല്‍ എംബാപ്പെ ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ അടച്ചുകയറ്റി. റീബൗണ്ടില്‍ നിന്ന് പന്ത് സ്വന്തമാക്കിയ പന്തുമായി എംബാപ്പെ വലതുബോക്സില്‍ സ്പേസുണ്ടാക്കുമ്പോള്‍ മെര്‍ക്കാഡോ അയാള്‍ക്കു പിന്നില്‍ കാഴ്ചക്കാരനായി നില്‍ക്കുന്നുണ്ടായിരുന്നു. മര്യാദക്കൊരു ടാക്ലിങ് പോലും നടത്താന്‍ മുതിരാതെ. സ്വന്തം ഹാഫില്‍ ഇഷ്ടം പോലെ കളിക്കാന്‍ അനുവദിച്ച് നാലാം ഗോളും നേടാന്‍ അര്‍ജന്റീന തന്നെ ഫ്രാന്‍സിന് അനുവാദം കൊടുത്തു. ഗോള്‍കീപ്പറില്‍ നിന്നു സ്വീകരിച്ച് മൈതാനംവഴി കളിച്ചാണ് ഒരു വെല്ലുവിളിയുമില്ലാതെ ഫ്രാന്‍സ് ഈ ഗോള്‍ നേടിയതെന്നോര്‍ക്കണം. അര്‍ജന്റീനയുടെ മധ്യനിരയും മുറിച്ചുകടന്ന് ആവശ്യത്തിന് സമയമെടുത്ത് ഫ്രാന്‍സ് നേടിയ ഗോള്‍. അതോടെ കളി കഴിഞ്ഞു. മെസ്സിയുടെ ക്രോസില്‍ നിന്നുള്ള അഗ്വേറോയുടെ ഗോള്‍ വളരെ വൈകിപ്പോയി.

എന്റെ നോട്ടത്തില്‍ രണ്ടാം പകുതിയിലെ അര്‍ജന്റീനയുടെ വീഴ്ചക്കു കാരണം കോച്ച് സാംപോളിയുടെ ഒരു സാഹസ തീരുമാനമായിരുന്നു. ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട റോഹോയെ പിന്‍വലിച്ച് അയാള്‍ ഇടവേള കഴിഞ്ഞിറങ്ങുമ്പോള്‍ ഫാസിയോയെ ഇറക്കി. അവസാന രണ്ടു ഗോളുകള്‍ വഴങ്ങുമ്പോഴും ഫാസിയോ എന്തെടുക്കുകയായിരുന്നുവെന്ന്, അയാള്‍ എത്ര അണ്‍പ്രൊഫഷണലായാണ് ഇടപെട്ടിരുന്നതെന്ന് റീപ്ലേ കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാകും. 2006-ല്‍ പരിക്കു ഭയന്ന് റിക്വല്‍മിയെ പെക്കര്‍മാന്‍ പിന്‍വലിച്ചതു പോലൊരു ചരിത്രപരമായ അബദ്ധമായിരുന്നു ഇതും. ഒരുപക്ഷേ, ഒരു മഞ്ഞക്കാര്‍ഡിന്റെ പുറത്തു നില്‍ക്കുകയായിരുന്നെങ്കില്‍ പോലും റോഹോ ആ പരിസരത്തുണ്ടായിരുന്നെങ്കില്‍ ആ രണ്ടു ഗോളും, ഒരുപക്ഷേ മൂന്നും വഴങ്ങുമായിരുന്നു.

ഈ ലോകകപ്പിനു വരുമ്പോള്‍ അര്‍ജന്റീനയുടെ ദുര്‍ബലമേഖല പ്രതിരോധമായിരുന്നു. കരുത്ത് മുന്‍നിരയും. മുന്‍നിരക്കാര്‍ ഇന്ന് മൂന്നു ഗോള്‍ കണ്ടെത്തി. എന്നാല്‍, വീണുകിട്ടിയ ലീഡ് സംരക്ഷിക്കാന്‍ ഡിഫന്റര്‍മാര്‍ക്കും മിഡ്ഫീല്‍ഡര്‍മാര്‍ക്കും കഴിഞ്ഞില്ല. ഇന്നത്തെ മത്സരം അര്‍ജന്റീന ജയിച്ചിരുന്നെങ്കില്‍ അതൊരു അനീതിയാകുമായിരുന്നു. ഈ സംഘം – അതില്‍ ലയണല്‍ മെസ്സി ഉണ്ടെങ്കില്‍ പോലും – പ്രീക്വാര്‍ട്ടറിനപ്പുറം അര്‍ഹിക്കുന്നില്ല.

സാംപോളിയെയും മെസ്സിയെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത തന്നെ തുലാസിലായ ഘട്ടത്തിലാണ് സാംപോളി ചുമതലയേല്‍ക്കുന്നത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായി അര്‍ജന്റീന റഷ്യയിലെത്തിയെങ്കില്‍ അതിലൊരു പങ്ക് കോച്ചിന് നല്‍കുക തന്നെ വേണം. അയാള്‍ക്ക് പിഴച്ചത് ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെ ശരിയായി വിലയിരുത്തുന്നതിലാണെന്ന് തോന്നുന്നു. ടീമിലെ മിക്കതാരങ്ങളും മുപ്പതു കഴിഞ്ഞവരാണെന്ന കാര്യം സാംപോളി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഡിബാല എന്നൊരു ലോകോത്തര കളിക്കാരനെ ഉള്‍പ്പെടുത്തിക്കൊണ്ടൊരു പ്ലാന്‍ ബി പോലും ഉണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ബാര്‍സലോണ മെസ്സിയെ കേന്ദ്രബിന്ദുവാക്കി ടീമിനെ കെട്ടിപ്പടുത്തത് മികച്ച ലോകോത്തര താരങ്ങളുമായാണ്. ചിലിയില്‍ സാംപോളിക്കും മികച്ച ടീമിന്റെ പിന്തുണയുണ്ടായിരുന്നു. അര്‍ജന്റീനക്ക് അങ്ങനെ ഒരു ഗണമുള്ളത് ആക്രമണനിരയില്‍ മാത്രവും. അവരാകട്ടെ, ഡിബാലയൊഴിച്ചാല്‍ വയസ്സന്‍പട ആയിക്കഴിഞ്ഞിട്ടുണ്ടു താനും.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending