Connect with us

kerala

പഠിക്കാനും തൊഴിലിനും ഇനിയും പോകും- article

മാനവസംസ്‌കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.

Published

on

കാലം,കാലികം-

\കെ.എന്‍.എ ഖാദര്‍

 

വിദ്യാര്‍ത്ഥികള്‍ പഠിക്കാനും യുവതീ യുവാക്കള്‍ തൊഴിലിനു വേണ്ടിയും ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. അതില്‍ ഒരു ഭാഗം തിരിച്ചു നാട്ടില്‍ വന്നു താമസിച്ചേക്കാം. മറ്റു ചിലര്‍ അവിടങ്ങളില്‍തന്നെ ജീവിക്കും. വേറെ ചിലര്‍ നാട്ടില്‍ ബാക്കിയുള്ള ഉറ്റ ബന്ധുക്കളെയും പിന്നീട് അവിടങ്ങളിലേക്ക് കൊണ്ടുപോവും. ഇക്കൂട്ടത്തില്‍ ചിലര്‍ പൗരത്വം ഉപേക്ഷിച്ച് അന്യനാടുകളിലെ പൗരത്വവും സ്വീകരിക്കാറുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങിനെ വിദേശത്തു പോകുന്നവര്‍ ധാരാളമുണ്ട്. കേരളത്തില്‍നിന്ന് പോവുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. ഇതിനെ തടയാമെന്ന് കേരള സര്‍ക്കാര്‍ വ്യാമോഹിക്കുന്നു. എന്തുകൊണ്ട് ഈ പ്രവാസമെന്ന് അറിയാവുന്ന ആരും നമ്മുടെ മന്ത്രിസഭയില്‍ ഇല്ലെ? ഈ പ്രശ്‌നം മറ്റു രാജ്യങ്ങളിലും ഏറെക്കുറെ കാണപ്പെടുന്നു. എല്ലാ രാജ്യക്കാരും എന്നും അവര്‍ ജനിച്ചിടത്തുതന്നെ താമസിച്ചതായി മനുഷ്യചരിത്രത്തില്‍ കാണുകയില്ല. ഇതുതടയാനും സാധ്യമല്ല. പോകുന്നതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്. പോവേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതും യുക്തമായ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. മനുഷ്യ വംശം തന്നെ ഇപ്രകാരം ലോകത്ത് പരന്നത് ഈ ജീവിതയാത്രയിലൂടെയാണ്. അറിയപ്പെടുന്ന പലരും ജനിച്ചനാട്ടിലല്ല ജീവിച്ചതും മരിച്ചതും.
ഇന്ത്യയില്‍നിന്ന് പഠിക്കാന്‍ ഗാന്ധിജി പോയി. മാര്‍ക്‌സും ലെനിനും അനവധി കമ്യൂണിസ്റ്റ് നേതാക്കളും പ്രവാസികളായിരുന്നു. വിദേശത്തു പഠിച്ചവര്‍ പലരും രാഷ്ട്രീയത്തിലും ഭരണത്തിലും ഉന്നതപദവികളില്‍ ഇരുന്നിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. ഋഷി സുനകിനു ഒരു ചെറിയ ഇന്ത്യന്‍ ബന്ധം ഉണ്ടെന്നറിഞ്ഞ് ഇവിടെ ആരെല്ലാം തുള്ളിച്ചാടിയിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സാഹിത്യ സംസ്‌കാരിക നായകന്മാരും ശാസ്ത്രജ്ഞന്മാരും പ്രവാചകന്മാരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും അടിമകളും തൊഴിലാളികളും എന്നു വേണ്ട മനുഷ്യ വംശത്തിലും ജീവിവംശത്തിലും വൃക്ഷലതാദികളിലുംപെട്ട സകല ഇനങ്ങളും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചരിക്കുന്നുണ്ട്. ഇനിയും സഞ്ചരിക്കുകയും ചെയ്യും. ആ യാത്രകളാണ് ശരിയായ വിദ്യാഭ്യാസം, അത് പുസ്തക താളുകള്‍ക്കകത്തല്ല പുറത്താണ്. മാനവസംസ്‌കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.
കേരളത്തില്‍നിന്നും ഇനിയും മലയാളികള്‍ പഠനത്തിനും തൊഴിലിനും ബിസ്സിനസ്സു നടത്താനും കച്ചവടത്തിനുമായി കേരളം വിടാന്‍ കാത്തുനില്‍ക്കുകയാണ്. സാധ്യമായ എല്ലാ രാഷ്ട്രങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പൊയ്‌കൊണ്ടിരിക്കും. ഈ നാട് എല്ലാ അര്‍ത്ഥത്തിലും പഠിക്കാനും കച്ചവടം ചെയ്യാനും വ്യവസായത്തിനും ജോലിക്കും ഒക്കെ അത്ര അനുയോജ്യമല്ലെന്ന് വിവരമുള്ള കേരളീയര്‍ മനസ്സിലാക്കികഴിഞ്ഞു. ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്‍ അവരുടെ കവാടങ്ങള്‍ പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകാത്തിരിക്കുകയാണ്. അത്‌കൊണ്ട് ജനം ഇനിയും പോകും. അതുതടയാന്‍ ശിവന്‍കുട്ടിക്കും ബിന്ദുവിനും മന്ത്രിമാര്‍ക്കും കഴിയില്ല. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ തഞ്ചംകിട്ടിയാല്‍ കേരളം വിടാന്‍ കാത്തുനില്‍ക്കുന്നവരാണ്. ചികിത്സക്കും പഠിക്കാനുമൊക്കെ അവര്‍ പോകാറുണ്ട്. ശിവന്‍കുട്ടിയെ ആദ്യം ഫിന്‍ലാന്‍ഡിലയച്ച് അദ്ദേഹം തിരിച്ചു വന്നശേഷം അതില്‍നിന്നു പഠിക്കാന്‍ മിടുക്കുള്ളവരും മിടുക്കികളുമായ കേരളത്തിലെ കുട്ടികള്‍ക്കു മനസ്സില്ല എന്നറിഞ്ഞാല്‍ മതി. കാത്തിരിക്കാന്‍ സമയവും ഇല്ല. ഇത്രയേറെ അഴിമതിയും മെല്ലെപ്പോക്കും ഉത്തരവാദിത്തരാഹിത്വവും കാണപ്പെടുന്ന ഒരു സംസ്ഥാനത്ത്‌നിന്ന് ആളുകള്‍ പോകാന്‍ വൈകുന്നതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അനാവശ്യ സമരങ്ങളും പഠനവും ഗവേഷണവുമല്ലാത്ത സകലതും കാട്ടികൂട്ടുന്ന സര്‍വകലാശാലകളും നാട്ടുകാര്‍ക്കു മടുത്തു കാണണം.

ഇവിടെ നിഷേധത്തിന്റെ നാടാണ്. മര്യാദക്കൊരു കച്ചവടമോ വ്യവസായമോ തൊഴിലോ പഠനമോ സാധ്യമല്ല. വാചകമടികളും അധരസേവയും കൊണ്ട് കാര്യമില്ല. സത്യം എല്ലാവര്‍ക്കും അറിയാം. തമ്മില്‍ തമ്മില്‍ പറഞ്ഞു തലകുലുക്കാറുണ്ട്. പിന്നെ കൊടിയും പാര്‍ട്ടിയും തലയില്‍ കേറിയ സാധുക്കള്‍ ഇവിടെ നിന്നു പിഴക്കുകയാണ്. അവരവരുടെ മക്കളാരും കേരളത്തില്‍ പഠിക്കരുതെന്നും ജോലിയെടുക്കരുതെന്നും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും കൊതിയാണ്. അതാണിവടെ നടന്നുവരുന്നത്. അതു നിര്‍ത്താന്‍ മെനക്കെട്ട് ഇളിഭ്യരാവരുത്. ഇന്ന് മനുഷ്യര്‍ക്കു വിവരമുണ്ട്. മലയാളികള്‍ നിസ്സാരകാരല്ല. സ്വന്തം വഴിതേടാന്‍ അവര്‍ക്കറിയാം. സര്‍ക്കാര്‍ വഴിമുടക്കരുത് എന്നവര്‍ കരുതുന്നു. പഠനത്തിനും ജോലിക്കും ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് മുഴുവന്‍ കേരളീയ കുടുംബങ്ങളെയും ഈ സര്‍ക്കാര്‍ അറിയിക്കണം. താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ വേണ്ട പിന്തുണയും സഹായവും തക്കസമയത്ത് നല്‍കണം. കേരളക്കാര്‍ ലോകത്താകെ പറന്നു പഠിക്കട്ടെ. തൊഴില്‍ ചെയ്തു വളരട്ടെ. കൂടുതല്‍ സംസ്‌കാര സമ്പന്നരാവട്ടെ നമ്മുടെ കുട്ടികളെല്ലാം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും കാണട്ടെ. അങ്ങിനെ അവരില്‍നിന്ന് ഒരു പുതിയ ജനത ഉയര്‍ന്നു വരട്ടെ. ഈ സര്‍ക്കാരും മന്ത്രിമാരുമൊക്കെ ഒന്നു മിണ്ടാതിരുന്നാല്‍ മതി. നിങ്ങളുടെ യാതൊരു വിധ സുഖസൗകര്യങ്ങള്‍ക്കും നേര്‍വഴിക്ക് ചിന്തിക്കുന്ന ഒരു മലയാളിയും എതിരല്ലല്ലോ. അവര്‍ക്കു നിങ്ങളെ എതിര്‍ക്കാന്‍ സമയമില്ല. അവര്‍ക്കവരുടെ ജീവിതം അതിനേക്കാള്‍ പ്രാധാനമാണല്ലോ. നിങ്ങളാരും നിലപാടുകളില്‍നിന്ന് മാറില്ലായെന്നും പഠിച്ചതൊന്നും മറക്കില്ലായെന്നും പുതുതായൊന്നും പഠിക്കില്ലാ എന്നും പൊതുജനം മനസ്സിലാക്കികഴിഞ്ഞു. പ്ലീസ് ദയവായി ബുദ്ധിമുട്ടിക്കരുത്.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

kerala

‘കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനില്‍’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ?: വി.ടി ബല്‍റാം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ ഇങ്ങനെ മനപൂര്‍വ്വം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

 

Continue Reading

Trending