Connect with us

Video Stories

വക്കം മൗലവി: പ്രബുദ്ധതയുടെ വെളിച്ചം നിറച്ച തൂലിക

Published

on

മുസ്തഫാ തന്‍വീര്‍

കൊളോണിയല്‍ ആധുനികതയുടെ ജ്ഞാന, രാഷ്ട്രീയ പ്രബുദ്ധതകളുടെ പ്രഭാവം കേരളം അനുഭവിച്ചുതുടങ്ങിയ ചരിത്രസന്ധിയില്‍ അവയോടുള്ള സംവാദങ്ങള്‍ വഴി മലയാളിയുടെ മുന്നോട്ടുള്ള ഗമനത്തെ സമൃദ്ധവും സമ്പന്നവുമാക്കിത്തീര്‍ത്ത പ്രതിഭാശാലികളാണ് കേരളീയ നവോത്ഥാനത്തിന്റെ യുഗശില്‍പികള്‍. അവരില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932)ക്കുള്ള സ്ഥാനം അദ്വിതീയമാണ്. കേരളത്തില്‍ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ സൂതികര്‍മിണികളിലൊരാളായിരുന്നു മൗലവിയെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ ആ സമുദായനിഷ്ഠതക്കപ്പുറത്ത് കേരളം എന്ന ആശയത്തെ ഇവ്വിധം സാര്‍ത്ഥകമാക്കിയ പൊതുമണ്ഡലപ്രസക്തരിലൊരാളാണ് അദ്ദേഹമെന്ന കാര്യം പലരും മറച്ചുവെക്കുകയാണ് പതിവ്. മാനക മലയാളത്തിലുണ്ടായ അച്ചടി വിപ്ലവമായിരുന്നുവല്ലോ, കേരളം ‘ആധുനിക’മായിത്തുടങ്ങിയതിന്റെ വിളംബരം. അച്ചടിവിപ്ലവം പ്രസവിച്ച വൃത്താന്ത പത്രപ്രവര്‍ത്തനത്തിന് കേരളത്തില്‍ ചടുല മാതൃക തീര്‍ത്തത് വക്കം മൗലവിയുടെ സ്വദേശാഭിമാനിയായിരുന്നുവെന്ന വസ്തുതയെ ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരു മതപണ്ഡിതന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കിടയറ്റ ഒരു വാര്‍ത്താമാധ്യമത്തെക്കുറിച്ച് തലപുകഞ്ഞാലോചിക്കുകയും അന്ന് കേരളത്തില്‍ തത്‌സംബന്ധമായി എന്തെങ്കിലും വിവരമുണ്ടായിരുന്ന ബുദ്ധിജീവികളെ മുഴുവന്‍ ചെന്നുകണ്ട് ആശയങ്ങള്‍ സമാഹരിക്കുകയും കേരളത്തിലുടനീളം സഞ്ചരിച്ച് വരിക്കാരെ കണ്ടെത്തുകയും ചെയ്തശേഷം ലണ്ടനില്‍നിന്നും പ്രസ്സ് ഇറക്കുമതി ചെയ്ത് റോയിറ്റേഴ്‌സുമായി നേരിട്ട് ബന്ധം സ്ഥാപിച്ച് 1905ല്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചുവെന്നത് യഥാര്‍ത്ഥത്തില്‍ അത്ഭുതകരമാണ്. ആദ്യം സി.പി ഗോവിന്ദപിള്ളയും പിന്നീട് കെ.രാമകൃഷ്ണപിള്ളയും പത്രാധിപരായി മൗലവിയുടെ ഉടമസ്ഥതയില്‍ 1910ല്‍ തിരുവിതാംകൂര്‍ കൊട്ടാരം നിരോധിക്കുന്നതുവരെ അഞ്ചുതെങ്ങില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമായി സ്വദേശാഭിമാനി വാര്‍ത്താ പത്രിക മലയാളിയെ തേടിയെത്തിയത് -പലപ്പോഴും ദിനപത്രമായിത്തന്നെ സ്വദേശാഭിമാനി പുറത്തിറങ്ങി- നമ്മളിന്നഭിമാനിക്കുന്ന ‘കേരളീയ പത്രസംസ്‌കാര’ത്തിന്റെ അടിപ്പടവുകള്‍ കെട്ടിക്കൊണ്ടാണ്. കേരളത്തിനുള്ള മുസ്‌ലിം സംഭാവനകളെ അറബിമലയാള സാഹിത്യത്തിന്റെ കോളത്തിലേക്ക് ചുരുക്കിയെഴുതാന്‍ കഴിയില്ലെന്നും നമ്മുടെ ശുദ്ധമലയാള മാധ്യമ വ്യവസായത്തിന്റെ വികാസം സ്വദേശാഭിമാനി വഴി മുസ്‌ലിം മൂലധനത്തിന്റെ കൂടി ബലത്തിലാണ് സംഭവിച്ചതെന്നും ‘മുഖ്യധാരാ’ ചരിത്രകാരന്‍മാര്‍ എന്നാണ് തിരിച്ചറിയുക? മുസ്‌ലിം പത്രമുടമയും അമുസ്‌ലിം പത്രാധിപന്‍മാരും ചേര്‍ന്നുള്ള സ്വദേശാഭിമാനിയുടെ മുന്നേറ്റം, കേരളത്തില്‍ ഒരു ‘പൊതു’മണ്ഡലം വികസിച്ചുവരുന്നതിന്റെ പ്രത്യക്ഷം കൂടിയായിരുന്നു. മുസ്‌ലിം നവോത്ഥാനത്തിന്റെയല്ല, കേരളീയ നവോത്ഥാനത്തിന്റെ തന്നെ അഗ്രിമസ്ഥാനത്താണ് വക്കം മൗലവിയെപ്പോലുള്ളവരെ പ്രതിഷ്ഠിക്കേണ്ടതെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്.
സ്വദേശാഭിമാനിയുടെ ഉള്ളടക്കവും ഇതുപോലെത്തന്നെ മാധ്യമചരിത്രകാരന്‍മാരുടെ വിശദമായ അപഗ്രഥനം അര്‍ഹിക്കുന്നതാണ്. ജനാധിപത്യക്രമത്തിന്റെ വിശദാംശങ്ങള്‍ ഇന്‍ഡ്യക്കാര്‍ മനസ്സിലാക്കിത്തുടങ്ങുന്ന സമയമാണ്. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘാടനങ്ങള്‍ കാരണം ഈ നവീനാവബോധം ത്വരിതഗതിയില്‍ വികസിച്ചു. എന്നാല്‍ നാട്ടുരാജ്യങ്ങള്‍ ഫ്യൂഡല്‍ ഏകാധിപത്യ ഘടനകളിലുള്ള ആത്മരതിയില്‍ നിന്ന് വേര്‍പെടുക കുറേക്കൂടി ദുഷ്‌ക്കരമായിരുന്നു. ബ്രിട്ടീഷ് മലബാറിലെ ജനങ്ങള്‍ക്കുണ്ടായ ജനാധിപത്യ പ്രതിബദ്ധത തിരുവിതാംകൂറിലേക്കുവരാന്‍ അല്‍പംകൂടി അധ്വാനമാവശ്യമുണ്ടായിരുന്നു. പ്രസ്തുത അധ്വാനത്തിന്റെ മുന്‍നിരയില്‍ നിന്ന ഒരു സ്ഥാപനം വക്കം മൗലവിയുടെ ‘സ്വദേശാഭിമാനി’യായിരുന്നുവെന്ന് നിസ്സംശയം പറയാം. രാജകൊട്ടാരത്തിന്റെയും ദിവാന്‍ പി.രാജഗോപാലാചാരിയുടെയും നിലപാടുകളെയും ഇടപാടുകളെയും നിശിത വിചാരണക്കെടുക്കുന്ന മറയില്ലാത്ത ഭരണകൂടവിമര്‍ശനങ്ങള്‍, ശൈശവത്തിലായിരുന്ന ശ്രീമൂലം പ്രജാസഭയില്‍ നടക്കുന്ന ചര്‍ച്ചകളെ പുരസ്‌കരിച്ചുകൊണ്ടുള്ള നാട്ടുപുരോഗതിയെ വിഷയമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങള്‍, ഒരു വ്യവസ്ഥിതി എന്ന നിലയില്‍ ജനാധിപത്യത്തിന്റെ ഗുണങ്ങള്‍ വര്‍ണിക്കുകയും തിരുവിതാംകൂര്‍ അതിലേക്ക് വികസിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയും ചെയ്യുന്ന സൈദ്ധാന്തിക വിശകലനങ്ങള്‍ -ഇവയെക്കൊണ്ട് മുഖരിതമായിരുന്നു സ്വദേശാഭിമാനിയുടെ ഓരോ ലക്കവും. തിരുവിതാംകൂറിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വക്കം മൗലവിയുടെ പത്രം എന്തുമാത്രം നിര്‍ണായകമായിരുന്നു എന്ന് അവ നമ്മെ ബോധ്യപ്പെടുത്തും. അത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് പത്രം നിരോധിക്കുകയും പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപര്‍ കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തുകൊണ്ടുള്ള രാജകല്‍പന ദിവാന്റെ നിര്‍ദ്ദേശപ്രകാരം വന്നതും. ജനാധിപത്യ പ്രബുദ്ധതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഏകാധിപത്യത്തിന്റെ പ്രഹരമേറ്റ് രക്തസാക്ഷിയായ സ്വദേശാഭിമാനിയില്ലാതെ എങ്ങനെയാണ് നമുക്ക് കേരളത്തിന്റെ ചരിത്രമെഴുതാനാവുക? വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ ചര്യയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളാനാകുമെന്ന് വക്കം മൗലവി പ്രായോഗികമായി തെളിയിച്ചു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഗതി നിര്‍ണയിച്ചതില്‍ അദ്ദേഹത്തിന്റെ ഈ ദൂരക്കാഴ്ച സാരമായ പങ്ക് വഹിച്ചിട്ടുണ്ട്. വക്കം മൗലവിയുടെ ശിഷ്യന്‍മാരായിരുന്നു കെ.എം സീതി സാഹിബും, കെ.എം മൗലവിയും. രണ്ടുപേരുടെയും മുസ്‌ലിം ലീഗ് രാഷ്ട്രീയം സൈദ്ധാന്തികമായി വക്കം മൗലവിയുടെ ജനാധിപത്യ വാഞ്ഛയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.
ആധുനിക രാഷ്ട്രീയത്തോടെന്നപോലെ ആധുനിക വിദ്യാഭ്യാസത്തോടും സൃഷ്ടിപരമായ സമീപനമാണുണ്ടാകേണ്ടതെന്ന് വക്കം മൗലവി വിശ്വസിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് മുസ്‌ലിം സമുദായത്തിനുണ്ടായിരുന്ന വിമുഖതയെ വിമര്‍ശിക്കുകയും സ്‌ക്കൂളുകളിലും കോളജുകളിലും പോകാന്‍ മതപ്രമാണങ്ങളുദ്ധരിച്ചുകൊണ്ടുതന്നെ സമുദായത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തുകൊണ്ടാണ് വക്കം മൗലവി സമുദായപരിഷ്‌കരണത്തിന്റെ വഴിവെട്ടിയത്. സ്വദേശാഭിമാനി പ്രസ്സില്‍ നിന്ന് 1906ല്‍ മൗലവി പ്രസിദ്ധീകരണം ആരംഭിച്ച മുസ്‌ലിം മാസികയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് മുസ്‌ലിം സമുദായം ആധുനിക വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയായിരുന്നു. അദ്ദേഹം തന്നെയായിരുന്നു മാസികയിലെ പ്രധാന എഴുത്തുകാരന്‍. നീണ്ട പത്തുവര്‍ഷത്തോളം മുസ്‌ലിം മാസിക ഉല്‍പതിഷ്ണു ചിന്തകളുമായി സമുദായത്തെ അഭിമുഖീകരിച്ചു. എന്നാല്‍ മാനകമലയാളത്തിലുള്ള ഒരു ആനുകാലികത്തിന് മുസ്‌ലിം വ്യവഹാരങ്ങള്‍ പൊതുവില്‍ അറബിമലയാള ലിപിയില്‍ പരിമിതമായിരുന്ന അക്കാലഘട്ടത്തില്‍ സമുദായത്തിലെ സാധാരണക്കാരെ കാര്യമായി സ്വാധീനിക്കാനാകുമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ട് മൗലവി 1918ല്‍ അല്‍ ഇസ്‌ലാം എന്ന പേരില്‍ അറബി മലയാളത്തില്‍ മാസികയാരംഭിച്ചു. 1918 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ അഞ്ചു ലക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനായ അല്‍ ഇസ്‌ലാം അറബി മലയാളത്തിലായതിനാല്‍ സ്ത്രീകള്‍ക്കിടയില്‍ കൂടി വായിക്കപ്പെടുമെന്ന് മൗലവി പ്രതീക്ഷിച്ചിരുന്നു. പെണ്ണിന് എഴുത്തു പഠിക്കാന്‍ മതപരമായ വിലക്കൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ധാരാളം ലേഖനങ്ങള്‍ അല്‍ ഇസ്‌ലാമില്‍ കാണാം. യാഥാസ്ഥിതികത്വത്തോട് കലഹിച്ച് പുരോഗമനേഛുവാകാന്‍ വക്കം മൗലവിയുടെ പ്രധാന പ്രചോദനങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ഈജിപ്ഷ്യന്‍ ചിന്തകന്‍ സയ്യിദ് റശീദ് രിദ ആയിരുന്നു. റശീദ് രിദയുടെ അല്‍മനാര്‍ പത്രത്തില്‍ മൗലവിയുടെ അറബി ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. രിദയുമായുള്ള സമ്പര്‍ക്കം വക്കം മൗലവിയെ ഇബ്‌നു തൈമിയ, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബ് തുടങ്ങിയവരില്‍ ആകൃഷ്ടനാക്കി. ഇവര്‍ രണ്ടുപേര്‍ക്കുമെതിരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ദൗഉസ്സ്വബാഹ് എന്ന പേരില്‍ വക്കം മൗലവി പുസ്തകമെഴുതിയിട്ടുണ്ട്. തൗഹീദ്-ശിര്‍ക്ക്, സുന്നത്ത്-ബിദ്അത്ത് തുടങ്ങിയ ആശയങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി ലേഖനങ്ങള്‍ മുസ്‌ലിമിലും അല്‍ ഇസ്‌ലാമിലും മൗലവിയുടേതായി വെളിച്ചം കണ്ടിട്ടുണ്ട്. അവയാണ് അദ്ദേഹത്തെ സമുദായത്തിനുള്ളില്‍ വിവാദപുരുഷനാക്കിത്തീര്‍ത്തത്. മൗലവിയുടെ മതവീക്ഷണങ്ങളോട് യോജിക്കുന്നവരും വിയോജിക്കുന്നവരും അന്നെന്ന പോലെ ഇന്നും മുസ്‌ലിം സമുദായത്തിലുണ്ട്. എന്നാല്‍ സമുദായത്തിന്റെ ഭൗതിക പുരോഗതിയില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ വഹിച്ച പങ്ക് ചരിത്രവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അനിഷേധ്യമാണ്. കേരളത്തില്‍ പ്രസിദ്ധീകൃതമായ ആദ്യകാല ഖുര്‍ആന്‍ പരിഭാഷകളില്‍ ഒന്ന് വക്കം മൗലവിയുടേതാണ്. അല്‍ ഇസ്‌ലാമിന്റെ അഞ്ചുലക്കങ്ങളിലായി സൂറത്തുല്‍ ഫാതിഹയുടെ തര്‍ജ്ജമയും സാമാന്യം വിശദമായ ഒരു വിവരണവും മൗലവി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൗലവിയുടെ മുസ്‌ലിം മാസികയുടെ ചരിത്രപരമായ ഒരു പ്രാധാന്യം പൊതുസമൂഹത്തോട് സംവദിക്കുന്ന ഭാഷാശൈലിയും നിലവാരവും കൈവരിച്ച് അത് മുസ്‌ലിം ആനുകാലികങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കടപുഴക്കി എന്നതാണ്. മുസ്‌ലിമില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച വക്കം മൗലവിയുടെ ഇസ്‌ലാം മതസിദ്ധാന്തസംഗ്രഹം എന്ന പഠനം ഏത് അമുസ്‌ലിമിനും ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാനുള്ള റഫറന്‍സ് ആയി ഉപയോഗിക്കാവുന്ന തരം ‘മലയാളിത്തം’ ഭാഷയില്‍ പുലര്‍ത്തുന്നുണ്ട്. അമുസ്‌ലിം സഹോദരങ്ങള്‍ക്കുമുന്നില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കലും ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയലും വക്കം മൗലവിയുടെ പ്രധാനപ്പെട്ട രചനാലക്ഷ്യങ്ങള്‍ ആയിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ഉന്നയിച്ച ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേരള മുസ്‌ലിം ഐക്യസംഘം കെ.എം സീതിസാഹിബിന്റെ പത്രാധിപത്യത്തില്‍ പുറത്തിറക്കിയിരുന്ന ഐക്യം വാരികയില്‍ 1929 നവംബര്‍ 14ന് വക്കം മൗലവി എഴുതിയ ലേഖനം പ്രസിദ്ധമാണ്. 1931ല്‍ മൗലവി പ്രസിദ്ധീകരണമാരംഭിച്ച ദീപികയുടെ പ്രധാനലക്ഷ്യങ്ങള്‍ തന്നെ അമുസ്‌ലിം പൊതുസമൂഹത്തിനുമുന്നില്‍ ഇസ്‌ലാമിനെ യുക്തിഭദ്രമായി അവതരിപ്പിക്കലും ഇസ്‌ലാമിനെക്കുറിച്ച് കേരളീയ പൊതുമണ്ഡലത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കലും യുക്തിവാദ പ്രസ്ഥാനങ്ങള്‍ നടത്തുന്ന നിരീശ്വരവാദ പ്രചരണങ്ങളെ ധൈഷണികമായി ചെറുത്തുതോല്‍പിക്കലും ആയിരുന്നു. പന്ത്രണ്ട് ലക്കങ്ങള്‍ ആണ് ദീപിക പുറത്തിറക്കിയത്. ഉര്‍ദു, ഇംഗ്ലീഷ് ലേഖനങ്ങളുടെ വിവര്‍ത്തനങ്ങളും പുസ്തക നിരൂപണങ്ങളും ദീപികയുടെ സവിശേഷതയായിരുന്നു. നല്ലൊരു വിവര്‍ത്തകന്‍ കൂടിയായിരുന്നു വക്കം മൗലവി. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃ ആണ് മൗലവിയുടെ ഏറ്റവും പ്രസിദ്ധമായ വിവര്‍ത്തനകൃതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending