Connect with us

Video Stories

ഖത്തറും റഷ്യയും സൈനിക, ഊര്‍ജ, നിക്ഷേപ സഹകരണം ശക്തമാക്കും

Published

on

 

ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റഷ്യന്‍ പ്രസിഡണ്ട് വഌദിമീര്‍ പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്‍ തീരുമാനം കൈക്കൊണ്ടത്്. നിരവധി കരാറുകളില്‍ ഇരുവരും ഒപ്പുവെച്ചു.
പ്രതിരോധം, ഊര്‍ജം, സാമ്പത്തികം, നിക്ഷേപം, വ്യാപാര കൈമാറ്റം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഫുട്‌ബോള്‍ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വൈദഗ്ധ്യം കൈമാറുന്നതിനും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഈ വര്‍ഷം റഷ്യയാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്. 2022ല്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് റഷ്യയില്‍ നിന്ന് സംഘാടന വിദഗ്‌ധോപദേശം ലഭിക്കുന്നത് വലിയ സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് അമീര്‍ മോസ്‌കോയിലെത്തിയത്. റഷ്യന്‍ ഉപപ്രധാനമന്ത്രിയുമായും മറ്റു പ്രമുഖരുമായും അമീര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
പുടിനുമായുള്ള അമീറിന്റെ കൂടിക്കാഴ്ച വലിയ പ്രധാന്യത്തോടെയാണ് ലോകവും മേഖലയും ഉറ്റുനോക്കുന്നത്. ആഗോള തലത്തിലും മേഖലാതലത്തിലുമുള്ള പുതിയ സംഭവ വികാസങ്ങളും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിവിധ വിഷയങ്ങളും അമീറും പുടിനും ചര്‍ച്ച ചെയ്തു. മോസ്‌കോയിലെ പ്രസിഡണ്ടിന്റെ കൊട്ടാരമായ ക്രെംലിന്‍ പാലസിലാണ് അമീറും പുടിനും ചര്‍ച്ച നടത്തിയത്. ഇതിനു മുമ്പ് 2016ലാണ് അമീര്‍ മോസ്‌കോ സന്ദര്‍ശിച്ചത്. ആ സന്ദര്‍ശനത്തിനിടെയുണ്ടായ തീരുമാനങ്ങളും കരാറുകളും സംബന്ധിച്ച് ചര്‍ച്ച ചെയ്്താണ് നേതാക്കള്‍ തിങ്കാളാഴ്ച നടന്ന കുടിയാലോചനക്ക് തുടക്കം കുറിച്ചത്. ഖത്തറും റഷ്യയും തമ്മിലുള്ള ബന്ധത്തിന് 2018ല്‍ 30 വര്‍ഷം തികയുകയാണെന്നും ഇക്കാലയളവില്‍ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് വന്നിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ മേഖലയിലേക്ക് ബന്ധം മെച്ചപ്പെടുത്താന്‍ കഴിയണമെന്നും പുടിന്‍ പറഞ്ഞു.
ഖത്തറും റഷ്യയും ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഖത്തറിന്റെ മികച്ച കൂട്ടാളിയാണ് റഷ്യയെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ റഷ്യ സംയുക്ത സാംസ്‌കാരിക വര്‍ഷം ആഘോഷിക്കുന്നതിനാല്‍ തന്നെ ഈ വര്‍ഷം റഷ്യയ്ക്കും ഖത്തറിനും വളരെ പ്രധാനപ്പെട്ടതാണ്.
അറബ് മേഖലയുമായി റഷ്യക്ക് ചരിത്രപരമായ പങ്കുണ്ട്. അതിനാല്‍ തന്നെ നിലവിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റഷ്യക്ക് കഴിയുമെന്നും അമീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യയിലെ കെമിറോവോ മാളില്‍ ഉണ്ടായാ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ മിരിച്ചതില്‍ അമീര്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടന്ന് സുഖപ്പെടട്ടേ എന്ന് അദ്ദേഹം പറഞ്ഞു.
അമീറും പുടിനുമായുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിങ്കാളാഴ്ച തന്നെ അമീര്‍ മോസ്‌കോയില്‍ നിന്നും തിരിച്ചു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending