Connect with us

kerala

അന്നും ഇന്നും ഒരേ ഒരു ഉഷ

Published

on

ടോക്കിയോവിലേക്ക് ഇനി രണ്ട് നാള്‍ മാത്രം ബാക്കി. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഏറ്റവും വലിയ സംഘമാണ്-228. ഇതില്‍ 109 പേര്‍ മാത്രമാണ് മല്‍സരിക്കുന്ന് എന്നത് തല്‍ക്കാലം വിസ്മരിക്കുക. പതിവ് പോലെ നാടു കാണാന്‍ പോവുന്നവരുടെ എണ്ണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക. അതാണല്ലോ നമ്മുടെ പതിവ് പല്ലവി. ഏത് സര്‍ക്കാര്‍ നാട് ഭരിച്ചാലും കായിക സംഘടനകളെ ഭരിക്കുന്നത് ചില സ്ഥിരക്കാരാണ്. അവരുടെ കാര്യത്തില്‍ മാറ്റമില്ല. ഒരു കാര്യത്തില്‍ മാത്രം മാറ്റമുണ്ട്- താരങ്ങളെ അനുഗമിക്കുന്നവരുടെ കാര്യത്തില്‍ പുതുമയുണ്ട്. അതല്ല നമ്മുടെ വിഷയം. നിറമുള്ള ഒഒളിംപിക്‌സ് ഓര്‍മകള്‍ പങ്ക് വെക്കലാണ്.

ഉഷ എന്ന രണ്ടക്ഷരത്തോട് ഏത് ഒളിംപിക്‌സ് വരുമ്പോഴും നമ്മള്‍ ചേര്‍ത്തുവെക്കുന്ന നഗരമാണ് ലോസാഞ്ചലസ്. ആ വാര്‍ത്തക്കൊപ്പം മലയാള പദാവലയില്‍ ഒരു പുതിയ വാക്ക് ചേര്‍ത്തത് വിഖ്യാതനായ കളിയെഴുത്തുകാരന്‍ വി.രാജഗോപാലായിരുന്നു. സെക്കന്‍ഡിന്റെ നൂറിലൊന്നിന് ഉഷക്ക് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായപ്പോള്‍ ആ തോല്‍വിയെ വി.രാജഗോപാല്‍ വിശേഷിപ്പിച്ചത് തലനാരിഴ എന്ന പദത്തിലായിരുന്നു. ഉഷയെന്ന അത്‌ലറ്റിനെ പുതിയ തലമുറക്ക് ചിലര്‍ പരിചയപ്പെടുത്തിയത് വിവാദങ്ങളുടെ പേരിലാണ്. അത് സ്ഥാപിത താല്‍പ്പര്യം മാത്രം. ഉഷയെന്നാല്‍ അത് അഗ്നിജ്വാലയാണ്-ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സമാനതകളില്ലാത്ത താരവും പരിശീലകയും സംഘാടകയും. 1980 ലെ മോസ്‌ക്കോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ഉഷക്ക് പ്രായം കേവലം 16. എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തില്‍ മലയാളത്തിന്റെ വിലാസമായി ആ പയ്യോളിക്കാരി മോസ്‌ക്കോയിലെത്തി ഭാഷയറിയാതെ നട്ടം തിരിഞ്ഞു. നാല് വര്‍ഷത്തിന് ശേഷം ലോസാഞ്ചലസിലെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ മാത്രമല്ല രാജ്യാന്തര സര്‍ക്കിളിലും ഉഷയുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു അപ്പോഴേക്കും.

ഒളിംപിക്‌സിന് മുമ്പ് 100, 200 മീറ്ററുകളിലെല്ലം ഉഷ മല്‍സരിച്ചിരുന്നു. ആഭ്യന്തര തലത്തില്‍ വിജയം നേടാനുമായി. പക്ഷേ ഒളിംപിക്‌സ് പോലെ വലിയ വേദിയില്‍ മല്‍സരിക്കുമ്പോള്‍ ഒരിനത്തില്‍ മാത്രം ശ്രദ്ധിക്കുന്നതായിരിക്കും നല്ലതെന്ന നിര്‍ദ്ദേശത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലായി ഇന്ത്യന്‍ താരത്തിന്റെ ജാഗ്രത. നല്ല ഒരുക്കമാണ് ഉഷ നടത്തിയത്. ലോസാഞ്ചലസിലേക്ക് തിരിക്കുമ്പോള്‍ വെല്ലുവിളികളുമായി മൊറോക്കോയുടെ നവാല്‍ അല്‍ മുതവാക്കില്‍, അമേരിക്കയുടെ ജുഡിത് ബ്രൗണ്‍, റുമേനിയയുടെ ക്രിസ്റ്റീന കോജോകാരു, സ്വീഡന്റെ ആന്‍ ലൂയിസ്, ജമൈക്കയുടെ സാന്ദ്ര ഫാര്‍മര്‍ തുടങ്ങിയവര്‍. പക്ഷേ സ്വന്തം കരുത്തിലുളള വിശ്വാസത്തില്‍ ഉഷ ലോസാഞ്ചലസ് ട്രാക്കില്‍ വിസ്മയം തീര്‍ത്തു. ആദ്യ റൗണ്ടില്‍ 56.81 സെക്കന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം. സെമിയില്‍ 55.54 സെക്കന്‍ഡ്. അങ്ങനെ വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറി.

ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്. മൂന്ന് ഘട്ടങ്ങളിലായി നടന്ന മല്‍സരങ്ങളില്‍ ആകെ പങ്കെടുത്തത് 24 പേര്‍. ഇവരില്‍ നിന്നുമായിരുന്നു എട്ട് പേര്‍ അടങ്ങിയ ഫൈനല്‍ സംഘം. ഓഗസ്റ്റ് എട്ടിനായിരുന്നു നിര്‍ണായക മെഡല്‍ പോരാട്ടം. രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിവസം. അമേരിക്കന്‍ സമയവും ഇന്ത്യന്‍ സമയവും തമ്മിലുള്ള അന്തരത്തില്‍ നമ്മുടെ പുലര്‍ച്ചെയായിരുന്നു അവസാന പോരാട്ടം. ബി.ബി.സി റേഡിയോക്ക് മുന്നില്‍ ചെവി കോര്‍ത്തവരില്‍ രാജ്യത്തെ മുഴുവന്‍ കായിക പ്രേമികളുമുണ്ടായിരുന്നു. പക്ഷേ ഇന്ത്യയുടെ നിര്‍ഭാഗ്യത്തിന്, ഉഷയുടെ ഭാഗ്യ ദോഷത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഓസ്‌ട്രേലിയക്കാരി ഡെപി ഫഌന്റോഫിന്റെ ഫൗള്‍ സ്റ്റാര്‍ട്ട്. ഉഷക്ക് നല്ല തുടക്കം കിട്ടിയ ആ സ്റ്റാര്‍ട്ടില്‍ എല്ലാവരെയും തിരികെ വിളിച്ചു. ഒരു താരത്തെ സംബന്ധിച്ച് സ്റ്റാര്‍ട്ട് അതിപ്രധാനമാണ്. എല്ലാ ആത്മവിശ്വാസവും ഒരു നിമിഷം ചോരുന്നതായിരുന്നു ഫൗള്‍ സ്റ്റാര്‍ട്ടുകള്‍. രണ്ട് മിനുട്ടിനിടെ വീണ്ടും സ്റ്റാര്‍ട്ട്. പക്ഷേ ആ സ്റ്റാര്‍ട്ടില്‍ ഉഷക്ക് കുതിക്കാനായില്ല. എങ്കിലും ഹീറ്റ്‌സും സെമിയും നല്‍കിയ ആവേശത്തില്‍ 20 കാരി പറന്നു. അപ്പോഴേക്കും മൊറോക്കോയുടെ മുതാവാക്കില്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. സ്വന്തം നാട്ടുകാരുടെ കൈയ്യടിയില്‍ പിറകെ ജൂഡിത് ബ്രൗണും. മൂന്നാം സ്ഥാനത്തില്‍ ഉഷയും റുമേനിയക്കാരി ക്രിസ്റ്റിനയും ഒപ്പത്തിനൊപ്പം. തകര്‍പ്പന്‍ ഫിനിഷിംഗില്‍ മൂന്നാം സ്ഥാനം ആര്‍ക്കെന്നതില്‍ ആശയക്കുഴപ്പം. ഉഷക്കാണ് മെഡലെന്ന് ആദ്യം വ്യക്തമാക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദം. പക്ഷേ സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ആ ആഹ്ലാദത്തിന് ആയുസ്. സെക്കന്‍ഡിന്റെ നൂറിലൊന്ന് വിത്യാസത്തില്‍ റുമേനിയക്കാരിയാണ് ആദ്യം ഫിനിഷ് ചെയ്തതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ അത് വലിയ വേദനയായി മാറി.

ഉഷ നെഞ്ചൊന്ന് മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അത് മെഡലായിരുന്നു. പക്ഷേ അത്തരം സാങ്കേതികതയുടെ വിലപ്പെട്ട പറഞ്ഞ് കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്നും ഇന്നും ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും മികച്ച ഒളിംപിക്‌സ് ട്രാക്ക് പ്രകടനം ഇതാണ്. ഉഷ പിന്നീട് എത്രയോ ഒളിംപിക്‌സുകളിലും ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലുമെല്ലാം പങ്കെടുത്തു. ഇപ്പോഴും അവരുടെ കായിക സാന്നിദ്ദ്യം ശക്തമാണ്. ഇത്തവണ സ്വന്തം ശിഷ്യ ജിസ്‌ന മാത്യുവിന് 4-400 മീറ്റര്‍ റിലേ സംഘത്തില്‍ ഇടം നേടാന്‍ കഴിയാതെ വന്നതോടെ ഉഷക്ക് ടോക്കിയോ യാത്ര നിഷേധിക്കപ്പെട്ടു. അപ്പോഴും രാജ്യത്തിന്റെ താരങ്ങള്‍ക്കായി അവര്‍ കൈയ്യടിക്കുന്നു. ഇപ്പോഴും ലോസാഞ്ചലസ് എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ടെങ്കിലും ടോക്കിയോവില്‍ നിന്നും ഇന്ത്യക്ക് കൂടുതല്‍ മെഡലുകള്‍ നേടാനാവുമെന്ന് അവര്‍ പറയുന്നു. 1980 മുതല്‍ നടന്ന ഒളിംപിക്‌സുകളിലെല്ലാം ഇന്ത്യന്‍ ഒളിംപിക് സംഘത്തില്‍ മലയാളത്തില്‍ നിന്നുള്ള വനിതാ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പക്ഷേ ഇത്തവണ ആരുമില്ല. അത് തന്നെ തെളിയിക്കുന്നു ഉഷയുടെ കരുത്ത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

india

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

Published

on

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാം എന്ന് അറിയിച്ചത്.

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്‍ത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി അറിയിച്ചു. കേരളത്തില്‍ blo ആത്മഹത്യ ചെയ്തസംഭവം ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും.

Continue Reading

kerala

കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.

ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending