X

പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് മറുപടിയുമായി ഉമ്മന്‍ചാണ്ടി

മലപ്പുറം: പാണക്കാട്ടെത്തി യു.ഡി.എഫ് നേതാക്കള്‍ മുസ്‌ലിംലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെ വര്‍ഗീയമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. രാഷ്ട്രീയ സങ്കുചിത താല്‍പര്യം ലക്ഷ്യംവെച്ചാണ് വിജയരാഘവന്‍ ഇത്തരം പരാമര്‍ശനം നടത്തുന്നത്. ഇനിയും പാണക്കാട്ടേക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.വിജയരാഘവന് പാണക്കാട് പോകാന്‍കഴിയാത്തതിലുള്ള നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും അദ്ദേഹം തിരിച്ചടിച്ചു.

ജയിക്കാന്‍വേണ്ടി സി.പി.എം എന്തും പറയുമെന്ന സ്ഥിതിയാണ്. ബാബരി മസ്ജിദ് തകര്‍ന്ന അവസരത്തില്‍ കേരളത്തെ രക്ഷിച്ചത് പാണക്കാട് മുഹമ്മദലി തങ്ങളുടെ ആഹ്വാനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.

കെ.എം മാണിക്കെതിരെ നിയമസഭയില്‍ എല്‍.ഡി.എഫ് നടത്തിയ സമരം കേരളം കണ്ടതാണ്. മാണിയുടെ പാര്‍ട്ടി ഇന്ന് യു.ഡി.എഫിലല്ല. വിവാദകാലത്ത് യു.ഡി.എഫ് കെ.എം മാണിക്കൊപ്പം നിലകൊണ്ടെന്നും കെ.എം മാണിയോടുള്ള യു.ഡി.എഫ് നിലപാടില്‍മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: