Connect with us

Video Stories

പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അന്തരിച്ചു

Published

on

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്‍ റസാഖ് (63) ഇനി ഓര്‍മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ റസാഖിന്റെ വിയോഗം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു. ശ്വാസ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. പുലര്‍ച്ചെയോടെ അസുഖം മൂര്‍ച്ഛിച്ചു.
മയ്യത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ആലംപാടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മരണ വിവരമറിഞ്ഞ് പുലര്‍ച്ചെ മുതല്‍ നായന്മാര്‍മൂല താജ് നഗര്‍ എസ്.എസ് മന്‍സിലിലേക്ക് അണമുറയാത്ത ജനപ്രവാഹമായിരുന്നു. എം.എല്‍.എയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് വീടും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടി. പല തവണയായി മയ്യത്ത് നിസ്‌കാരം നടന്നു. ഉച്ചയ്ക്ക് രണ്ടര മുതല്‍ മൂന്നര വരെ ഉപ്പളയിലെ മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ഓഫീസ് പരിസരത്ത് പൊതു ദര്‍ശനത്തിന് വെച്ച മയ്യത്തിന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ , എം.പി മാര്‍, എം.എല്‍,എ മാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചിച്ചു. വ്യവസായിയായിരുന്ന അബ്ദുല്‍ റസാഖ് സ്വന്തം പ്രയത്ന ഫലമായാണ് രാഷ്ട്രീയത്തില്‍ തിളങ്ങിയതും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുതല്‍ എം.എല്‍.എ.വരെയായി വളര്‍ന്നതും. 2011 ലാണ് അബ്ദുല്‍ റസാഖ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. സി.പി.എമ്മിലെ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനെയാണ് പരാജയ പ്പെടുത്തിയത്. 2016 ല്‍ ഇവിടെ നിന്ന് വീണ്ടും വിജയിച്ചു. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു. അബ്ദുല്‍ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56, 781 വോട്ട് ലഭിച്ചു. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42, 585 വോട്ടോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വ്യവസായിയായ അബ്ദുല്‍ റസാഖ് 1967ല്‍ മുസ്ലിം യൂത്ത് ലീഗിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍, മുസ് ലിം ലീഗ് കാസര്‍ കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സെക്രട്ടറി, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 2000മുതല്‍ 2005 വരെ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2009 വരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം അവസാന ഒരു വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, കേരള റൂറല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, നെല്ലിക്കട്ട പി.ബി.എം. ഹൈസ്‌കൂള്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാടി എ.എല്‍പി. സ്‌കൂളിന്റെയും കൂടാല്‍ മേര്‍ക്കള സ്‌കൂളിന്റെയും മാനേജരായും പ്രവര്‍ത്തിച്ചു. എര്‍മാളം ജമാഅത്ത് ജനറല്‍ സെക്രട്ടറി, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡണ്ട്, നായന്മാര്‍മൂല ജമാഅത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തോടെയാണ് കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ ആക്ടിംഗ് പ്രസിഡണ്ടായി ചുമതലയേറ്റത്. പരേതരായ ബീരാന്‍ മൊയ്തീന്‍ ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മുന്‍ ചെയര്‍പേഴ്സണ്‍ സഫിയയാണ് ഭാര്യ. മക്കള്‍: സായിറ, ഷെഫീഖ് (പൊതുമരാമത്ത് കരാറുകാരന്‍), ഷൈല, ഷൈമ. മരുമക്കള്‍: ആബിദ് ആസ്‌ക കാഞ്ഞങ്ങാട്, അഫ്രീന ചെര്‍ക്കള, നിയാസ് ബേവിഞ്ച, ദില്‍ഷാദ് പള്ളിക്കര. സഹോദരങ്ങള്‍: പി.ബി. അബ്ദുല്ല (വ്യവസായി) പി.ബി. അബ്ദുല്‍ റഹ്മാന്‍, പി.ബി. അഹമ്മദ്, ആയിഷ ബേവിഞ്ച, റുഖിയ എരിയാല്‍, പരേതരായ പി.ബി. അബൂബക്കര്‍, പി.ബി. മുത്തലിബ്, പി.ബി. മുഹമ്മദ്.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending