Connect with us

Culture

പ്ലസ്ടു, വി.എച്ച്.എസ്.ഇ സേ പരീക്ഷ നാളെ മുതല്‍

Published

on

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ സേ പരീക്ഷകള്‍ക്ക്
നാളെ തുടക്കമാകും. പ്ലസ്ടു സേ പരീക്ഷകള്‍ 13നും വി.എച്ച്.എസ്.ഇ സേ തിയറി പരീക്ഷകള്‍ 14നും അവസാനിക്കും.
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രാവിലെ 9.30മുതലും ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലുമാണ് സേ പരീക്ഷ. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറും ആയിരിക്കും പരീക്ഷാസമയം. മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറും ആയിരിക്കും പരീക്ഷാ സമയം. ഇന്ന് രാവിലെ ഫിസിക്‌സ്, ജോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രപ്പോളജി, ജേര്‍ണലിസം പരീക്ഷ നടക്കും,
ഉച്ചകഴിഞ്ഞ് ജിയോളജി, സോഷ്യല്‍ വര്‍ക്ക് പരീക്ഷ. എട്ടിന് രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത ശാസ്ത്രം എന്നിവയും ഉച്ചക്ക് ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പരീക്ഷയും നടക്കും.
ഒന്‍പതിന് രാവിലെ മാത്തമാറ്റിക്‌സ്, പാര്‍ട്ട് മൂന്ന് ഭാഷകള്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സൈക്കോളജി, സംസ്‌കൃത സാഹിത്യം. ഉച്ചക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്. 12ന് രാവിലെ ഇംഗ്ലീഷ് പാര്‍ട്ട് ഒന്ന്. ഉച്ചക്ക് രണ്ടാംഭാഷ, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. 13ന് രാവിലെ ബയോളജി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്. ഉച്ചക്ക് ഹോം സയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്‌ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്‌ട്രോണിക്‌സ്, ഇ.എസ്.ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
വി.എച്ച്.എസ്.ഇയില്‍ ഏഴിന് രാവിലെ 9.30 മുതല്‍ ഫിസിക്സ്/ജിയോഗ്രഫി/അക്കൗണ്ടന്‍സി, എട്ടിന് രാവിലെ കെമിസ്ട്രി, ഉച്ചക്ക് ഇക്കണോമിക്സ്, ഒന്‍പതിന് രാവിലെ മാത്തമാറ്റിക്സ്, 12ന് രാവിലെ ഇംഗ്ലീഷ്, ഉച്ചക്ക് മാനേജ്മെന്റ്, 13ന് രാവിലെ ബയോളജി, ഉച്ചക്ക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, 14ന് രാവിലെ ഇന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്/ജി.എഫ്.സി, ഉച്ചക്ക് വൊക്കേഷണല്‍ തിയറി പരീക്ഷകള്‍ നടക്കും. തിയറി പരീക്ഷകള്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും എല്ലാ വൊക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ മോഡുലാര്‍ പ്രായോഗിക പരീക്ഷകളും ജൂണ്‍ 15 മുതല്‍ 22 വരെയുള്ള തിയതികളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്‌കൂളുകളിലും നടക്കും.
റജിസ്റ്റര്‍ ചെയ്തവരുടെ ഹാള്‍ടിക്കറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. ഹാള്‍ടിക്കറ്റില്‍ അപാകതകള്‍ ഉണ്ടെങ്കിലോ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ വിവരം അടിയന്തരമായി പരീക്ഷാ ഓഫീസില്‍ അറിയിക്കണം.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending