Connect with us

Culture

സമാധാനമുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് നരേന്ദ്രമോദി; ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

Published

on

റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്‍ ആവശ്യപ്പെടുന്ന കിഴക്കന്‍ ജറൂസലേമിനെക്കുറിച്ച് മോദി സംസാരത്തിലുടനീളം ഒന്നും പറഞ്ഞില്ല. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയില്‍ അന്താരാഷ്ട്ര പ്രതിഷേധം നിലനില്‍ക്കെ, ഇന്ത്യയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു.

വെള്ളിയാഴ്ച ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയ മോദി ഇവിടെനിന്ന് ജോര്‍ദ്ദാന്‍ രാജാവ് അനുവദിച്ച പ്രത്യേക ഹെലികോപ്റ്ററിലാണ് റാമല്ലയില്‍ എത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലെ അകലം കുറക്കാനാണ്, ഇസ്രാഈല്‍ ചെക്‌പോസ്റ്റുകള്‍ മുറിച്ചുകടക്കാതെ മോദി ജോര്‍ദ്ദാന്‍ വഴി റാമല്ലയില്‍ എത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ജോര്‍ദ്ദാനില്‍നിന്ന് റാമല്ലയിലേക്കുള്ള വ്യോമയാത്രയില്‍ മോദിക്ക് അകമ്പടി സേവിച്ചത് മൂന്ന് ഇസ്രാഈല്‍ സൈനിക ഹെലികോപ്റ്ററുകള്‍ ആയിരുന്നു.

ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാജോചിത സ്വീകരണമാണ് ഫലസ്തീന്‍ ജനതയും ഭരണകൂടവും മോദിക്ക് നല്‍കിയത്. വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം മഹ്മൂദ് അബ്ബാസ് മോദിക്കു സമ്മാനിച്ചു.

”ഫലസ്തീന് ഇന്ത്യ നല്‍കുന്ന പിന്തുണ തകര്‍ക്കാനാവാത്തതും അചഞ്ചലവുമാണെന്നും അതിന് തെളിവാണ് തന്റെ റാമല്ല സന്ദര്‍ശനമെന്നും മോദി പറഞ്ഞു. യാസര്‍ അറാഫാത്് മഹാനായ നേതാവും ഇന്ത്യന്‍ ജനതയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. അരക്ഷിതാവസ്ഥയും അസ്ഥിരതയും മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഫലസ്തീന്‍ രാഷ്ട്ര നിര്‍മിതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ദീര്‍ഘകാല പങ്കാളിയാണ്. റാമല്ലയിലെ ടെക്‌നോളജി പാര്‍ക്ക് ഉള്‍പ്പെടെ ഇന്ത്യ സാമ്പത്തിക നിക്ഷേപം നടത്തിയ പദ്ധതികള്‍ മോദി എടുത്തു പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഫലസ്തീന്‍ ജനതക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിലും ഇന്ത്യ നിക്ഷേപം നടത്തും” മോദി പറഞ്ഞു.

ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ജോയിന്റ് കമ്മീഷന്‍ തല യോഗം ചേരാന്‍ തീരുമാനിച്ചതായും കൂടിക്കാഴ്ചക്കു ശേഷം മഹ്മൂദ് അബ്ബാസിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറഞ്ഞു. യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ പരിധി 50ല്‍നിന്ന് 100 ആയി ഉയര്‍ത്തും. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്നും അതിനുവേണ്ടിയുള്ള പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയമായും തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സംയുക്ത അഭിസംബോധനയില്‍ മഹ്മൂദ് അബ്ബാസ് അനുസ്മരിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം തുടരാന്‍ പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീനികള്‍ക്ക് എക്കാലത്തും കുലീനതയും അന്തസ്സുമുള്ള പദവി തന്നിട്ടുള്ള ഇന്ത്യയെ കടപ്പാട് അറിയിക്കുന്നുവെന്നും മഹ്്മൂദ് അബ്ബാസ് പറഞ്ഞു.

മേഖലയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ ധരിപ്പിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇതില്‍ വിജയിച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര രാഷ്ട്രമെന്ന 1967 മുതലുള്ള സ്വപ്‌നങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞ മഹ്മൂദ് അബ്ബാസ് ഇന്ത്യാ-ഫലസ്തീന്‍ സൗഹൃദം നീണാള്‍ വാഴട്ടെയെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.

ഫലസ്തീനിലെ റോമന്‍, ലത്തീന്‍ കത്തോലിക്കാ സഭാ മേധാവികളും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളും മോദിയെ സ്വീകരിക്കാന്‍ റാമല്ലയില്‍ എത്തിയിരുന്നു. മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റാമല്ലയില്‍ എത്തിയതെന്ന് റോമന്‍ കത്തോലിക്കാ സഭാ മേധാവി ജിയാസിന്റോ ബോലുസ് മാര്‍കൂസോ പറഞ്ഞു.

റാമല്ലയില്‍ എത്തിയ മോദിക്ക് ഫലസ്തീന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓണര്‍ നല്‍കി. തുടര്‍ന്ന് പ്രസിഡണ്ടിന്റെ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള യാസര്‍ അറാഫാതിന്റെ ഖബറിടം സന്ദര്‍ശിച്ച മോദി ഇവിടെ ഒലീവ് ചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് റാമല്ലയില്‍ ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന പുതിയ നയതന്ത്ര പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 4.5 ദശലക്ഷം യു.എസ് ഡോളര്‍ ഈ കേന്ദ്രത്തിനായി ഇന്ത്യ ഇതിനകം അനുവദിച്ചിട്ടുണ്ട്.

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

crime

സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..

Published

on

ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Film

‘ഇരിക്കാനൊരു കസേര പോലും ഇല്ലായിരുന്നു’; ബോളിവുഡിലെ തുടക്കകാലത്തെ കുറിച്ച് ദുല്‍ഖറിന്റെ തുറന്ന വെളിപ്പെടുത്തല്‍

കര്‍വാന്‍ (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്.

Published

on

മുംബൈ: ഹിന്ദി സിനിമയില്‍ തന്റെ ആദ്യകാല അനുഭവങ്ങള്‍ എളുപ്പമല്ലായിരുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുറന്നുപറഞ്ഞു. കര്‍വാന്‍ (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും, അതിനുള്ളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറയുന്നു. ‘ഹിന്ദി സിനിമകള്‍ ചെയ്യുമ്പോള്‍, കൂടെ വന്ന രണ്ട് പേര്‍ ഉള്‍പ്പെടെ ഞങ്ങളെ സെറ്റില്‍ ഒതുക്കിപ്പാര്‍പ്പിക്കുകയായിരുന്നു. ഞാന്‍ വലിയ താരമാണെന്നൊരു ധാരണ സൃഷ്ടിക്കേണ്ടി വന്നിരുന്നു. ഇല്ലെങ്കില്‍ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.

‘മോണിറ്ററിന് പിന്നില്‍ നിന്ന് കാണാന്‍ പോലും ഇടം ഇല്ലായിരുന്നു ആളുകള്‍ നിറഞ്ഞിരുന്നു. ചിലപ്പോള്‍ വിലകൂടിയ കാറില്‍ സംഘമൊത്തുവന്നാല്‍ മാത്രം അയാള്‍ താരം എന്ന രീതിയില്‍ കാണുന്ന ഒരു സംസ്‌കാരമുണ്ടെന്നു തോന്നി. അത് ദുഃഖകരമാണ്. എന്റെ ഊര്‍ജം ആ വഴിയിലേക്ക് പോകേണ്ടതല്ലല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാണ ദഗ്ഗുബതിയുമായി നടത്തിയ സംഭാഷണത്തെ ഉദ്ധരിച്ച് ദുല്‍ഖര്‍ പറഞ്ഞു. ‘ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയുടെ വലുപ്പം അത്യന്തം വലുതാണ് തിയേറ്ററുകളുടെ എണ്ണം മുതല്‍ വിപണിയും ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളും വരെ. അതിന് മുന്നില്‍ നമ്മുടേതു പോലെ ചെറിയ സംസ്ഥാനങ്ങളുടെ വ്യവസായം ചെറുതാകാം. പക്ഷേ നമ്മള്‍ നമുക്കുതന്നെ വലിയവരാണെന്ന് കരുതാറുണ്ട്. വ്യവസായത്തിന്റെ വലിപ്പം തന്നെ സമീപനങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം.’ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത് നവംബര്‍ 14ന് റിലീസ് ചെയ്ത തമിഴ് പീരിയഡ് ഡ്രാമയായ ‘കാന്തല’ യിലാണ്. അടുത്തതായി മലയാള ചിത്രമായ ‘ഐ ആം ഗെയിം’ ലാണ് താരം എത്തുന്നത്.

 

Continue Reading

Trending