X

ക്യു ആര്‍ കോഡ് സ്‌കാന്‍ സംവിധാനം; കോവിഡ് പ്രതിരോധത്തില്‍ കോഴിക്കോട് മാതൃക

കോഴിക്കോട്: സമ്പര്‍ക്ക സാധ്യത രൂക്ഷമാകുന്ന സാഹചര്യത്തില്‍കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ക്യു ആര്‍ കോഡ് സ്‌കാനിങിന് രീതി വ്യാപകമാവുന്നു. അപരിചിതരായ ആളുകള്‍ കൂടുതലായി എത്തുന്ന കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അവരെ കൃത്യമായി വ്യക്തമാക്കുന്ന ഡിജിറ്റല്‍ രീതിയാണ് ക്യു ആര്‍ കോഡ് സ്‌കാന്‍ സംവിധാനം.

നേരത്തെ പൊതുജനങ്ങള്‍ എത്തുന്നിടങ്ങളില്‍ ആളുകളുടെ വിലാസം രേഖപ്പെടുത്തണം എന്നത് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, എഴുതാന്‍ ഒരേ പേന ഉപയോഗിക്കുന്നതില്‍ പലരു മടിച്ചതോടെ അതില്‍ വീഴ്ചയുണ്ടായ നിലയാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായായാണ് സ്വന്തം ഫോണുകള്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി കോഴിക്കോട് നടത്തിയ പരീക്ഷണം വിജയകരമായതായാണ് റി്‌പ്പോര്‍ട്ടുകള്‍. ഈ ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ നല്ല തോതില്‍ പാലിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ പരീക്ഷണം വിജയകരമായി മുന്നോട്ടുപോകുകയാണെന്നും ക്യു ആര്‍ കോഡ് സ്‌കാന്‍ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ ഈ സംവിധാനം സജ്ജമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരു കേന്ദ്രത്തില്‍, അത് സര്‍ക്കാര്‍ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ചുളള ആവശ്യമായ വിവരങ്ങള്‍ രേഖയില്‍ വരും. പിന്നീട് ആ ഷോപ്പിലോ സ്ഥലത്തോ കോവിഡ് ബാധയുണ്ടാവുകയാണെങ്കില്‍ അവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും സന്ദേശവും ആവശ്യമായ നിര്‍ദേശവും നല്‍കാന്‍ ഇത് സഹായകമാകും. ഇത്തരം രീതി പൊതുവേ എല്ലായിടത്തും പ്രായോഗികമാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

chandrika: