X

വാര്‍ വിവാദം: അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് റിവാള്‍ഡോ; റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് മെസിയും സംഘവും

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന രംഗത്തെത്തിയിരിക്കുന്നത്. റഫറിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്‍കി. രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ റഫറി പെനാല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. ടീം പരാജയപ്പെടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മത്സരത്തിനിടെ വാര്‍ റഫറി നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം വിവാദ മത്സരത്തില്‍ അര്‍ജന്റീനക്ക് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോയും രംഗത്തെത്തി. മത്സരത്തെ സംബന്ധിച്ച് പരാതിപ്പെടാന്‍ അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമായ കാരണങ്ങളുണ്ടെന്ന് റിവാള്‍ഡോ പറഞ്ഞു.
മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടിക്കുള്ള അര്‍ഹതയുണ്ടായിരുന്നുവെന്നും പ്രമുഖ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ കൂടിയായ താരം വ്യക്തമാക്കി.

https://www.marca.com/en/football/international-football/2019/07/05/5d1f5480ca4741cc0f8b45b4.html

‘ശരിയാണ്, ബ്രസീലിന്റേത് മികച്ച ടീമാണ്. എന്നാല്‍ അര്‍ജന്റീനക്ക് പരാതിപ്പെടാന്‍ ന്യായമായ കാരണങ്ങളുണ്ട്. മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടി ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാര്‍ സംവിധാനം അതിന് ഉപകാരപ്പെട്ടില്ല.’ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മാര്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ റിവാള്‍ഡോ പറഞ്ഞു.

വാര്‍ സംവിധാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. വാര്‍ ഫുട്ബോളിന്റെ ഒഴുക്കിനെ കൊല്ലുന്ന സംവിധാനമാണ്. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്. വാര്‍ കാരണം കളി പലതവണ നിര്‍ത്തിവെക്കേണ്ടി വരുന്നു. യൂറോപ്പ് ഫുട്‌ബോളിലും വാര്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അത് ഫുട്‌ബോളിനെ നശിപ്പിക്കുകയാണെന്നും, 2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമംഗം വ്യക്തമാക്കി.

അര്‍ജന്റീനിയന്‍ ആരാധകരെ സംബന്ധിച്ച് വിഷമകരമായിരുന്നു കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോട് ഏറ്റ പരാജയം. റഫറിയാണ് തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെയും ടീമിന്റെയും ആരോപണം. ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ടീം കോച്ച് ലയണല്‍ സ്‌കലോനിയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് അര്‍ജന്റീനയുടെ തീരുമാനം.

മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകളാണ് സംഭവിച്ചത്്. വാര്‍ റഫറിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് റഫറി പെനല്‍റ്റി അനുവദിക്കാതിരുന്നത്. പെനല്‍റ്റിക്കായി അര്‍ജന്റീന നല്‍കിയ അപ്പീലുകള്‍ ശരിയാണെന്ന് വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് വ്യക്തമാക്കിയതായി മത്സരത്തിന് പിന്നാലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. പെറുവിനെയാണ് ഫൈനലില്‍ ബ്രസീല്‍ നേരിടുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും.

chandrika: