News
ഗസ്സയിലേക്കുള്ള പാത അടക്കല്‍; ഇസ്രാഈല്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
ഗസ മുനമ്പില്‍ നിന്ന് ഫലസ്തീന് തൊഴിലാളികള്‍ എത്തുന്ന ഏക വഴി അടയ്ക്കാനുള്ള ഇസ്രാഈല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം.
ഗസ്സ: ഗസ മുനമ്പില്‍ നിന്ന് ഫലസ്തീന് തൊഴിലാളികള്‍ എത്തുന്ന ഏക വഴി അടയ്ക്കാനുള്ള ഇസ്രാഈല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇസ്രാഈല്‍-ഈജിപ്ത് ഉപരോധത്തെ തുടര്‍ന്ന് 15 വര്‍ഷത്തോളമായി ദുരിതത്തിലായ മേഖലയിലെ രണ്ട് മില്ല്യനോളം വരുന്ന ജനതയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാന്‍ ഇസ്രാഈലിന്റെ പുതിയ നീക്കം കാരണമാകും. ഗസ മുനമ്പില്‍ നിന്ന് ഇസ്രാഈലിലേക്ക് ഹമാസ് പോരാളികള്‍ മൂന്നു റോക്കറ്റുകള്‍ തൊടുത്തു വിട്ടുവെന്നാരോപിച്ചാണ് ഗസയിലേക്കുള്ള പാത അടക്കാന്‍ ഇസ്രാഈല്‍ ശനിയാഴ്ച തീരുമാനിച്ചത്.
റമസാനില്‍ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈലി സൈന്യം ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അതിക്രമത്തിന് പിന്നാലെയാണ് ഇസ്രാഈലിലേക്ക് റോക്കറ്റുകള്‍ പതിച്ചത്. ഹമാസ് തൊടുത്ത റോക്കറ്റുകളിലൊന്ന് ഒഴിഞ്ഞ വയലിലും മറ്റൊരെണ്ണം ഫലസ്തീന് മേഖലയിലുമാണ് വീണതെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ടു.
മൂന്നാമത്തെ റോക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്കാന് ഇസ്രാഈല്‍ തയാറായില്ല. നേരത്തെ ഈ ആഴ്ച ആദ്യം ഗസയില്‍ നിന്നുള്ള റോക്കറ്റുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി ഇസ്രാഈല്‍ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഗസയില്‍ നിന്ന് റോക്കറ്റ് പതിച്ചതിന്റെ പശ്ചാതലത്തില്‍ ഇസ്രാഈലിലേക്ക് ഗസ മുനമ്പില്‍ നിന്ന് ഇറേസ് ക്രോസിങ് വഴിയുള്ള വ്യാപാരികളുടെയും തൊഴിലാളികളുടെയും നീക്കം ഞായറാഴ്ച മുതല്‍ അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ഇസ്രാഈല്‍ നീക്കം കൂട്ട ശിക്ഷയാണെന്നും ഇത് 50 ശതമാനത്തോളം തൊഴിലില്ലായ്മയുള്ള ഗസയിലെ ജീവിതം ദുരിതപൂര്‍ണമാക്കുമെന്നും ഗസ വര്‍ക്കേഴ്സ് യൂണിയന് പറഞ്ഞു.
ഈദുല്‍ ഫിത്വറിന് മുമ്പ് പാത അടക്കുന്നത് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ വയറ്റത്തടിക്കുന്നതാണെന്നും യൂണിയന് പറഞ്ഞു. ഇസ്രാഈലിന്റെ നീക്കം തങ്ങളെ വരിഞ്ഞു മുറുക്കാനാണെന്നും ഉപരോധത്തിലാക്കി വരുതിയിലാക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഹമാസ് വക്താവ് ഹസീം വസീം പറഞ്ഞു.
india
ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം
പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.
ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.
എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.
ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
india
നിയമസഭ പാസാക്കിയ ബില്ലുകളുടെ വിധിയില്‍ സമയപരിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്; ഇന്ന് സുപ്രീം കോടതിയുടെ മറുപടി
ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്.
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് തന്റെ നിലപാട് അറിയിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു 14 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് സുപ്രീം കോടതിക്ക് അയച്ചിരിക്കുന്നത്.
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിര്‍ണ്ണയിക്കാമോ?, ഭരണഘടനയില്‍ ഇതിനായി വ്യക്തമായ വ്യവസ്ഥകളുണ്ടോ? എന്നതാണ് ഇതിലെ പ്രധാനമായ ചോദ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളിലെ തീരുമാനങ്ങള്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, നിലവിലെ ആശയക്കുഴപ്പം നീക്കുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്നത്തെ സുപ്രീം കോടതി അഭിപ്രായം രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയും കേന്ദ്ര-സംസ്ഥാന ബന്ധവും നേരിട്ട് സ്വാധീനിക്കുന്നതായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
സ്വര്‍ണ വില ; പവന് 120 രൂപ കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 97,360 രൂപ ഒക്ടോബര്‍ 17ന് ആണ് ലഭിച്ചത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞതോടെ പുതിയ നിരക്ക് ഗ്രാമിന് 11,430 രൂപയും പവന് 91,440 രൂപയുമായി. 18 കാരറ്റിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞതോടെ 9,400 രൂപയും പവന് 120 രൂപ കുറഞ്ഞ് 75,200 രൂപയുമായി. 14 കാരറ്റിലെ ഗ്രാമിന് 10 രൂപയുടെ ഇടിവ് ഉണ്ടായി, വില 7,325 രൂപയായി.
പവന് 58,600 രൂപയാണ് നിലവിലെ നിരക്ക്. കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 97,360 രൂപ ഒക്ടോബര്‍ 17ന് ആണ് ലഭിച്ചത്. അന്ന് ഗ്രാമിന് 12,170 രൂപയായിരുന്നു. ഇന്നലെയാണ് വിലയില്‍ പതിന്മടങ്ങ് ചലനം നടന്നത് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചത് വഴി യഥാക്രമം 11,445 രൂപയും 91,560 രൂപയുമായാണ് വില ഉയര്‍ന്നത്. ഇതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില 0.31 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ നിരക്ക് 4,078.38 ഡോളറായപ്പോള്‍, ഇന്നലെ 4,059 ഡോളറായിരുന്നു വില.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala17 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala13 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala19 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala18 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

