Connect with us

Business

റബര്‍ വില 300 രൂപ ആക്കില്ല; വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി

ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Published

on

ന്യൂഡല്‍ഹി: റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടി 20ല്‍നിന്ന് 30 ശതമാനമായി കൂട്ടിയെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റബ്ബര്‍ വില 300 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സംബന്ധിച്ചായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യം. എന്നാല്‍ അത്തരത്തിലൊരു നടപടി നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരു പാക്കേജിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അക്കാര്യവും മന്ത്രി സൂചിപ്പിച്ചു. റബ്ബര്‍ ബോര്‍ഡ് വഴി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ആറുമാസത്തിനകം ഉപയോഗിക്കകണം. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു.

റബ്ബര്‍ വില കിലോയ്ക്ക് 300 രൂപയാക്കിയാല്‍ മലയോര കര്‍ഷകര്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് മണിപ്പുര്‍ കലാപം വംശഹത്യയായി പരിണമിക്കുന്ന് പറഞ്ഞും 2002ലെ ഗുജറാത്ത് കലാപത്തോട് മണിപ്പുരിനെ ഉപമിച്ചും അദ്ദേഹം രംഗത്തുവന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

നഷ്ടക്കഥ തുടരുന്നു; ചരിത്രത്തിലാദ്യമായി ഡോളറൊന്നിന് 90 രൂപ രേഖപ്പെടുത്തി

പ്രാഥമിക കണക്കുകളനുസരിച്ച് 43 പൈസയുടെ നഷ്ടവുമായി ഡോളറൊന്നിന് 89.96 രൂപ നിരക്കിലാണ് ദിവസം അവസാനിപ്പിച്ചത്.

Published

on

ചരിത്രത്തിലാദ്യമായി വ്യാപാരത്തിനിടെ ചൊവ്വാഴ്ച ഡോളറൊന്നിന് 90 രൂപ രേഖപ്പെടുത്തി. ഡോളറൊന്നിന് 89.70 രൂപ നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. ക്ലോസിങ്ങിലെ ഏറ്റവും താഴ്ന്നനിരക്കാണിത്. തിങ്കളാഴ്ച 89.53 നിലവാരത്തിലായിരുന്നു ക്ലോസിങ്. വ്യാപാരത്തിനിടെയിത് 90 രൂപയിലേക്ക് 47 പൈസയുടെ നഷ്ടവുമായി താഴുകയായിരുന്നു. പിന്നീട് ഏതാനും പൈസയുടെ മുന്നേറ്റം നടന്നുവെങ്കിലും പ്രാഥമിക കണക്കുകളനുസരിച്ച് 43 പൈസയുടെ നഷ്ടവുമായി ഡോളറൊന്നിന് 89.96 രൂപ നിരക്കിലാണ് ദിവസം അവസാനിപ്പിച്ചത്. ഇതോടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നഷ്ടം തുടരുകയാണ്.

ഇറക്കുമതിക്കായി ഡോളറിന്റെ ആവശ്യമുയരുന്നതാണ് സമ്മര്‍ദത്തിനുള്ള ഒരു കാരണം. വിപണിയില്‍ ഊഹക്കച്ചവടക്കാര്‍ കൂടുതലായി ഇടപെടുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിക്കുന്ന മറ്റൊരു കാരണം. ഇന്ത്യയുമായി വ്യാപാരമിച്ചമുണ്ടായിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞത് ഇന്ത്യയില്‍ ഡോളര്‍ വരവ് കുറയ്ക്കുന്നു. ഇതും രൂപയുടെ മൂല്യശോഷണത്തിനു കാരണമാകുന്ന ഘടകമാണ്.

ചൊവ്വാഴ്ച സെന്‍സെക്‌സ് 503.63 പോയിന്റും നിഫ്റ്റി 143.55 പോയിന്റുമാണ് ഇടിഞ്ഞത്. ഓഹരിവിപണിയില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയാണ്. എന്‍എസ്ഡിഎലിന്റെ കണക്കുപ്രകാരം ഡിസംബറില്‍ രണ്ടുദിവസംകൊണ്ട് 4335 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റഴിച്ചത്. ഇന്ത്യഅമേരിക്ക വ്യാപാരക്കരാറിലെ അനിശ്ചിതത്വമാണ് ഓഹരിവിപണിയിലെ ഇവരുടെ പിന്മാറ്റത്തിനുകാരണം.

Continue Reading

Business

പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ്യമായി 68,000 കടന്നു

പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തിങ്കളാഴ്ച സ്വർണവില ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്​പോട്ട് ഗോൾഡിന്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30 ഡോളറായാണ് വില ഉയർന്നത്. ഏപ്രിൽ രണ്ട് മുതൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

നേരത്തെ ഏപ്രിൽ രണ്ട് മുതൽ വിവിധ രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ദിവസത്തെ വിമോചനദിനമെന്നാണ് ​ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പല രാജ്യങ്ങളു​ടേയും ഓഹരി വിപണികൾ തകർച്ച രേഖപ്പെടുത്തിയിരുന്നു.

നേരത്തെ അധിക തീരുവയിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാൽ, ഒരു പ്രശ്നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവർ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയിൽ ഒന്നും വിൽക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അവർ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Business

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി.

Published

on

സ്വർണവില ഇന്നും കുതിച്ചുയർന്ന് സർവകാല റെക്കോഡ് ഭേദിച്ചു. ഗ്രാമിന് 105 രൂപ വർധിച്ച് 8,340 രൂപയായി. പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 8235 രൂപയായാണ് ഉയർന്നത്.

18 കാരറ്റ് സ്വർണത്തിനും സർവകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവൻ വില 54,720 രൂപയിൽ എത്തി. വെള്ളി വിലയും കുതിച്ചുയർന്നു. മൂന്ന് രൂപ ഗ്രാമിന് വർധിച്ചതോടെ 112 രൂപയായി. ഇതും സർവകാല റെക്കോഡ് വിലയാണ്.

ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.

ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.

Continue Reading

Trending