Connect with us

Culture

ഈ ഭൂമിയില്‍ ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കില്‍, ചുരുങ്ങിയത് അവരുടെ അമ്മമാര്‍ മരിക്കുന്നത് വരെയെങ്കിലും..

Published

on

സതീഷ് കുമാര്‍ എഴുതുന്നു

താന്‍ മരിക്കും മുന്‍പ് കുഞ്ഞുങ്ങള്‍ മരിച്ചു പോയാല്‍ തനിക്കത് താങ്ങാനാവില്ല എന്ന് ഭയന്ന് വിവാഹം കഴിക്കാന്‍ മടിച്ചു നടന്ന അതികാല്‍പനികനായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്
ഒരു ചെറിയ സമ്മര്‍ദ്ധത്തെ പോലും പേറാന്‍ ശക്തിയില്ലാത്തവന്‍
തനിക്കു മുന്‍പേ തന്റെ മകന്റെ ജീവനെടുക്കണേ എന്ന് നിത്യവും വടക്കും നാഥനോട് പ്രാര്‍ത്ഥിച്ച് നടന്നിരുന്ന ഒരമ്മയുണ്ടായിരുന്നു തൃശൂരിലെ തേക്കിന്‍ കാട് മൈതാനത്ത് അധികം അകലെയല്ലാത്ത ഒരു കാലത്ത്
ഇടക്കിടെ ബുദ്ധിഭ്രമം വന്നു കയറുന്ന തന്റെ കുഞ്ഞിനെ ആരുനോക്കും താനില്ലെങ്കില്‍ എന്ന വ്യസനമായിരുന്നു വിളക്കു തിരിപോലെ ദുര്‍ബലയായിരുന്ന ആ അമ്മക്ക്
എഴുപത്തിരണ്ടാം വയസ്സില്‍ മരിച്ചുപോയ തന്റെ മകന്റെ മൃതദേഹത്തിനരുകില്‍ ഇരുന്ന് ‘കുഞ്ഞേ .കുഞ്ഞേ’
എന്ന് വിതുംബിയിരുന്ന തൊണ്ണൂറു വയസായ ഒരമ്മച്ചിയെ കണ്ടത് ഓര്‍മ്മവരുന്നു മുള്ളന്‍ കൊല്ലിയിലെ എന്റെ താമസക്കാലത്താത്
ആത്മഹത്യ,അപകടം,ഹൃദയസ്തംഭനം എന്നിങ്ങനെയുള്ള വിത്യസ്ത കാരണങ്ങളാല്‍ നാല് ആണ്‍ മക്കളില്‍ മൂന്നു പേരും മരിച്ചു പോയ ഒരമ്മയുടെ ദുരന്ത ജീവിതം കണ്‍ മുന്നിലുണ്ട് ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരിയില്‍
എല്ലാ മരണങ്ങളും വേദനാജനകങ്ങള്‍ ആണെങ്കിലും കുഞ്ഞുങ്ങളുടെ മരണം പോലെ നമ്മെ അടിമുടി ഉലക്കുന്ന മറ്റൊന്നില്ല
അപരിചിതമായ ദേശത്ത് കൂടി യാത്രചെയ്യുമ്പോള്‍ പോലും കടന്നു പോകുന്ന ശവഘോഷയാത്രയില്‍ കാണുന്നത് ഒരു കുഞ്ഞു ശവപ്പെട്ടിയാണെങ്കില്‍ നമ്മൂടെ ഹൃദയം വല്ലാതെ നുറുങ്ങിപ്പോകും
ബസില്‍ അസ്വസ്ഥനായും ബഹളക്കാരനായും യാത്രചെയ്യുന്ന ഒരാളായി മമ്മൂട്ടി അഭിനയിക്കുന്ന ഒരു കുഞ്ഞു സിനിമയുണ്ട്
ആ യാത്രയുടെ അവസാനമാണ് നമ്മള്‍ അറിയുന്നത് മകള്‍ മരിച്ച വിവരമറിഞ്ഞ് ഓടിവരുന്ന അച്ഛനാണ് ആ കഥാപാത്രമെന്ന്
ബസില്‍ നിന്ന് മറ്റുള്ളവര്‍ കാണുന്നു എന്ന തരത്തിലുള്ള ഒരു ആങ്കിളില്‍ കടന്നുവരുന്ന ഒരു ടാക്‌സി കാറിന്റെ മുകളില്‍ കെട്ടിവെച്ചിരിക്കുന്ന ഒരു കുഞ്ഞു ശവപ്പെട്ടിയുടെ കാഴ്ചയിലൂടെയാണ് സംവിധായകന്‍ അത് വെളിവാക്കുന്നത്
ആ ഒരൊറ്റ സീന്‍ ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറക്കില്ല എന്ന് എനിക്ക് ഉറപ്പാണ് .
അത്ര ആഴത്തിലാണ് ആ കാഴ്ച എന്റെ ഹൃദയത്തില്‍ മുള്‍മുറിവായത്
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാവുമോ?
എത്ര കടുപ്പപ്പെട്ടവനാണെങ്കിലും കുഞ്ഞുങ്ങളുടെ പാല്‍പുഞ്ചിരിയില്‍ അര്‍ദ്ധനിമിഷത്തേക്കെങ്കിലും അവര്‍ മൃദുലരാകാതിരിക്കുമോ
മനുഷ്യവികാരങ്ങളില്‍ ഏറ്റവും പരിശുദ്ധമായ ഒന്നാകുന്നു വാത്സല്യം
ഉപാധി രഹിതമായ ഒന്നാകുന്നു അത്
കുഞ്ഞുങ്ങളെ കൊന്നു കളയുന്നവര്‍ ലോകത്തിലേക്ക് വെച്ച് ഏറ്റവും നികൃഷ്ടരായ മനോരോഗികള്‍,
കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്വില പേശുന്നവരും
ഞാനില്ലാത്തലോകത്ത് എന്റെ കുരുന്നുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഉരുകിയുരുകി കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക് സ്വയം നടന്നു പോകുന്ന അമ്മമാരെ നാം അതില്‍ നിന്നും ഒഴിവാക്കുക
എത്രയോ രാത്രികളില്‍ കുഞ്ഞുങ്ങളെ മാറോടടക്കി നിശബ്ദരായി നിലവിളിച്ചവളാവും അവള്‍
എത്ര ബദല്‍ വഴികളിലൂടെ അവളൂടെ മനസ് ഓടി നോക്കിയിട്ടുണ്ടാവും
കുഞ്ഞുങ്ങള്‍ക്കാരുണ്ട് എന്ന ഒരൊറ്റ ആധിയാല്‍ മാത്രം മരിക്കാതെ ദുരിതക്കടല്‍ നീന്തുന്ന എത്ര അമ്മമാരുണ്ടാകും
കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാകുന്നത് എന്തു കൊണ്ടാവും?
ശത്രുവിന്റെ കുഞ്ഞാണെങ്കില്‍ പോലും നിങ്ങള്‍ക്കതിനോട് ഒരു വൈരാഗ്യവും തോന്നാത്തത് എന്തുകൊണ്ടാകും?
യാതൊരു വിധ താത്പര്യങ്ങളുമില്ലാതെയാണ് അത് നിങ്ങളോട് ചിരിക്കുന്നത് എന്നതുകൊണ്ടാവുമോ അത്?
നിങ്ങളാരാണെന്നോ നിങ്ങളുടെ ധനസ്ഥിതിയോ സ്ഥാനമാനങ്ങളോ അതിന് വിഷയമല്ല
നിങ്ങളുടെ നിറം ,വസ്ത്രങ്ങളുടെ പൊലിമ, രൂപം ,സൗന്ദര്യം ,ജാതി .
ഇതൊന്നും കുഞ്ഞുങ്ങളുടെ വിഷയമല്ല
എന്തിന് , കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തോടെ ചിരിക്കാന്‍ നിങ്ങള്‍ ഒരു മനുഷ്യനാവണമെന്നു പോലുമില്ല
ജനിക്കുമ്പോള്‍ എല്ലാമനുഷ്യരും എത്രയോ നല്ലവര്‍
വളരും തോറും നാമവരെ പതുക്കെ പതുക്കെ ചീത്തയാക്കുകയാണ്
ഒരു കാട്ടുചോലയുടെ തെളിനീരൊഴുക്കിലേക്ക് ഒരു മാലിന്യക്കുഴലെന്നപോലെ നാമവരിലേക്ക് പതുക്കെ പതുക്കെ വ്വിഷം നിറക്കുകയാണ്
നീ / അവന്‍ ,നിന്റെ /അവന്റെ എന്നിങ്ങനെ നാമവന്റെ ലോകത്തെ വേര്‍ത്തിരിക്കുകയാണ്
നീ മിടുക്കനാകണം എന്ന് ഉപദേശിക്കുമ്പോള്‍ അവനേക്കാള്‍ എന്ന് ഒരുവനെ അപ്പുറത്ത് കാട്ടിക്കൊടുക്കുകയാണ്
കുട്ടിയിലെ കുട്ടിയെ നാമങ്ങനെ പതുക്കെ ഇല്ലാതാക്കുകയാണ്
ധനമൂല്യം കണക്കാക്കി കളിപ്പാട്ടങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങുംബോള്‍ ഒരു കുട്ടിയിലെ കുട്ടി മരിക്കുന്നു എന്ന് ആക്‌സല്‍ മുന്തേ പറഞ്ഞിട്ടുണ്ട്
സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ് എന്ന് കല്‍പ്പറ്റ നാരായണന്‍ മാഷും
അപ്പോഴാണ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്ന് എന്നില്‍ നിന്നും ചിലര്‍ക്ക് മാത്രം ഇഷ്ടമുള്ള ഒന്ന് എന്നിലേക്ക് അവന്‍ മുതിരുന്നത്
വെറുതേ ഒന്ന് ഓര്‍ത്തു നോക്കൂ ബേബി ശാലിനിയെ ഇഷ്ടമുണ്ടായിരുന്നവരുടെ ആയിരത്തില്‍ ഒന്നു വരുമോ വളര്‍ന്നു വലുതായ ശാലിനിയെ ഇഷ്ടപ്പെടുന്നവര്‍
നമ്മള്‍ പറഞ്ഞു വന്നത് കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചാണ്
കുഞ്ഞുങ്ങളുടെ മരണം എല്ലാവരേയും കൂടുതല്‍ വേദനിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ്
അത് അങ്ങനെയാണ്
ഏറ്റുമുട്ടലില്‍ മരിച്ച എത്രയോ തീവ്രവാദികളുടെ ശവശരീരങ്ങള്‍ കണ്ടിട്ടുള്ള നമ്മള്‍ വെടിയേറ്റ് മരിച്ച വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവന്‍ ഒരു കുഞ്ഞായതു കൊണ്ടാണ്
കടല്‍തീരത്തടിഞ്ഞ ആ അഭയാര്‍ത്ഥി കുഞ്ഞിന്റെ ഉറങ്ങുന്ന പൂമൊട്ടു പോലുള്ള മുഖം കണ്ട് ലോകം മുഴുവന്‍ വിറങ്ങലിച്ചു നിന്നതും
ഈ അടുത്ത ദിവസം കാണാതായ സനഫാത്തിമ എന്ന പെണ്‍കുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ചതും കുട്ടികള്‍ മരിക്കുന്നത് നമുക്ക് സഹിക്കാനാവില്ല എന്നതിനാലാണ്
എന്റെ ദൈവമേ..
മുപ്പത് കുഞ്ഞുങ്ങള്‍..
മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് ഒരുമിച്ചു മരിച്ചുപോയത്
നിത്യവും അനവധി മരണങ്ങളെകണ്ടു ശീലിച്ച ഒരു മെഡിക്കല്‍ കോളേജിന് അതില്‍ വലിയ അസ്വാഭാവികതയൊന്നും തോന്നുന്നുണ്ടാവില്ല
ഒരു പക്ഷേ നിയോഗിക്കപ്പെട്ടേക്കാവുന്ന ഒരു അന്വേഷണക്കമ്മീഷനെ ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ചില കടലാസുകള്‍ വേണമെന്നേയുള്ളൂ
അത്യാസന്ന രോഗികളെത്തുന്ന ഒരു ആശുപത്രിയില്‍ മരണം എന്നത് ഒഴിവാക്കാനാവുന്നതല്ലെന്നും ,
ജപ്പാന്‍ ജ്വരം പോലുള്ള ഒരു രോഗകാലത്ത് അതിന്റെ എണ്ണത്തിലെ വര്‍ദ്ധനവ് ന്യായീകരിക്കാവുന്നതേയുള്ളൂ എന്നും ശാസ്ത്രത്തെ ഉദ്ധരിച്ചുകൊണ്ട് അതിനെ തീര്‍പ്പാക്കുന്നതിലും നിയമവിരുദ്ധമായി യാതൊന്നും തന്നെയില്ല എന്നും സമര്‍ത്ഥിക്കാം
ധാരാളമായി എഴുതപ്പെട്ടു കഴിഞ്ഞ ആ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ കടക്കുവാന്‍
ഞാന്‍ ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ല
ഞാനോര്‍ക്കുന്നത് ആ കുരുന്നുകളേക്കുറിച്ചാണ് കരയില്‍ മുങ്ങിമരിച്ച ആ മുപ്പത് കുരുന്നു ജീവനുകളേക്കുറിച്ച്
അനാസ്ഥയെ അലങ്കാരമാക്കി കൊണ്ടു നടക്കുന്ന മനുഷ്യരുടെ കാര്യം വിടൂ
ഈശ്വരവിശ്വാസികളായിരുന്നിരിക്കാവുന്ന ആ പാവം അമ്മമാരോട് അവരുടെ ദൈവങ്ങള്‍ എന്ത് ഉത്തരം പറയും
അവരുടെ ജീവിതത്തിലെ പ്രകാശമായിരുന്ന ആ മുപ്പത് നെയ്‌വിളക്കുകളെ തന്റെ മാന്ത്രിക വടികൊണ്ട് തല്ലിക്കെടുത്തിയതിന്
അവരുടെ മുപ്പത്തിമുക്കോടി സ്വപ്നങ്ങളെ ദയാരഹിതമായി ചീന്തിയെറിഞ്ഞതിന് ദൈവങ്ങള്‍ അവരോട് എന്ത് സമാധാനം പറയും
ശ്വാസം മുട്ടി ഉറങ്ങാതിരുന്ന ഒരു രാത്രിയുടെ ബാക്കിയാണ് വൈകാരികത അല്‍പം കൂടിപ്പോയ ഈ കുറിപ്പ്
പഠിച്ച ശാസ്ത്രവും അറിവുകളുമൊക്കെ മാറ്റി വെച്ചുകൊണ്ട് ഞാന്‍ അതിയായി ആഗ്രഹിക്കുകയായിരുന്നു
ഈ ഭൂമിയില്‍ ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കില്‍.
ചുരുങ്ങിയത് അവരുടെ അമ്മമാര്‍ മരിക്കുന്നത് വരെയെങ്കിലും..

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending