india
മോദി ഭരണത്തില്‍ ശാസ്ത്രബോധം ആക്രമിക്കപ്പെടുന്നു: കെ.സുധാകരന്‍
ശാസ്ത്ര ചിന്തകളെയും യുക്തിബോധത്തെയും നിരാകരിക്കുകയും അസത്യങ്ങളെ സത്യങ്ങളെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും കപട ശാസ്ത്ര ഗവേഷണത്തിനാണ് മോദി ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുമെതിരെ മോദി ഭരണത്തില്‍ തുടര്‍ച്ചയായി കടന്നാക്രമണം നടക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പുനഃസംഘടിപ്പിച്ച ശാസ്ത്രവേദിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സ്ഥാപനങ്ങളില്‍ മത സംസ്‌കാരം വലിയ തോതില്‍ വളര്‍ത്താനുള്ള ശ്രമമാണ് മോദി ഭരണകൂടം നടത്തുന്നത്. ശാസ്ത്ര വികാസത്തിനാവശ്യമായ നടപടികളില്‍ നിന്നുള്ള തിരിച്ചു പോക്കുകളാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ സംഭവിക്കുന്നത്. ശാസ്ത്ര ചിന്തകളെയും യുക്തിബോധത്തെയും നിരാകരിക്കുകയും അസത്യങ്ങളെ സത്യങ്ങളെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും കപട ശാസ്ത്ര ഗവേഷണത്തിനാണ് മോദി ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.
ശാസ്ത്രാവബോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ മാറ്റം, പ്രകൃതി സംരക്ഷണവും ദുരന്തങ്ങളും, കടലാക്രമണം, മാലിന്യ പരിപാലനം, നിര്‍മിത ബുദ്ധി തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തണം. നവ മാധ്യമങ്ങളും നവ സാങ്കേതിക വിദ്യകളും വലിയ തോതില്‍ ഇതിനായി പ്രയോജനപ്പെടുത്താന്‍ കഴിയണം.വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്ര കാര്യങ്ങള്‍ ഗ്രഹിക്കാനും ചെറുപഠനങ്ങളും ലഘു പരീക്ഷണങ്ങളും നടത്താനും വിദ്യാര്‍ത്ഥികളെയും സാധാരണക്കാരെയും സഹായിക്കുന്ന ”ശാസ്ത്ര ശാലകള്‍” നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രൂപം നല്‍കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഇടിഞ്ഞതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രഗവേഷണത്തിനുള്ള സാധ്യത വലിയ തോതില്‍ പരിമിതപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര രംഗത്തെ വളര്‍ച്ചയും മാറ്റവും അറിയാനും പഠിക്കാനും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സമഗ്രവും ആവശ്യമെങ്കില്‍ തത്വശാസ്ത്രപരമായ പുനഃക്രമീകരണം നടത്തുന്നതിന് ശാസ്ത്ര വേദി ഇടപെടലുകള്‍ നടത്തണം. ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്ക് അടിത്തറ പാകിയത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനങ്ങളും നടപടികളുമാണെന്ന് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ശാസ്ത്രലോകത്തെ അറിവുകള്‍ നാടിന്‍റെ നന്മക്കായി വിനിയോഗിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ശാസ്ത്രവേദിയുടെ മാസികയായ സൈടെകിന്‍റെ ആദ്യലക്കം കെ.സുധാകരന്‍ എംപി വി.ഡി. സതീശന് നല്‍കി പ്രകാശനം ചെയ്തു. പുതിയ ലോഗോയുടേയും വെബ്‌സൈറ്റിന്‍റെയും പ്രകാശനവും കെ.സുധാകരന്‍ നിര്‍വഹിച്ചു. ശാസ്ത്രാവബോധം വളര്‍ത്തുന്ന പോസ്റ്ററുകളുടെ പ്രകാശനം വി.ഡി.സതീശന്‍ നിര്‍വഹിച്ചു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്, കോവിഡ് മാനേജ്‌മെന്‍റ്, വീണ്ടു ചില ശാസ്ത്ര കാര്യങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രൊ. അച്യുത്ശങ്കര്‍ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂര്‍ എംപി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍, മുന്‍ വിസി പൂഞ്ചറവിള ഐസക് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വിമലന്‍ സ്വാഗതവും ട്രഷറര്‍ പ്രഫുലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
india
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ‘നിയമപരമായ ആവശ്യത്തെ’ തുടര്‍ന്ന് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. ഇതുവരെ, തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.
തോംസണ്‍ റോയിട്ടേഴ്‌സിന്റെ വാര്‍ത്താ മാധ്യമ വിഭാഗമാണ് റോയിട്ടേഴ്‌സ്. 200 ലധികം സ്ഥലങ്ങളിലായി 2,600 പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് കമ്പനി പറയുന്നു. ശനിയാഴ്ച രാത്രി 11:40 വരെ റോയിട്ടേഴ്സ് വേള്‍ഡിന്റെ എക്സ് അക്കൗണ്ടും ആക്സസ് ചെയ്യാന്‍ കഴിഞ്ഞില്ല.
പ്രധാന @Reuters X അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും, നിരവധി അനുബന്ധ ഹാന്‍ഡിലുകള്‍ ആക്സസ് ചെയ്യാവുന്നതാണ്. റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
X അനുസരിച്ച്, യുഎസ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പോസ്റ്റുകള്‍ക്കും കൂടാതെ/അല്ലെങ്കില്‍ X അക്കൗണ്ട് ഉള്ളടക്കത്തിനും ബാധകമായേക്കാവുന്ന നിയമങ്ങളുണ്ട്.
‘എല്ലായിടത്തും ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമത്തില്‍, ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് സാധുവായതും ശരിയായ സ്‌കോപ്പുള്ളതുമായ അഭ്യര്‍ത്ഥന ലഭിച്ചാല്‍, ഒരു പ്രത്യേക രാജ്യത്തിലെ ചില ഉള്ളടക്കങ്ങളിലേക്കുള്ള ആക്‌സസ് ഇടയ്ക്കിടെ തടഞ്ഞുവയ്‌ക്കേണ്ടത് ആവശ്യമായി വന്നേക്കാം,’ X എഴുതി.
ഒരു കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് പ്രതികരണമായി ഉള്ളടക്കം തടഞ്ഞുവയ്ക്കാന്‍ X നിര്‍ബന്ധിതനായാല്‍ അത് തടഞ്ഞുവയ്ക്കാമെന്നും X മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്താവിക്കുന്നു. നിര്‍ദ്ദിഷ്ട സപ്പോര്‍ട്ട് ഇന്‍ടേക്ക് ചാനലുകള്‍ വഴി ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന് മറുപടിയായി പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ തടയാനും കഴിയും.
മറ്റ് പ്രദേശങ്ങളില്‍ നിന്ന് അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാകുന്നതിനാല്‍ ബ്ലോക്ക് രാജ്യത്തിന് പ്രത്യേകമായി കാണപ്പെടുന്നു.
ബ്ലോക്ക് താല്‍ക്കാലികമാണോ ശാശ്വതമാണോ, അതോ പ്ലാറ്റ്ഫോമിനെതിരെ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടുമായോ നിയമപരമായ ഉത്തരവുമായോ ഇത് ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.
india
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.
തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.
തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.
india
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു
ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.
അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.
പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
film3 days ago
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്