X

ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്

ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്.

വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പൊലീസ് സംഘത്തിലൊരാള്‍ പറയുമ്പോള്‍ എസ്.ടി.എഫിലൊരാള്‍ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ അടങ്ങിയ വീഡിയോയാണ് പുറത്തായത്. എന്നാല്‍ ഇതിനകം വിവാദത്തിലായ ഏറ്റുമുട്ടലിനെതിരെ കൂടുതല്‍ തെളിവുകളാണ് മൂന്നാമത്തെ വീഡിയോയിലൂടെ സംഭാഷണങ്ങളായി പുറത്തുവന്നത്.

വെടിവെപ്പിനെ തുടര്‍ന്ന് കൂട്ടത്തില്‍ ഒരാള്‍ ഉന്നയിക്കുന്ന സംശയമാണ് സംഭാഷണമായി പുറത്തായത്. ഇതിന്റെയെല്ലാം വീഡിയോ ആരെങ്കിലും പകര്‍ത്തുന്നുണ്ടോ എന്നായിരുന്നു ആയാളുടെ ചോദ്യം. ഭായ് ഉടന്‍ തന്നെ വീഡിയോ ചിത്രീകരണം നിര്‍ത്തിവയ്ക്കു എന്ന് മറ്റൊരാള്‍ പറയുന്നതും കേള്‍ക്കാം. വെടിവെച്ച് കൊല്ലൂ എന്നും നെഞ്ചത്ത് തന്നെ വെടിവെക്കു എന്നും ഹിന്ദിയില്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം.

ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ വെച്ചാണ് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെയും വെടിവെച്ചു കൊന്നത്. ഇതില്‍ ഒരു സിമി പ്രവര്‍ത്തകനെ പൊലീസ് ഓഫീസര്‍ വെടിവെക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തായിരുന്നു. ആ ദൃശ്യം മൂന്നാമത്തെ വീഡിയോയിലും കാണാം.

നിലത്ത് കമിഴ്ന്ന് കിടക്കുന്ന സിമി പ്രവര്‍ത്തകനെയാണ് പൊലീസുകാരന്‍ വെടിവെക്കുന്നത്.

ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മൂന്നാമത്തെ വീഡിയോ പുറത്തു വന്നത്.

ഞായര്‍ പുലര്‍ച്ചെ മൂന്ന്് മണിയോടെയാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സിമി പ്രവര്‍ത്തകര്‍ തടവ് ചാടിയത്. തുടര്‍ന്ന് ഇവരെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Web Desk: