News
ബഹിരാകാശയാത്ര ജീവിതദർശനം മാറ്റി; ഭൂമിയിലെ തർക്കങ്ങൾ അർഥശൂന്യമെന്ന് സുനിത വില്യംസ്
ബഹിരാകാശത്തിൽ നിന്ന് ഭൂമിയെ നോക്കുമ്പോൾ ഭൂമിയും അവിടെ മനുഷ്യർ തമ്മിലുള്ള തർക്കങ്ങളും പോരും എത്രത്തോളം അർഥശൂന്യമാണെന്ന് മനസിലായതായി സുനിത പറഞ്ഞു
ഡൽഹി: ബഹിരാകാശ പര്യടനം തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് നാസയുടെ മുൻ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ബഹിരാകാശത്തിൽ നിന്ന് ഭൂമിയെ നോക്കുമ്പോൾ ഭൂമിയും അവിടെ മനുഷ്യർ തമ്മിലുള്ള തർക്കങ്ങളും പോരും എത്രത്തോളം അർഥശൂന്യമാണെന്ന് മനസിലായതായി സുനിത പറഞ്ഞു. നാസയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഡൽഹിയിൽ ‘ഐസ് ഓൺ സ്റ്റാർസ്, ഫീറ്റ് ഓൺ ഗ്രൗണ്ട്’ എന്ന പേരിൽ നടന്ന സംവാദത്തിലാണ് സുനിതയുടെ പ്രതികരണം.
ബഹിരാകാശത്തുനിന്ന് ഭൂമിയെ കാണുമ്പോൾ നാം താമസിക്കുന്ന ഒരൊറ്റ ഇടമായാണ് ഭൂമിയെ അനുഭവപ്പെടുന്നതെന്ന് സുനിത വില്യംസ് വിശദീകരിച്ചു. അവിടെ രാജ്യങ്ങളുടെ അതിർവരമ്പുകളില്ല; അതിനാൽ തന്നെ മനുഷ്യർ സൃഷ്ടിക്കുന്ന തർക്കങ്ങളുടെ നിസ്സാരത വ്യക്തമായി ബോധ്യപ്പെടുമെന്നും അവൾ പറഞ്ഞു. ഈ അനുഭവം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റാൻ സഹായിച്ചുവെന്നും സുനിത വ്യക്തമാക്കി.
ഭൂമി വിവിധ കാലാവസ്ഥകളിലൂടെ എങ്ങനെ ജീവിക്കുകയും ചലിക്കുകയും ചെയ്യുന്നുവെന്ന് നേരിൽ കാണാൻ കഴിഞ്ഞതായും സുനിത പറഞ്ഞു. ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് ഭൂമിയുടെ നിറം മാറുന്നതും, ശീതകാലത്ത് മഞ്ഞുമൂടുന്നതും, സമുദ്രങ്ങളുടെ നിറവ്യത്യാസങ്ങളും താൻ ശ്രദ്ധിച്ചുവെന്ന് അവൾ പറഞ്ഞു. ഈ അനുഭവങ്ങൾ വിവേചനങ്ങളെ അതീതമായി ചിന്തിക്കാൻ തനിക്ക് ഊർജം നൽകിയതായും സുനിത കൂട്ടിച്ചേർത്തു.
ഒരൊറ്റ ഭൂമി പല കാലങ്ങളിൽ മാറുന്നതുപോലെ മനുഷ്യവർഗവും ഒന്നാണെന്നും, കാഴ്ചപ്പാടുകളുടെയും വീക്ഷണകോണുകളുടെയും വ്യത്യാസങ്ങളാണ് മനുഷ്യരെ വേർതിരിക്കുന്നതെന്നും സുനിത വില്യംസ് അഭിപ്രായപ്പെട്ടു.
kerala
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അക്രമം: പോക്സോ കേസ് പ്രതി ട്രോമ കെയര്‍ യൂണിറ്റില്‍ ചില്ലുകള്‍ തകര്‍ത്തു
തിരുനെല്‍വേലി സ്വദേശി പരമശിവമാണ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ കാബിനിലെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്.
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി പൊലീസിന്റെ മുന്നില്‍വച്ച് ട്രോമ കെയര്‍ യൂണിറ്റില്‍ അക്രമം നടത്തി. തിരുനെല്‍വേലി സ്വദേശി പരമശിവമാണ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ കാബിനിലെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്.
പോലീസ് കസ്റ്റഡി നടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ആശുപത്രി ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
മുന്‍പ് വളപട്ടണം പൊലീസ് ജീപ്പും ഇയാള്‍ അടിച്ചു തകര്‍ത്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി.
ആശുപത്രിയിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച് സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തണമെന്ന് സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
world
ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക; ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കന്‍ പതാകയും നീക്കം ചെയ്തു
2020ല്‍ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു.
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക. യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഇക്കാര്യം സംയുക്തമായി അറിയിച്ചത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പൂര്‍ണമായും പിന്‍മാറിയതായി അവര്‍ പ്രഖ്യാപിച്ചു. ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കന്‍ പതാകയും നീക്കം ചെയ്തു.
1948ല്‍ ലോകാരോഗ്യ സംഘടനയുടെ സ്ഥാപകാംഗമായ ശേഷം ഇതാദ്യമായാണ് അംഗത്വം യുഎസ് ഉപേക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തെ ലോകാരോഗ്യ സംഘടനയുടെ പരാജയങ്ങളാണ് പിന്മാറ്റ കാരണമെന്ന് റൂബിയോയും കെന്നഡിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിനെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തതെന്ന് ആരോപിച്ച ഇരുവരും, അതിനാല്‍ എല്ലാ യുഎസ് ധനസഹായവും നിര്‍ത്തിവച്ചതായും വ്യക്തമാക്കി.
2020ല്‍ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. കോവിഡ് സമയത്ത് സംഘടന ചൈന കേന്ദ്രീകൃതമാണെന്ന് ആരോപിച്ച ട്രംപ് ഒരു വര്‍ഷം മുമ്പ് പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
അംഗരാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ സ്വാധീനം മൂലമാണ് തീരുമാനമെടുത്തതെന്ന് യുഎസ് ആരോഗ്യ- മാനുഷിക സേവന വകുപ്പ് അറിയിച്ചു. അതേസമയം, യുഎസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദാനോം ഗെബ്രിയേസസ്, പിന്മാറ്റത്തിലൂടെ നഷ്ടം യുഎസിന് മാത്രമാണെന്നും പ്രതികരിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍, ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളെ തടയാനും അതിനുള്ള തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവച്ച അന്താരാഷ്ട്ര മഹാമാരി ഉടമ്പടി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മറ്റെല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചപ്പോള്‍, അവഗണിക്കുകയാണ് അമേരിക്ക ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സഹായദാതാവാണെങ്കിലും 2024, 2025 വര്‍ഷങ്ങളിലെ അംഗത്വ ഫീസ് യുഎസ് അടച്ചിരുന്നില്ല. ഇതും പൂര്‍ണ പിന്മാറ്റത്തിന്റെ സൂചനയായിരുന്നു.
kerala
ദിലീപിന് കരിക്കിൻവെള്ളവും കിടക്കവിരിയും നൽകി; ബിജെപി നേതാവ് ആർ.ശ്രീലേഖക്കെതിരെ അന്വേഷണമില്ലാത്തതിൽ റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജയിലിൽ എത്തി സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിന് വിധേയയായ അന്നത്തെ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തിര റിപ്പോർട്ട് തേടി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നല്കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോട് റിപ്പോർട്ട് ഇപ്പോൾ തേടിരിക്കുന്നത്.
2017-ൽ നടന്ന സംഭവം അതീവ ഗൗരവപരമാണ്. മറ്റു പ്രതികളുടെ ക്ഷീണം പരിഗണിക്കാത്തതും സിനിമനടന്റെ ക്ഷീണം മാത്രം മാറ്റുവാൻ കരിക്കിൻ വെള്ളവും കിടക്കവിരിയും നല്കി ക്ഷേമം ഉറപ്പാക്കിയ ജയിൽ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിൻ്റെയും ലംഘനമാണ്. ജയിൽ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ ജയിൽ സെല്ലിൽ കഴിയുന്ന എല്ലാപേരും തുല്യരാണ്. ഇതിൽ ചില പ്രതികൾക്ക് മാത്രം പ്രത്യേക പരിഗണന ഉണ്ടായാൽ അത് നിഷ്പക്ഷ ഉദ്യോഗസ്ഥ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതല്ല. മറിച്ച് കൃത്യവിലോപത്തിന്റെ ഭാഗമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ.
ജയിലിൽ എത്തി സിനിമനടനെ കണ്ട് ക്ഷേമം അന്വേഷിക്കുവാൻ കോടതിയോ സർക്കാരോ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് യാതൊരു നിർദ്ദേശവും നല്കിയിരുന്നില്ല. ജയിൽ സന്ദർശനവേളയിൽ സെല്ലിൻ്റെ തറയിൽ അവശനായി കിടന്നയാൾ സിനിമ നടൻ എന്ന് തിരിച്ചറിഞ്ഞതായും വിരൂപ രൂപവുമായി ക്ഷീണിതനായി കാണപ്പെട്ടതുകൊണ്ട് സെല്ലിൽ നിന്ന് പുറത്തിറക്കി കരിക്കിൻ വെള്ളം വരുത്തി നല്കിയെന്നും കിടക്കവിരി നല്കിയെന്നുമാണ് അന്നത്തെ സംഭവത്തിൽ മാധ്യമങ്ങളോട് പോലും ജയിൽ ഡി.ജി.പി ആയിരുന്ന ആർ ശ്രീലേഖ വ്യക്തമാക്കിയത്.
അന്ന് സംഭവം വിവാദം ആയിരുന്നുവെങ്കിലും കൃത്യമായ അന്വേഷണം വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിൻ മേൽ നടപടി ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാട്ടുന്നത്.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket24 hours agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala23 hours ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News22 hours agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
