Connect with us

Video Stories

‘സിനിമ പരാജയപ്പെട്ടാല്‍ നമ്മള്‍ചെയ്തതെല്ലാം തെറ്റാക്കും” – തുറന്നുപറഞ്ഞ് ജയറാം

“വിജയമുള്ള സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം നല്ലതായാണ് ആളുകള്‍ പറയുക”-ജയറാം

Published

on

സിനിമകള്‍ വിജയിക്കുമ്പോള്‍ ആളുകള്‍ നമ്മളെക്കുറിച്ച് നല്ലത് പറയും. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടാല്‍ നമ്മള്‍ തൊട്ടതും പിടിച്ചതും എല്ലാം തെറ്റായിപ്പോയെന്ന് പറയുമെന്നും നടന്‍ ജയറാം. മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ പ്രമോഷണല്‍ അഭിമുഖത്തിലാണ് ജയറാം തന്റെ സിനിമാ ജീവിതത്തിലെ പരാജയഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. വിജയവും പരാജയവും സിനിമാ മേഖലയിലെ പ്രതികരണങ്ങളെ എങ്ങനെ മാറ്റുന്നുവെന്ന് ജയറാം അഭിമുഖത്തില്‍ വിശദീകരിച്ചു.

”ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട് എന്നിവരുള്‍പ്പെടെ പലരും എന്നെ തന്നെ വീണ്ടും വീണ്ടും സിനിമകളില്‍ ഉള്‍പ്പെടുത്തി. അങ്ങനെയിരിക്കെ പെട്ടെന്നൊരു വീഴ്ച വന്നു. അതില്‍നിന്ന് ഒരുപാട് സ്ട്രഗിള്‍ ചെയ്ത് കരകയറാന്‍ ശ്രമിക്കുമ്പോള്‍ കൂടെയുള്ള പലരും കൈവിടുന്ന അവസ്ഥയുണ്ടായി,” ജയറാം പറഞ്ഞു.

സ്ട്രഗിള്‍ ചെയ്യുന്ന സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റായി ചിത്രീകരിക്കപ്പെടുമെന്ന അനുഭവവും അദ്ദേഹം പങ്കുവച്ചു. ”വിജയമുള്ള സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം നല്ലതായാണ് ആളുകള്‍ പറയുക. എന്നാല്‍ പരാജയം വന്നാല്‍ അഭിനയിച്ചത് തെറ്റ്, പാടിയത് തെറ്റ്, എടുത്ത തീരുമാനങ്ങള്‍ എല്ലാം തെറ്റ് എന്നാകും. ആ ഒരു നീണ്ട കാലഘട്ടം പലതും പഠിക്കാനുള്ള സമയമായിരുന്നു,” ജയറാം പറഞ്ഞു.

Video Stories

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും പണവുമായി മുങ്ങി; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി ബോംബെ എയര്‍പോര്‍ട്ടില്‍ പിടിയില്‍

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 40 പവൻ സ്വർണവും പണവും തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത പ്രതിയെ രണ്ട് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വിയ്യൂർ സ്വദേശിയായ ഹെൻറി ജോസഫിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി.

Published

on

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കൈക്കലാക്കി നാടുവിട്ട പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷം ചെറുതുരുത്തി പൊലീസ് സംഘം ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. വിയ്യൂര്‍ പടുകാട് പുത്തന്‍ വീട്ടില്‍ ഹെന്റി ജോസഫ് (31) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയായ അന്യ മതസ്ഥയായ യുവതിയെ ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിപ്പിച്ച് പീഡിപ്പിക്കുകയും, പലതവണകളായി 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കൈക്കലാക്കുകയും ചെയ്ത ശേഷം 2024ല്‍ നാടുവിടുകയുമായിരുന്നു പ്രതി.

ബോംബെ വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി ബോംബെ വഴി വിദേശത്തേക്ക് പോകുന്നുവെന്ന രഹസ്യവിവരം കുന്നംകുളം എ.സി.പി സി.ആര്‍ സന്തോഷിന് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.ആര്‍ നിഖില്‍, ജോളി സെബാസ്റ്റ്യന്‍, പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോന്‍, ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഏറെ സാഹസികമായി ബോംബെ എയര്‍പോര്‍ട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Continue Reading

Video Stories

ഇന്ത്യയില്‍ കളിക്കാതിരിക്കാനുള്ള ബംഗ്ലാദേശിന്റെ അവസാന ശ്രമവും പാളി, ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യം അയര്‍ലന്‍ഡ് തള്ളി

പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു.

Published

on

ഡബ്ലിന്‍: ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാതിരിക്കാനുള്ള ബംഗ്ലാദേശിന്റെ അവസാന ശ്രമവും പാളി. ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യം അയര്‍ലന്‍ഡ് തള്ളി. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകാവില്ലെന്നും അതിനാല്‍ തങ്ങളെ ഗ്രൂപ്പ് ബിയിലേക്ക് മാറ്റി അയര്‍ലന്‍ഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ബംഗ്ലാദേശ് മുന്നോട്ടുവെച്ചത്. ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിന്റെ മുഴുവന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും വേദിയാവുന്നത് ശ്രീലങ്കയാണ്.

ഗ്രൂപ്പിലോ മത്സരക്രമത്തിലോ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി. നിലവില്‍ ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിനൊപ്പം സിംബാബ്വെ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഒമാന്‍ ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനൊപ്പം നേപ്പാള്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇറ്റലി ടീമുകളുമാണുള്ളത്. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന് ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കേണ്ടത്. ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അനുനയപ്പിക്കാനായി ഐസിസി പ്രതിനിധികളായ ഗൗരവ് സക്‌സേനയും ആന്‍ഡ്ര്യു എഫ്ഗ്രേവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ അനുനയ ചര്‍ച്ചയിലായിരുന്നു ഗ്രൂപ്പ് മാറ്റമെന്ന നിര്‍ദേശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശവും ഐസിസിയും അയര്‌ലന്‍ഡും തള്ളിയതോടെ ബംഗ്ലാദേശ് എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്.

Continue Reading

News

നെയ്യാറ്റിന്‍കരയിലെ നീന്തല്‍ പരിശീലന കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരണപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിയാസ്, ഇന്ന് രാവിലെ അനുജനും സുഹൃത്തിനുമൊപ്പം നീന്താനായി കുളത്തിലേക്ക് പോയതായിരുന്നു.

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം നടന്നത്. മൂന്ന് മാസം മുന്‍പാണ് ഈ കുളം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending