Connect with us

india

നിർമാണ കുഴിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ച സംഭവം; നിർമാണകമ്പനി ഉടമ അറസ്റ്റിൽ

വിഷ്ടൗൺ പ്ലാനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമകളിൽ ഒരാളായ അഭയ് കുമാറാണ് പിടിയിലായത്

Published

on

നോയിഡ: നിർമാണത്തിനായി കുഴിച്ച കുഴിയിൽ കാർ വീണ് യുവാവ് മരിച്ച സംഭവത്തിൽ നിർമാണകമ്പനി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ടൗൺ പ്ലാനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമകളിൽ ഒരാളായ അഭയ് കുമാറാണ് പിടിയിലായത്. കേസിലെ മറ്റൊരു ഉടമയായ മനീഷ് കുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, നോയിഡ അതോറിറ്റി സിഇഒ എം. ലോകേഷിനെ ചുമതലയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ യുവ സോഫ്റ്റ്‌വെയർ എൻജിനീയർ യുവരാജ് മേത്ത ഓടിച്ച ഗ്രാൻഡ് വിറ്റാര കാർ, വെള്ളം നിറഞ്ഞ് കിടക്കുന്ന ഏകദേശം 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. 2021-ൽ നിർമാണത്തിനായി കുഴിച്ച കുഴി വർഷങ്ങളായി മൂടാതെയും സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും കിടക്കുകയായിരുന്നു.

നീന്തൽ അറിയാത്ത യുവരാജ് അപകടത്തിന് ശേഷം ഒന്നര മണിക്കൂറിലേറെ സമയം ജീവനോടെ ഉണ്ടായിരുന്നതായി വിവരം. അപകടം നടന്ന ഉടൻ തന്നെ യുവരാജ് അച്ഛനെ ഫോണിൽ വിളിച്ചിരുന്നുവെന്നും പറയുന്നു. കുടുംബാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കനത്ത മൂടൽമഞ്ഞ് കാരണം കാർ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പൊലീസ്, ഫയർഫോഴ്‌സ്, എസ്‌ഡിആർഎഫ് സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നിർമാണ കുഴിക്ക് ചുറ്റും ബാരിക്കേഡുകളോ അപകടസൂചനാ ബോർഡുകളോ ഇല്ലായിരുന്നുവെന്നും ആരോപണം ഉയർന്നു. റോഡിൽ നിന്ന് വെറും 10 അടി മാത്രം അകലെയായിരുന്നു ഈ അപകടക്കുഴി. ഈ മാസം ആദ്യം ഇതേ സ്ഥലത്ത് ട്രക്ക് ഡ്രൈവർ ഗുർവീന്ദർ സിംഗിന്റെ വാഹനവും അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും അന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

യുവരാജിന്റെ പിതാവിന്റെ പരാതിയിൽ വിഷ്ടൗൺ പ്ലാനേഴ്‌സ്, ലോട്ടസ് ഗ്രീൻസ് എന്നീ കമ്പനികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിന് നോയിഡ അതോറിറ്റിയിലെ ഒരു ജൂനിയർ എൻജിനീയറെ പിരിച്ചുവിടുകയും മറ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

india

അശ്ലീല വിഡിയോ വിവാദം; ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെതിരെ പിരിച്ചുവിടൽ വരെ നടപടിയെന്ന് സൂചന

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.

Published

on

ബംഗളൂരു: ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ അശ്ലീല വിഡിയോ വൈറലായ സംഭവത്തിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ പിരിച്ചുവിടൽ വരെ നടപടിയുണ്ടാകാമെന്ന് സൂചന നൽകി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ജീവനക്കാരന് അനുയോജ്യമല്ലാത്ത പെരുമാറ്റവും സർവിസ് ചട്ടങ്ങൾ ലംഘിച്ചതുമാണ് സസ്‌പെൻഷന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടിയായാണ് സസ്‌പെൻഷൻ അനിവാര്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

‘അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതനുസരിച്ച് അടുത്ത നടപടി സ്വീകരിക്കും’ – മന്ത്രി പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കാണാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ വന്നതിനെക്കുറിച്ച് പ്രതികരിച്ച പരമേശ്വര, താൻ വിഷയത്തിൽ ഒരുതരത്തിലും ഇടപെടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, റാവുവിന് സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും സർക്കാർ നടപടിയെടുക്കുന്നതിൽ മടിച്ചില്ലെന്നും, ആവശ്യമായാൽ പിരിച്ചുവിടൽ വരെ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു. ഈ സംഭവം പൊലീസിനും മറ്റു വകുപ്പുകൾക്കും നാണക്കേടുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തനിക്കെതിരായ വിഡിയോ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് ഡി.ജി.പി കെ. രാമചന്ദ്ര റാവു പ്രതികരിച്ചു.

Continue Reading

india

കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ തെരുവുനായ് പ്രശ്നം പരിഹരിക്കാന്‍ എന്ത് നടപടിയെടുത്തു; മനേക ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെ ചോദ്യം ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചു.

Published

on

തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെ ചോദ്യം ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച്, തെരുവ് നായ നിയന്ത്രണത്തോടുള്ള ജുഡീഷ്യറിയുടെ സമീപനത്തെ വിമര്‍ശിച്ച പോഡ്കാസ്റ്റ് ഉള്‍പ്പെടെയുള്ള പൊതുവേദികളില്‍ മനേക ഗാന്ധി നടത്തിയ അഭിപ്രായങ്ങളില്‍ വ്യക്തമായ അതൃപ്തി രേഖപ്പെടുത്തി.

മനേക ഗാന്ധിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ ചോദ്യം ചെയ്ത ബെഞ്ച്, മുന്‍ മന്ത്രി നിയന്ത്രണമില്ലാതെ ധിക്കാരപരവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞു. ‘കോടതിയുടെ പരാമര്‍ശങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് നിങ്ങള്‍ പറഞ്ഞു, എന്നാല്‍ നിങ്ങളുടെ കക്ഷിയോട് അവര്‍ എന്ത് തരത്തിലുള്ള പരാമര്‍ശങ്ങളാണ് നടത്തിയതെന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? നിങ്ങള്‍ അവരുടെ പോഡ്കാസ്റ്റ് കേട്ടിട്ടുണ്ടോ? അവര്‍ ചിന്തിക്കാതെ എല്ലാവര്‍ക്കുമെതിരെ എല്ലാത്തരം അഭിപ്രായങ്ങളും പറഞ്ഞു. അവരുടെ ശരീരഭാഷ നിങ്ങള്‍ കണ്ടിട്ടുണ്ടോ?’ ബെഞ്ച് അഭിപ്രായപ്പെട്ടു.

മനേക ഗാന്ധിയുടെ പ്രസ്താവനകള്‍ പ്രഥമദൃഷ്ട്യാ അവഹേളനമാണെന്നു തോന്നിയെങ്കിലും, ഔദാര്യത്തിന്റെ പേരില്‍ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് തെരുവുനായ് പ്രശ്നം പരിഹരിക്കാന്‍ നിങ്ങളുടെ കക്ഷി ബജറ്റില്‍ എന്ത് വിഹിതമാണ് വകയിരുത്തിയിരുന്നത് എന്ന് ജസ്റ്റിസ് സന്ദീപ് മേത്ത മനേക ഗാന്ധിയുടെ അഭിഭാഷകനോട് ചോദിച്ചു.
നായ തീറ്റ നല്‍കുന്നവരെ ഉത്തരവാദിത്തമുള്ളവരാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ നിരീക്ഷണങ്ങള്‍ പരിഹാസത്തോടെയല്ല, വിഷയം കേള്‍ക്കുന്നതിനിടെ സജീവമായ സംഭാഷണത്തിനിടെ നടത്തിയ ഗുരുതരമായ അഭിപ്രായങ്ങളാണെന്നും ബെഞ്ച് വ്യക്തമാക്കി. തെരുവ് നായ്ക്കളുടെയും നായ്ക്കളുടെയും കടിയേറ്റ പ്രശ്നം പൊതുജനങ്ങളുടെ ഗൗരവമായ വിഷയമാണെന്ന് കോടതി ആവര്‍ത്തിച്ചു.

ജനുവരി 28 ന് ഉച്ചയ്ക്ക് 2 മണിക്ക് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വാദങ്ങള്‍ കേള്‍ക്കുന്നതിനായി കോടതി കേസ് മാറ്റിവച്ചു. നേരത്തെ, ജനുവരി 13 ന്, നായ് കടിയേറ്റ സംഭവങ്ങളില്‍ ”കനത്ത നഷ്ടപരിഹാരം” നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചേക്കാമെന്ന് സുപ്രീം കോടതി സൂചിപ്പിക്കുകയും അലഞ്ഞുതിരിയുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഏകദേശം അഞ്ച് വര്‍ഷമായി നടപ്പാക്കിയിട്ടില്ലെന്ന് ഫ്‌ലാഗ് ചെയ്യുകയും ചെയ്തിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും സംസ്ഥാന അധികാരികള്‍ക്കും നായ തീറ്റ നല്‍കുന്നവര്‍ക്കും ഉടന്‍ ബാധ്യത തീര്‍പ്പാക്കുമെന്ന് കോടതി സൂചിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസത്തെ തീവ്രമായ ഹിയറിംഗിന് ശേഷം, സ്ഥാപന പരിസരങ്ങളിലെ തെരുവ് നായ്ക്കളുടെ പ്രശ്നവും വന്ധ്യംകരണവും നിയന്ത്രണ നടപടികളും ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ മുനിസിപ്പല്‍ ബോഡികളുടെ പരാജയവും ബെഞ്ച് പരിശോധിച്ചു.

സ്ഥാപന, പാര്‍പ്പിട പരിസരങ്ങളില്‍ തെരുവുനായ്ക്കളുടെ പ്രശ്നം ബെഞ്ച് നേരത്തെ പരിശോധിച്ചിരുന്നു, കോടതിയുടെ മുന്‍ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇടപെടുന്നവര്‍ ആവശ്യപ്പെട്ടിരുന്നു. വന്ധ്യംകരണത്തിന് ശേഷം തെരുവ് നായ്ക്കളെ അതേ പ്രദേശത്ത് വിട്ടയക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ തടയാന്‍ പ്രാപ്തമായ ശാസ്ത്രീയവും മനുഷ്യത്വപരവുമായ ജനസംഖ്യാ നിയന്ത്രണ മാതൃകകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

 

Continue Reading

india

ഡ്രഡ്ജർ അഴിമതി കേസ്: സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ

ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ വിധിച്ചത്.

Published

on

ന്യൂഡൽ‍ഹി: മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ. ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ വിധിച്ചത്.

നെതർലാൻഡ്സിൽ അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന വിജിലൻസ് നവംബറിൽ തന്നെ ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ, വിജിലൻസ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സുപ്രീം കോടതിയെ ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു.

ഈ വാദത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി. ഹമീദും ശക്തമായി എതിർത്തു. നവംബറിൽ വിജിലൻസ് കേന്ദ്രത്തിന് അയച്ച കത്തിന്റെ പകർപ്പ് ഇരുവരും കോടതിയിൽ സമർപ്പിച്ചു. തുടർന്ന്, വസ്തുത വ്യക്തമാക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.

ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരായ എസ്.വി. രാജു, താൻ കോടതിയെ അറിയിച്ചത് തെറ്റായ വിവരമാണെന്ന് സമ്മതിച്ചു. ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നും, അനവധിക്കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുണ്ടായ ചെറിയ പിഴവാണിതെന്നും ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

എന്നാൽ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതി വിധി പ്രസ്താവിച്ചിരുന്നെങ്കിൽ എന്തായേനെ എന്ന് ചോദിച്ച ബെഞ്ച്, കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു. ആദ്യം 50,000 രൂപ പിഴയിടാനാണ് കോടതി തീരുമാനിച്ചിരുന്നതെങ്കിലും, അഡീഷണൽ സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന പരിഗണിച്ച് അത് 25,000 രൂപയായി കുറയ്ക്കുകയായിരുന്നു.

വീഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേതാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, പിഴ കേന്ദ്ര സർക്കാരിനാണ് ചുമത്തുന്നതെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരിൽ നിന്ന് തുക ഈടാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് കോടതിയിൽ ഹാജരായി. ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതികളായ ഡച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുന്നതിനായി കേരളം കേന്ദ്ര സർക്കാരിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്വേഷണവുമായി ബന്ധപ്പെട്ട് നെതർലാൻഡ്സിലേക്ക് ഉദ്യോഗസ്ഥരെ അയക്കാനുള്ള നടപടികൾ ആരംഭിച്ചത്.

Continue Reading

Trending