News
ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് ജയം; സാൻ സിറോയിൽ ഇന്ററിനെ തകർത്ത് ഗണ്ണേഴ്‌സ്
സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.
മിലാൻ: ചാമ്പ്യൻസ് ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ആഴ്‌സണൽ തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലും ജയം സ്വന്തമാക്കി. സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി. ടിംബർ നൽകിയ പാസിൽ നിന്ന് ഗബ്രിയേൽ ജീസസ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ 18-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പീറ്റർ സുചിച് നേടിയ മനോഹര ഗോളോടെ ഇന്റർ സമനില നേടി.
31-ാം മിനിറ്റിൽ സെറ്റ് പീസിലൂടെ ആഴ്‌സണൽ വീണ്ടും മുൻതൂക്കം പിടിച്ചു. സാകയുടെ കോർണറിൽ നിന്ന് ട്രൊസാർഡിന്റെ ഹെഡർ ബാറിൽ തട്ടി തിരികെ വന്നപ്പോൾ അനായാസം ഹെഡ് ചെയ്ത് ജീസസ് പന്ത് വലയിലാക്കി. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ഗ്യോകെറസ് കൂടി ഗോൾ നേടിയതോടെ ഗണ്ണേഴ്‌സിന്റെ ജയം പൂർണമായി.
ഈ ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും 21 പോയിന്റുമായി ആഴ്‌സണൽ വമ്പൻ ലീഡോടെ പട്ടികയുടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഇന്റർ മിലാൻ ഒമ്പതാം സ്ഥാനത്താണ്.
News
ഗസ്സ സമാധാന ബോർഡിലേക്ക് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ക്ഷണം സ്വീകരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദുബൈ: ഗസ്സയിലെ സമാധാന ശ്രമങ്ങൾക്ക് രൂപം നൽകിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസ് എന്ന സമാധാന സമിതിയിലേക്കുള്ള ക്ഷണം യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ക്ഷണം സ്വീകരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഗസ്സക്കായി ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതി പൂർണമായും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ പ്രതികരിച്ചു. സമാധാന സമിതിയിൽ ചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്.
ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറുകയും പ്രദേശത്ത് സ്ഥിരമായ സമാധാനം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ട്രംപിന്റെ സമാധാന പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
ഗസ്സയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ഇടക്കാല ഫലസ്തീൻ സർക്കാറിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ് സമാധാന സമിതി രൂപീകരിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരും ബോർഡിലെ അംഗങ്ങളാണ്.
കഴിഞ്ഞ ആഴ്ചയാണ് ഗസ്സ സമാധാന ബോർഡ് രൂപീകരണം ട്രംപ് പ്രഖ്യാപിച്ചത്. ലോകത്തിലെ 60 രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ബോർഡിലേക്കുള്ള ക്ഷണം നൽകിയിട്ടുണ്ട്.
അതേസമയം, ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ കിഴക്കൻ ജറൂസലേമിലെ ആസ്ഥാനം ഇസ്രായേൽ സൈന്യം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു. മതിൽക്കെട്ടിനകത്ത് കടന്ന സൈന്യം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയായിരുന്നു.
യെല്ലോ ലൈനിൽ തെരച്ചിൽ നടത്തുന്നതിന് ഇസ്രായേൽ തടസം സൃഷ്ടിക്കുന്നതാണ് അവസാന ബന്ദിയുടെ മൃതദേഹം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു.
News
ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ ഓപ്പണറാകാൻ സാധ്യത
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കം കൂടിയാണ്.
ഇന്ത്യ–ന്യൂസിലാൻഡ് ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴ് മുതൽ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കം കൂടിയാണ്.
മലയാളി താരം സഞ്ജു സാംസൺ ഓപ്പണറും വിക്കറ്റ് കീപ്പറുമായി ടീമിലുണ്ടാകുമെന്നത് ആരാധകർക്ക് ഇരട്ടി ആവേശമാണ് നൽകുന്നത്. ടി20 ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ സഞ്ജു ഓപ്പണറായി ഇറങ്ങിയിരുന്നു. ലോകകപ്പ് സ്ക്വാഡിലുമുള്ള സഞ്ജുവിൽ ടീം വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.
ഓപ്പണിംഗ് സ്ലോട്ടിൽ അഭിഷേക് ശർമ–സഞ്ജു സാംസൺ കൂട്ടുകെട്ടായിരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.
മൂന്നാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇറങ്ങാനാണ് സാധ്യത. അടുത്ത കാലത്ത് ടി20 ഫോർമാറ്റിൽ സൂര്യയ്ക്ക് താളം കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ലോകകപ്പ് അടുത്തിരിക്കെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ശ്രേയസ് അയ്യർ ടീമിലെത്തിയത്. എന്നാൽ തിലകിന് പകരം ഇഷാൻ കിഷൻ കളിക്കുമെന്നാണ് സൂചന. ഇഷാൻ മൂന്നാം നമ്പറിൽ ഇറങ്ങിയാൽ സൂര്യ നാലിലേക്ക് മാറും.
അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യ. പരിക്കിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ഹാർദിക് തിരിച്ചെത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ടീമിന്റെ പ്രധാന കരുത്താണ് താരം. തുടർന്ന് ഫിനിഷറുടെ റോളിൽ റിങ്കു സിംഗ് ഉണ്ടാകും. ആവശ്യമെങ്കിൽ പന്തെറിയാനും റിങ്കുവിന് കഴിയും.
സ്പിൻ ഓൾറൗണ്ടറായി വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ ടീമിലുണ്ടാകും. ബാറ്റിംഗിലും ബൗളിംഗിലും അക്‌സറിന്റെ സംഭാവന ഇന്ത്യയ്ക്ക് നിർണായകമാണ്. ശിവം ദുബെ എട്ടാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. ബൗളർമാരെ അനായാസം ബൗണ്ടറി കടത്താനുള്ള കരുത്ത് ദുബെയുടെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ഓവറുകൾ എറിയാനും ദുബെയ്ക്ക് കഴിയും.
പേസ് ഓൾറൗണ്ടറായ ഹർഷിത് റാണ ടീമിൽ ഇടം പിടിക്കും. റൺസ് വഴങ്ങിയാലും വിക്കറ്റെടുക്കാൻ മികവ് തെളിയിച്ചിട്ടുള്ള റാണ, ബാറ്റിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുക ജസ്പ്രിത് ബുമ്ര ആയിരിക്കും. ലോകകപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം വീണ്ടെടുക്കുക ബുമ്രയുടെ പ്രധാന ലക്ഷ്യമാണ്.
സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തിയുടെ നാല് ഓവറുകൾ ഇന്ത്യയ്ക്ക് നിർണായകമാണ്. വിക്കറ്റെടുക്കാനും ഡോട്ട് ബോളുകൾ നൽകാനും ഒരുപോലെ മികവുള്ള വരുണ്‍ കളിക്കുമ്പോൾ കുൽദീപ് യാദവിന് സാധ്യതയില്ല.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പ്രതികളുടെ ജാമ്യഹരജികളില്‍ ഇന്ന് വിധി പറയും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക.
കേസുമായി തങ്ങള്‍ക്ക് നേരിട്ടൊരു ബന്ധവുമില്ലെന്നും ഭരണപരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് നടപ്പാക്കിയതാണെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയായതിനാല്‍ സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നാഗ ഗോവര്‍ദ്ധന്റെ വാദം.
അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ പ്രവേശനം വിലക്കുക, കേരളത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്, ആഴ്ചയില്‍ രണ്ട് പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍ മോചിതനാകില്ല.
അതേസമയം, തന്ത്രി കണ്ഠരര്‍ രാജീവര്‍ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലന്‍സ് കോടതി പരിഗണിക്കും.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
