Connect with us

kerala

മാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍

ചെറിയ പെരുന്നാള്‍ ദിനത്തില്‍ മാനവ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം.

Published

on

ശവ്വാല്‍ പിറ കണ്ടതോടെ വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മാനത്തെ ചന്ദ്രകിരണത്തെ പോലെ ലോകത്തൊട്ടാകെ സ്നേഹം സ്ഫുരിപ്പിക്കുകയെന്ന ദൗത്യമാണ് വിശ്വാസിക്ക് നിര്‍വഹിക്കാനുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ആഘോഷ ദിനങ്ങള്‍ വിശേഷിച്ചും സൗഹാര്‍ദ്ദങ്ങളുടെയും കൂട്ടായ്മകളുടെയും ഉത്സവമാകണം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ മാനവ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. വിശ്വാസിയുടെ വചനങ്ങളും പ്രവര്‍ത്തനങ്ങളും ചിന്തകള്‍ പോലും മാനവ ഐക്യത്തിന്റെ ഉണര്‍ത്തുപാട്ടാകണം. ലോകനന്മക്കായും സമാധാനത്തിനായും നാം പ്രതിജ്ഞപുതുക്കണം. ദുരിത ജീവിതം നയിക്കുന്നവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ട് വന്നുകൊണ്ടാണ് അനുഗ്രഹീതമായ റമസാന്‍ മാസത്തിനും പെരുന്നാള്‍ ദിനത്തിനും സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. വൃതാനുഷ്ടാനത്തിലൂടെ ഓരോ വിശ്വാസിയും ആത്മീയമായും ശാരീരികമായും ശുദ്ധി നേടിക്കഴിഞ്ഞു. നേടിയെടുത്ത ഈ വിശുദ്ധി കാത്തുസൂക്ഷിക്കുകയെന്നത് വലിയൊരു ഉത്തരവാദിത്വമാണ്. സര്‍വ്വവും സ്രഷ്ടാവിലേക്ക് സമര്‍പ്പിച്ച്, കളങ്ക രഹിതമായി ജീവിച്ച ഒരുമാസത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്ന്. അലസമായും അശ്രദ്ധമായും ജീവിച്ചിരുന്ന പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം കൂടുതല്‍ സൂക്ഷമമായി സമയം ചെലവഴിച്ച ഒരു മാസമാണ് കടന്നുപോയത്. പെരുന്നാള്‍ നിസ്‌കാരവും ഫിത്വര്‍ സകാത്തുമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. പെരുന്നാള്‍ നിസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോകുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വഴിക്ക് ഇരുവശത്തും അല്ലാഹുവിന്റെ മാലാഖമാര്‍ കാത്തിരിക്കുമെന്നും അവരോട് തന്റെ പൊരുത്തം ലക്ഷ്യം വെച്ച് നോമ്പനുഷ്ഠിച്ചവരെ കുറിച്ച് അല്ലാഹു സന്തോഷം പങ്കുവെക്കുകയും ചെയ്യുമെന്നാണ് നബി വചനം. ഒരു മാസം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിയനുഭവിച്ചവര്‍ക്ക് ഇന്ന് സുഭിക്ഷത ഉറപ്പ് വരുത്തേണ്ട ദിവസം കൂടിയാണ്. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നാണ് മതം പഠിപ്പിക്കുന്നത്. അതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് ഫിത്വര്‍ സക്കാത്ത്. പുതുവസ്ത്രങ്ങള്‍ ധരിക്കലും സുഗന്ധലേപനങ്ങള്‍ പുരട്ടുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. എന്നാല്‍ സാമൂഹികമായ വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍. മതത്തിനും ദേശത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യനായി കാണാനും മാറോട് ചേര്‍ക്കാനും കൂടുതല്‍ ഉത്തരവാദിത്വം ഈ വിശേഷ ദിനത്തില്‍ നമുക്കുണ്ട്. ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് നമുക്ക് സംജാതമായിരിക്കുന്നത്. നമ്മില്‍ നിന്നും കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും ശാന്തിയും സമാധാനവും ഒഴുകണം. യുദ്ധത്തിന്റെ ഭീകരതയിലാണ് ഇത്തവണ ഈദ് സമാഗതമായിരിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് എത്രയും പെട്ടെന്ന് അവസാനിക്കണം. വിദേശ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍ ആശങ്കയിലാണ്. ആ ആശങ്ക നമ്മുടെ മുന്നിലും നില്‍ക്കുന്നു. യുദ്ധത്തിനെതിരായ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം ലോക സമാധാനത്തിനും നമുക്ക് ഈ ദിനം പ്രാര്‍ത്ഥിക്കാം. അല്ലാഹു കനിഞ്ഞനുഗ്രഹിച്ച ആഘോഷനാളില്‍ ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിക്കാം.. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍; അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശവ്വാല്‍ അമ്പിളി തെളിഞ്ഞു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

പെരുന്നാള്‍ സാമൂഹ്യപരമായ ഒരു വിപ്ലവമാണെന്നും ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫിത്വര്‍ സക്കാത്ത് കൊടുത്തുകൊണ്ട് എല്ലാവരിലേക്കും സുഭിക്ഷത ഉറപ്പുവരുത്താനുള്ള മഹത്തായ നിര്‍ദ്ദേശമാണ് ഇസ്ലാം നല്‍കിയിട്ടുള്ളത്. ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയാതെ യുദ്ധത്തിന്റെയും ഏറ്റുമുട്ടലിന്റെയും വഴിയിലൂടെ കടന്നുപോകുന്ന രാജ്യങ്ങളുണ്ട്. അവര്‍ക്ക് സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു. ആ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പെരുന്നാള്‍ ദിനം പ്രാര്‍ഥനാ ദിനമായി കൂടി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വിചാരണക്കോടതിക്ക് രൂക്ഷവിമര്‍ശനം

Published

on

കൊച്ചി: വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്സി/എസ്ടി സ്‌പെഷ്യല്‍ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പിന്നാലെ ജാമ്യം ലഭിച്ച എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

വിചാരണക്കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും വസ്തുതകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതില്‍ വിചാരണക്കോടതി അനാവശ്യ തിടുക്കം കാട്ടിയെന്നും വിമര്‍ശനം ഉയര്‍ന്നു. മരിച്ചയാളുടെ കുടുംബത്തിന്റെയോ ആശ്രിതരുടെയോ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്നും ഇത് നിയമപരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2025 ഡിസംബര്‍ 18-നാണ് വാളയാര്‍ അട്ടപ്പള്ളത്ത് വെച്ച് രാംനാരായണ്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഒരു സംഘം യുവാക്കള്‍ രാംനാരായണിനെ വിചാരണ ചെയ്തതും മര്‍ദ്ദിച്ചതും. ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചായിരുന്നു അതിക്രമം നടന്നത്. മര്‍ദ്ദനമേറ്റ് മണിക്കൂറുകളോളം ചികിത്സ ലഭിക്കാതെ രാംനാരായണ്‍ വഴിയില്‍ കിടന്നു. പിന്നീട് പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തലയ്‌ക്കേറ്റ ആഴത്തിലുള്ള പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ ജനുവരി 31-നായിരുന്നു വിചാരണക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ അന്വേഷണ സംഘം നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ണ്ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

 

Continue Reading

kerala

കൊയിലാണ്ടിയില്‍ സ്‌കൂട്ടര്‍ അപകടം; മൂന്ന് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു

നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്.

Published

on

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാടില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേരും മലബാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ച രണ്ടരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. നിലവില്‍ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

Trending