gulf
സുഡാന്‍: ആദ്യസംഘത്തില്‍ ഒറ്റപ്പെട്ടുപോയ വയനാട് സ്വദേശികളായ ഉമ്മയും മക്കളും
സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന്‍ തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു.
അഷ്റഫ് വേങ്ങാട്ട്
റിയാദ്: സുഡാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രക്രിയ തുടങ്ങിയ ആദ്യ കപ്പലില്‍ തന്നെ പതിനാറ് മലയാളികള്‍. ആശങ്ക നിറഞ്ഞ നിമിഷങ്ങളിലും കപ്പല്‍ യാത്രയിലും അവരോടൊപ്പം വയനാട് സ്വദേശികളായ ഒരുമ്മയും രണ്ട് മക്കളും. വയനാട് വെള്ളമുണ്ട കണ്ടെത്തിവയല്‍ സ്വദേശി മുഹമ്മദ് ഷമീമിന്റെ ഭാര്യ ഫൗസിയ ജിബിനും മക്കളായ മുഹമ്മദ് ആദം അലിയും ആയങ്കി ഫാത്തിമ അസയുമാണ് കപ്പലില്‍ 278 പേരോടൊപ്പം ജിദ്ദയിലേക്ക് തിരിച്ചത്. ദുബായിലേക്ക് മാറുന്നതിന്റെ ഭാഗമായി ഭര്‍ത്താവ് ഷമീം ഏപ്രില്‍ പതിനാലിന് ദുബായിലേക്ക് പോയതോടെ ഒറ്റപ്പെട്ടുപോയ ഈ കുടുംബം കടുത്ത പ്രതിസന്ധിയെയാണ് കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് അനുഭവിച്ചത്.
അഞ്ചാം ക്ലാസ്സ് വിദ്യര്‍ത്ഥിയായ മകന്‍ക്ക് സ്‌കൂളില്‍ 17 ന് പരീക്ഷ നടക്കുന്നതിനാലാണ് അവരെ തനിച്ചാക്കി ഷമീം ദുബായിലേക്ക് പോയത്. 17 ന് പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ അന്ന് തന്നെ നാല് മണിക്ക് ദുബായിലേക്കുള്ള ടിക്കറ്റും എടുത്തിരുന്നതായി കുടുംബത്തെ കൂട്ടാന്‍ ജിദ്ദയിലെത്തിയ ഷമീം ‘ചന്ദ്രിക’യോട് പറഞ്ഞു. ദുബായിലേക്ക് പുറപ്പെടാനുള്ള ഒരു ദിവസം മുമ്പെയാണ് സുഡാനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതും വിമാനത്താവളങ്ങള്‍ അടച്ചത്. ജീവിതത്തില്‍ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത ആശങ്ക നിറഞ്ഞ നിമിഷങ്ങളിലൂടെയായിരുന്നു പിന്നെ കടന്നു പോയത്.
കുടുംബത്തിന് സഊദിയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയുമെടുത്താണ് ഷമീം ജിദ്ദയിലെത്തിയിട്ടുള്ളത്. ഇനി കുടുംബത്തെ ഇവിടെ വിട്ടുകിട്ടാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഷമീമിനെ അലട്ടുന്ന വിഷയം. ഇന്ത്യന്‍ എംബസിയുമായും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കുടുംബത്തെ ജിദ്ദയില്‍ നിന്ന് കൂടെ കൂട്ടി ദുബായിലേക്ക് പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഷമീം. ഷമീമിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി നേതാവും അയല്‍വാസിയുമായ റസാക്ക് അണക്കായി ഒപ്പമുണ്ട്. കൂടെ ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും സഹായവുമായി രംഗത്തുണ്ട്.
എട്ട് വര്‍ഷമായി സുഡാനില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഷമീമിന് ദുബായിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുകയും ദുബായിലെത്തി കുടുംബത്തെ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടത്. ഖര്‍ത്തൂമില്‍ സുരക്ഷിതമായ ഭാഗത്തായിരുന്നുവെങ്കിലും സൈനിക വിഭാഗങ്ങള്‍ പോര് തുടങ്ങിയതോടെ ഏറ്റവും മോശമായ സാഹചര്യം നിലനില്‍ക്കുന്ന കേന്ദ്രമായി ഇവരുടെ താമസസ്ഥലം. സൈന്യത്തിന്റെയും പോലീസിന്റെയുമെല്ലാം കേന്ദ്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ മേഖലയിലാണ് എന്നതാണ് സുരക്ഷാ ഭീഷണിയായത്.
സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം തുടങ്ങിയ മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നതായി ഷമീം പറഞ്ഞു. ആശങ്കയിലായ ഷമീം ദുബായില്‍ തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ട്ണര്‍ സുഡാന്‍ പൗരന്റെ സഹായത്തോടെ കുടുംബത്തെ മറ്റൊരു സുഡാന്‍ പൗരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന്‍ തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു. മൂന്ന് ദിവസം അവരവിടെ താമസിപ്പിച്ചു. അതിനിടെ ആ പ്രദേശത്തും കലാപത്തിന്റെ കാഹളം മുഴങ്ങിയതോടെ സുഡാനി കുടുംബത്തോടൊപ്പം അതിര്‍ത്തിയിലേക്ക് രക്ഷപെടുകയായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താനും കുടുംബവുമെന്നും ഷമീം പറഞ്ഞു.
gulf
മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.
ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.
ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.
ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.
gulf
ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി
ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
gulf
15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്‍സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക്
. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.
അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.
സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന്‍ പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല്‍ ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.
വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന്‍ വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala8 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
