Connect with us

kerala

കലാ മാമാങ്കത്തിന് തിരശ്ശീല വീണു; കോഴിക്കോടിന്റെ മഹോത്സവമായി കേരള സ്‌കൂള്‍ കലോത്സവം മാറിയെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു

Published

on

അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവർന്ന രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും ശ്രദ്ധേയമായി. ചരിത്രത്തിൽ പുതിയ ഏടുകൾ തീർത്താണ് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങിയത്.

കേരള സ്‌കൂള്‍ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

21 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും കലോത്സവം ആരംഭിക്കുന്നതിന് മുമ്പുതന്നെ നിറ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. പരാതികളുയരാത്ത തരത്തിൽ മികച്ച രീതിയിൽ കലോത്സവം സംഘടിപ്പിക്കാനായത് കമ്മിറ്റിയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണെന്ന് മന്ത്രിമാർ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ കലാപ്രതിഭകളുടെ സുഗമമായ യാത്രയ്ക്കായി ഒരുക്കിയ കലോത്സവ വണ്ടികളുടെ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിഭിന്നമായാണ് ഇത്തരത്തിലൊരു പുത്തൻ ആശയം കൈകൊണ്ടത്. പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒട്ടോറിക്ഷ തൊഴിലാളികളുമെത്തിയതോടെ സംഭവം ഹിറ്റായി.

വേദികളുടെ പൂർണ്ണ നിയന്ത്രണം അധ്യാപികമാർക്ക് നൽകി കലോത്സവത്തിൽ പുതുചരിത്രം രചിക്കാൻ കോഴിക്കോട് നടന്ന കേരള സ്കൂൾ കലോത്സവത്തിന് സാധിച്ചു. സ്റ്റേജ് മാനേജ്മെന്റ്, ആങ്കറിംഗ് ഉൾപ്പെടെ 24 വേദികളിലും അവർ നിറഞ്ഞു നിന്നു. ശിൽപം, മണൽ ശില്പം, ഗിറ്റാർ ആകൃതിയിലുള്ള കൊടിമരം, തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങളാണ് കലോത്സവം മുന്നോട്ട് വെച്ചത്.

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴസാധ്യത കണക്കിലെടുത്ത് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത രണ്ട് മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മഴസാധ്യത കണക്കിലെടുത്ത് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

ശബരിമലയില്‍ വന്‍തിരക്ക്; ദര്‍ശനം കിട്ടാതെ ആയിരങ്ങള്‍

പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം.

Published

on

ശബരിമല: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച് മൂന്നുദിവസം കഴിയുമ്പോള്‍ സന്നിധാനത്ത് അമിത തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറ്റം താളം തെറ്റി തീര്‍ത്ഥാടകര്‍ ബാരിക്കേഡുകള്‍ മറികടന്ന് സന്നിധാനത്തേക്ക് ഒഴുകിയതോടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം. അനിയന്ത്രിത തിരക്കിനെ തുടര്‍ന്നു ദര്‍ശനം നടത്താനാകാതെ ആയിരങ്ങളാണ് മലയിറങ്ങിയത്. കനത്ത വെയിലില്‍ കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ വലയുകയും കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുകയുമാണ്. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നല്‍കി. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ദര്‍ശനത്തിനായി ഇപ്പോള്‍ 10 മണിക്കൂറിലധികം കാത്തിരിപ്പ് നേരിടേണ്ട അവസ്ഥയാണ്. ഇന്നലെ ശരാശരി ആറു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ് ഭൂരിഭാഗം തീര്‍ഥാടകരും ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. സന്നിധാനത്തില്‍ തിരക്ക് നിയന്ത്രണം പമ്പയിലും നിലയ്ക്കലിലും നിന്ന് തുടങ്ങണമെന്നാണ് പുതിയ നീക്കം. തിരക്കിന്റെ തോത് വിലയിരുത്തി പമ്പ നിലയ്ക്കല്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടക പ്രവേശനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നു. തിരക്ക് കാരണം ദര്‍ശനം സാധിക്കാതിരുന്ന തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുംവിധം മാറ്റം വന്നതും ശ്രദ്ധേയമാണ്. നൂറിലധികം പേര്‍ ഇപ്രകാരം വഴിമാറി. മണ്ഡല മകരവിളക്ക് തുറന്ന നവംബര്‍ 16 വൈകിട്ട് അഞ്ച് മുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 വരെ 1,96,594 പേര്‍ ദര്‍ശനത്തിനായി എത്തിയതായി കണക്ക്. ഇതില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

Continue Reading

kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്.

Published

on

പത്തനംതിട്ട: ശബരിമലയിലേക്ക് പോയിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന 33 അയ്യപ്പഭക്തരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്നവര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്തും ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് അപകടമുണ്ടായി. കഴക്കൂട്ടം പള്ളിപ്പുറം പ്രദേശത്ത് ദേശീയപാതയിലെ നിര്‍മാണഭാഗത്ത് വാഹനം തെന്നിമാറി തലകീഴായി മറിഞ്ഞതാണ്. വാഹനത്തിലെ എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീര്‍ത്ഥാടനം സീസണ്‍ ആരംഭിച്ചിട്ടുള്ള സാഹചര്യത്തില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ ഈ അപകടങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്.

Continue Reading

Trending