Connect with us

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി; റയലിന് മിന്നും വിജയം

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും എ.സി മിലാനും വിജയം കുറിച്ചു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഫെയ്നൂദ് എഫ്.സി എതിരില്ലാത്ത മൂന്ന് ഗോളിന് നാണം കെടുത്തിയപ്പോള്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം പി.എസ്.ജി മാഞ്ചസ്റ്റര്‍ സിറ്റിയെ തറപറ്റിച്ചു. മറ്റു പ്രധാന മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ആര്‍.ബി സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ഡൈനാമോ സാഗ്രബിനെ ആഴ്സണല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും എ.സി മിലാനും വിജയം കുറിച്ചു.

മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ പിറന്ന രണ്ട് ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ഗ്വാര്‍ഡിയോളയും സംഘവും പി.എസ്.ജിക്ക് മുന്നില്‍ തലകുനിച്ചത്്. 50ാം മിനിറ്റില്‍ ജാക് ഗ്രീലിഷും 53ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടുമാണ് സിറ്റിക്കായി വലുകുലുക്കിയത്. 56ാം മിനിറ്റില്‍ ഡെംബെലെയിലൂടെ പി.എസ്.ജിയുടെ ആദ്യ തിരിച്ചടി.

60ാം മിനിറ്റില്‍ ബര്‍കോള പി.എസ്.ജിയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 78ാം മിനിറ്റില്‍ ജാവോ നേവസ് പി.എസ്.ജിക്കായി ലീഡെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് കൂടി വലകുലുക്കിയതോടെ പി.എസ്.ജിയുടെ കംബാക്ക് പൂര്‍ണമായി.

80 ശതമാനം നേരം പന്ത് കൈവശം വച്ചിട്ടും 30 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും തോല്‍ക്കാനായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിധി. ഫെയ്നൂദിന്റെ തട്ടകത്തില്‍ വച്ചരങ്ങേറിയ പോരില്‍ കളിയിലും കണക്കിലുമൊക്കെ ബയേണായിരുന്നു മുന്നില്‍. പക്ഷെ വലകുലുക്കിയത് എതിരാളികളാണെന്ന് മാത്രം. സാന്റിയാഗോ ജിമിനെസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഫെയ്നൂദിന്റെ ജയം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അയാസെ ഉയേദയും ഡച്ച് ക്ലബ്ബിനായി വലകുലുക്കി. ഓണ്‍ ടാര്‍ജറ്റില്‍ ബയേണ്‍ ആറ് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒന്നു പോലും വലയിലെത്തിയില്ല. ഫെയ്നൂദാവട്ടെ ഓണ്‍ ടാര്‍ജറ്റില്‍ ആകെ അടിച്ച മൂന്ന് ഷോട്ടും വലയിലാക്കി.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്നലെ ബ്രസീലിയന്‍ നൈറ്റായിരുന്നു. വിനീഷ്യസും റോഡ്രിഗോയും ഇരട്ട ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ കിലിയന്‍ എംബാപ്പെയും വലകുലുക്കി. 71 ശതമാനം നേരവും പന്ത് കൈവശം വച്ച റയലിന്റെ സര്‍വാധിപത്യമായിരുന്നു കളിയില്‍ കണ്ടത്. കൂറ്റന്‍ ജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി.

എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്സണല്‍ ഡൈനാമോ സാഗ്രബിനെ തകര്‍ത്തത്. ഡെക്ലാന്‍ റൈസും കായ് ഹാവര്‍ട്ട്സും ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡഗാര്‍ഡുമാണ് ഗണ്ണേഴ്സിനായി വലകുലുക്കിയത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ അര്‍ട്ടേറ്റയും സംഘവും.

മറ്റു മത്സരങ്ങളില്‍ എതിരില്ലാത്ത ഒരു ഗോളിന് എ.സി മിലാന്‍ ജിറോണയേയും ഇന്റര്‍മിലാന്‍ സ്പാര്‍ട്ടയേയും തകര്‍ത്തു. റഫേല്‍ ലിയാവോ എ.സി മിലാനായി വലകുലുക്കിയപ്പോള്‍ ലൗതാരോ മാര്‍ട്ടിനസാണ് ഇന്റര്‍മിലാന്റെ സ്‌കോറര്‍.

Football

ദേശീയ ഗെയിംസ് ഫുട്ബാള്‍; 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന് സ്വര്‍ണം

ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്.

Published

on

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ഗെയിംസ് ഫുട്ബാളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്. 53ാം മിനിറ്റില്‍ എസ്. ഗോകുലാണ് വിജയ ഗോള്‍ നേടിയത്.

1997ലാണ് കേരളം ദേശീയ ഗെയിംസില്‍ അവസാനമായി സ്വര്‍ണം നേടുന്നത്. 2022ല്‍ ഗുജറാത്ത് ഗെയിംസില്‍ ഫൈനലിലെത്തിയെങ്കിലും ബംഗാളിനോട് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണ ഗോവയില്‍ വെങ്കലവും നേടി.
75ാം മിനിറ്റില്‍ സഫ്വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിനായില്ല.

ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ അവസാന സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്കുകളും ഉത്തരാഖണ്ഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

കേരള സ്‌ക്വാഡ്

പി. ആദില്‍, കെ. മഹേഷ്, സഫ്വാന്‍ മേമന,യു. ജ്യോതിഷ്, ബിബിന്‍ ബോബന്‍, സി. സച്ചിന്‍ സുനില്‍, കെ. അഭിനവ്, ബബ്ലി സിവരി ഗിരീഷ്, സി. ജേക്കബ്, എസ്. ഗിരീഷ്, കെ. ജിദ്ദു, സി. സല്‍മാന്‍ ഫാരിസ്, എസ്. സന്ദീപ്, എസ്. സെബാസ്റ്റ്യന്‍, എസ്. ഷിനു, യാഷിന്‍ മാലിക്, പി.പി. മുഹമ്മദ് ഷാദില്‍, അജയ് അലക്‌സ്, ടി.വി. അല്‍കേഷ് രാജ്, ബിജേഷ് ടി. ബാലന്‍, ടി.എന്‍. അഫ്‌നാസ്, സി. മുഹമ്മദ് ഇഖ്ബാല്‍.

പരിശീലകന്‍: ഷഫീഖ് ഹസന്‍, സഹപരിശീലകന്‍: കെ. ഷസിന്‍ ചന്ദ്രന്‍, ഗോള്‍ കീപ്പിങ് കോച്ച്: എല്‍ദോ പോള്‍, മാനേജര്‍: ബി.എച്ച്. രാജീവ്, ഫിസിയോ: യു. മുഹമ്മദ് അദീ

 

Continue Reading

Football

വലന്‍സിയയെ തകര്‍ത്ത് ബാഴ്സലോണ കോപ്പ ഡെല്‍ റേ സെമിഫൈനലില്‍

ബാഴ്‌സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.

Published

on

കോപ്പ ഡെല്‍ റെയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് മിന്നും ജയം. വലന്‍സിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.

മത്സരം തുടങ്ങി ആദ്യ മുപ്പത് മിനിറ്റില്‍ തന്നെ മുന്നേറ്റക്കാരന്‍ ഹാട്രിക്ക് തികച്ചു. മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ടോറസ് 14 മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും സ്വന്തമാക്കി. 30ാം മിനിറ്റിലായിരുന്നു താരത്തിന്റെ മുന്‍ ക്ലബ്ലിനെതിരായ ഹാട്രിക്ക്. 23ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസും 59ാം മിനിറ്റില്‍ യുവതാരം ലാമിന്‍ യമാലും ബാഴ്‌സക്കായി ഗോള്‍ വല ചലിപ്പിച്ചു.

ജനുവരി 27 ന് നടന്ന ‘ലാ-ലീഗ’ യിലെ 21ാമത്തെ മത്സരത്തിലും വലന്‍സിയക്കെതിരെ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയിരുന്നു. മുന്‍ ജര്‍മന്‍ കോച്ചും ബയേണ്‍ മ്യൂണിക്കിന് അവസാനമായി ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഹാന്‍സി ഫ്‌ലിക്ക് ആണ് ബാഴ്‌സയുടെ നിലവിലെ കോച്ച്. മുന്‍ സീസണുകളിലെ ടീമിന്റെ മോശം പ്രകടനം ഹാന്‍സി ഫ്‌ലിക്കലൂടെ തിരിച്ചു പിടിച്ച ബാഴ്‌സ വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലാണ്.

 

Continue Reading

Football

റോണോള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാള്‍ മധുരം

പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മര്‍ ജൂനിയര്‍ എന്ന കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ ഇന്ന് 33ലേക്കും കടന്നു.

Published

on

ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ പിറന്നാള്‍ ദിനമാണ് ഇന്ന്… പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിയന്‍ മിന്നുംതാരം നെയ്മര്‍ ജൂനിയറും. വിശ്വ കിരീടം നേടാനായില്ലെങ്കിലും ഫുട്‌ബോളില്‍ പകരം വെയ്ക്കാനില്ലാത്ത പ്രതിഭകളാണ് റോണോയും നെയ്മറും. ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ക്ക് ഇന്ന് പിറന്നാള്‍ മധുരം.

പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മര്‍ ജൂനിയര്‍ എന്ന കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ ഇന്ന് 33ലേക്കും കടന്നു. ഫുട്‌ബോള്‍ മൈതാനത്ത് മാന്ത്രിക കാലുകള്‍ കൊണ്ട് ഇവര്‍ തീര്‍ത്ത അഴകിന് വാക്കുകളില്ല. ഫുട്‌ബോളില്‍ പകരംവയ്ക്കാനില്ലാത്ത അതുല്യ പ്രതിഭകള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

അരങ്ങേറ്റം കുറിച്ച് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും ഇന്നും സഊദി നഗരികളെ ഫുട്‌ബോള്‍ ആവേശത്തിലാഴ്ത്തുകയാണ് സിആര്‍7. അല്‍ നസറിനായി പന്തു തട്ടുന്ന റോണോ പ്രായം തളര്‍ത്താത്ത പോരാളിയായി ഗോള്‍വേട്ട തുടരുന്നു. 2003ല്‍ സ്‌പോര്‍ടിങ് ലിസ്ബണിനായി പന്തു തട്ടിയായിരുന്നു താരത്തിന്റെ തുടക്കം. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. യുണൈറ്റഡിന്റെ ചുവന്ന ജേഴ്‌സിയില്‍ മിന്നിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായി.

2009ല്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് റൊണാള്‍ഡോ മാഡ്രിഡിലേക്ക് ചേക്കേറി. മാഡ്രിഡ് കാലത്ത് ഒന്നിലധികം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും റൊണാള്‍ഡോ കൈപിടിയിലാക്കി. ലാലിഗ കിരീടം, ചാംപ്യന്‍സ് ലീഗ് കിരീടം എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങളുമായാണ് റയലിലെ സുവര്‍ണകാലത്തോട് ക്രിസ്റ്റ്യാനോ വിട പറഞ്ഞത്. പിന്നാലെ യുവന്റസിലേക്കും അല്‍ നസറിലേക്കും ക്രിസ്റ്റ്യാനോ ചേക്കേറി. പന്ത് തട്ടിയ ഭൂഖണ്ഡങ്ങളിലെല്ലാം റോണോ ഗോളടി തുടര്‍ന്നുകൊണ്ടേയിരുന്നു.

2016 യൂറോ കപ്പിലും 2018 നേഷന്‍സ് ലീഗ് കപ്പിലും പോര്‍ച്ചുഗലിനെ കിരീടത്തില്‍ എത്തിച്ച നായകനാണ് റൊണാള്‍ഡോ. അഞ്ച് ബാലന്‍ഡിയോര്‍, അഞ്ച് ചാംപ്യന്‍സ് ലീഗ്, ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍, പുസ്‌കാസ് അവാര്‍ഡ്.. റൊണാള്‍ഡോ വാരികൂട്ടിയ നേട്ടങ്ങള്‍ നിരവധിയാണ്.

നൈസര്‍ഗിക കാല്‍പന്ത് മികവുമായി എത്തി ഫുട്‌ബോളില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച മായജാലക്കാരന്‍. ബ്രസീലിയന്‍ തെരുവുകളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് ഓടിക്കയറിയ മാന്ത്രികന്‍. ജോഗോ ബൊണിറ്റയുടെ സുന്ദരതാളങ്ങളുമായി ഫുട്‌ബോളില്‍ കാല്‍പ്പനികത രചിച്ച നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍. 2009ല്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിലൂടെ അരങ്ങേറ്റം. അധികം വൈകാതെ ബ്രസീലിലെ അത്ഭുത ബാലന്റെ വരവ് ലോക ഫുട്‌ബോളില്‍ ആളിപ്പടര്‍ന്നു. കാത്തിരിപ്പിന് ഒടുവില്‍ 2013ല്‍ നെയ്മര്‍ ക്യാംപ് നൗവിലെത്തി.

മെസ്സിക്കും സുവാരസിനും ഒപ്പം ലാലിഗയില്‍ പന്ത് തട്ടിയ നെയ്മര്‍ തന്റെ മനോഹരമായ പാദചലനങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തു. പിന്നീട് പാരിസിലേക്കും, ശേഷം സഊദിയിലേക്കും നെയ്മര്‍ ചേക്കേറി. തുടര്‍ച്ചയായ പരിക്കുകള്‍ നെയ്മറിനെ അലട്ടിക്കൊണ്ടിരുന്നു. പരിക്ക് കാരണം ദിവസങ്ങളും മാസങ്ങളും താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. സൗദി ക്ലബ് അല്‍ ഹിലാലിനായി വിരലില്‍ എണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ ബൂട്ട് കെട്ടിയത്. ഒടുവില്‍ കഴിഞ്ഞ വാരം പന്താട്ടം ആരംഭിച്ച ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തന്നെ നെയ്മര്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

Continue Reading

Trending