Connect with us

More

രാജി; ചാണ്ടിക്കും ഇടതുമുന്നണിക്കും ഇന്ന് നിര്‍ണായകം

Published

on

തോമസ്ചാണ്ടിയുടെ രാജി ആവശ്യം എല്‍.ഡി.എഫില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് അയവു വരുമോ ആളിക്കത്തുമോ എന്ന് ഇന്നറിയാം. ഒരു ‘വലിയ മുന്നണി’ അതിലെ ഏറ്റവും ചെറിയ കക്ഷിയുടെ തീരുമാനത്തിന് കാത്തിരിക്കുന്ന വിചിത്രമായ സാഹചര്യമാണ് എല്‍.ഡി.എഫില്‍ രൂപംകൊണ്ടിരിക്കുന്നത്. തോമസ്ചാണ്ടിയെ രാജി വെപ്പിക്കില്ലെന്ന് എന്‍.സി.പി തീരുമാനിച്ചാല്‍ വാളെടുത്ത് പരസ്യമായി പോര്‍വിളിക്കുമെന്നാണ് രണ്ടാം കക്ഷിയായ സി.പി.ഐയുടെ ഭീഷണി. ഇക്കാര്യത്തില്‍ സി.പി.ഐക്കൊപ്പം നില്‍ക്കുമെന്ന് ജനതാദളും വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലുണ്ടായ ധാരണക്ക് വിരുദ്ധമായ നടപടികളാണ് ഇന്നലെ എന്‍.സി.പിയില്‍ നിന്നുണ്ടായത്. കായല്‍ കയ്യേറിയെന്ന് വ്യക്തമായ മന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിന്റെ പൊതുവികാരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചാണ്ടിയെ പിന്തുണച്ചിരുന്നെങ്കിലും രാജി ആവശ്യം മുന്നണിയുടെ പൊതുവികാരമാക്കി മാറ്റാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും നന്നേ പാടുപെടേണ്ടി വന്നു. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്ന ചൊവ്വാഴ്ച വരെ കാത്തിരിക്കണമെന്ന ആവശ്യം സി.പി.ഐയും മറ്റ് കക്ഷികളും അംഗീകരിച്ചു. ചാണ്ടിയുടെ രാജി തത്വത്തില്‍ ഉറപ്പിച്ച ശേഷമാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്.

എന്നാല്‍ ഇന്നലെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം രാജി ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാജി വിഷയം ചര്‍ച്ച ചെയ്യാനല്ല എന്‍.സി.പി യോഗം ചേരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐയുടെ നിലപാട് എതിരാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പീതാംബരന്‍ മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും തീരുമാനങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു.

രാജിക്കാര്യം ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും അതിന് സമയം വേണമെന്നുമായിരുന്നു എല്‍.ഡി.എഫിനോട് എന്‍.സി.പി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം മന്ത്രിയുടെ രാജി എന്‍.സി.പി തന്നെ മുഖ്യമന്ത്രിയെ അറിയിക്കുന്ന നിമിഷത്തിനായാണ് സി.പി.ഐയും ജനതാദളും കാത്തിരിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ പരസ്യമായ കലാപത്തിനാകും തുടക്കം കുറിക്കുക.

ചാണ്ടിക്കായി എന്‍.സി.പി കരുനീക്കം

എല്‍.ഡി.എഫ് കൈവിട്ടിട്ടും മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ കരുനീക്കവുമായി എന്‍.സി.പി. ഇന്ന് എന്‍.സി.പി നേതൃയോഗം ചേരുമ്പോള്‍ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്നത് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്നും ഒരുമാസം മുന്‍പ് തീരുമാനിച്ച യോഗമാണിതെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ്ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശം മന്ത്രിയുടെ രാജി സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കും. മന്ത്രിക്കും സാധാരണക്കാരനും രണ്ട് നീതിയാണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇന്ന് കോടതിയില്‍ നിന്ന് ചാണ്ടിക്ക് തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ അത് സര്‍ക്കാരിനേല്‍ക്കുന്ന മറ്റൊരു പ്രഹരമാകും.

ഇതിനിടെ തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കുന്നതിന്റെ ഭാഗമായി ശരത് പവാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ആശങ്കയാണ് എന്‍.സി.പിക്കുള്ളത്. തോമസ്ചാണ്ടി രാജിവെച്ചാല്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാകുന്നതു വരെ മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്ന് പവാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഘടകകക്ഷികളുടെ സീറ്റുകളോ മന്ത്രിസ്ഥാനമോ ഏറ്റെടുത്താല്‍ അത് മടക്കിക്കൊടുക്കുന്ന പതിവ് സി.പി.എമ്മിനില്ല. എം.പി വീരേന്ദ്രകുമാറും ആര്‍.എസ്.പിയും അടക്കമുള്ളവര്‍ സി.പി.എമ്മുമായി ഇടഞ്ഞ് എല്‍.ഡി.എഫ് വിട്ടത് ഇക്കാരണത്താലായിരുന്നു. ചാണ്ടിയെ രാജിവെപ്പിച്ച് മന്ത്രിസ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയേക്കുമെന്ന ഭയമാണ് എന്‍.സി.പിയെ കടുംപിടുത്തത്തിന് പ്രേരിപ്പിക്കുന്നത്. ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചാല്‍ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന ഉറപ്പ് സി.പി.എമ്മില്‍ നിന്ന് നേടിയെടുത്ത ശേഷമാകും രാജി സംബന്ധിച്ച് എന്‍.സി.പി അന്തിമ തീരുമാനമെടുക്കുക.

ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഈമാസം 24നാണ് പരിഗണിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് എന്‍.സി.പിയുടെ പ്രതീക്ഷ. അതേസമയം കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന വാദം കോടതി ശരിവെക്കുമെന്ന പ്രതീക്ഷയിലാണ് തോമസ്ചാണ്ടി.

മുന്നണിയോഗ തീരുമാനപ്രകാരം ഇന്നത്തെ എന്‍.സി.പി യോഗം കഴിയുന്നതുവരെ മാത്രമാകും സി.പി.ഐ കാത്തിരിക്കുക. അതിനു ശേഷവും രാജിയുണ്ടായില്ലെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടും.

india

വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്

അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

Published

on

വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19-കാരിയായ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം ചൂടിയത്. ആവേശകരമായ കലാശപോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതിനുശേഷമാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കറിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സമയ നിയന്ത്രിത ടൈബ്രേക്കറില്‍ ആദ്യഘട്ടത്തില്‍ വീണ്ടും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ റിവേഴ്‌സ് ഗെയിമില്‍ ഹംപിയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദിവ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യ. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന നാലാമത്തെ വനിതയും. വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നീ പദവികളും ദിവ്യ സ്വന്തമാക്കിയിട്ടുണ്ട്.
Continue Reading

kerala

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Continue Reading

kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

Published

on

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.

Continue Reading

Trending